കോഴിക്കോട്: കല്ലായി ഭാഗത്ത് വീണ്ടും കെ റെയിൽ സർവേ കല്ലുകൾ സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാർ തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു. കല്ലുകൾ നാട്ടിയതിനു പിറകെ തന്നെ പ്രതിഷേധക്കാർ അവ പിഴുതുമാറ്റി. ഇതിനിടയ്ക്ക് പൊലീസുമായുള്ള ഉന്തും തള്ളും പലപ്പോഴും കൈയാങ്കളിയിലേക്ക് വരെയെത്തി. ഒടുവിൽ സർവേ തത്കാലം നിറുത്തിയതോടെയാണ് സംഘർഷാവസ്ഥയ്ക്ക് ശമനമായത്.
ഇന്നലെ ഉച്ചയ്ക്ക് മുമ്പ് കല്ലായി കുണ്ടുങ്ങൽ പള്ളിക്കണ്ടി ഇബ്രാഹിം പാലത്തിനടുത്തായാണ് കെ റെയിൽ സംഘം സർവേ കല്ലുകൾ സ്ഥാപിക്കാനെത്തിയത്. പെട്ടെന്നു തന്നെ ആളുകൾ കൂടി ചെറുത്തുനില്പും തുടങ്ങി. നാലു സർവേ കല്ലുകൾ സ്ഥാപിച്ചത് ബി.ജെ. പി - യുവമോർച്ച പ്രവർത്തകർ ചേർന്നു പിഴുതു മാറ്റുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയെന്ന പോലെ പ്രത്യേകിച്ച് മുന്നറിയിപ്പൊന്നുമില്ലാതെയായിരുന്നു ഉദ്യോഗസ്ഥരുടെ വരവ്. സുരക്ഷ തീർക്കാൻ വൻ പൊലീസ് സംഘവുമെത്തിയിരുന്നു. സർവേ കല്ല് സ്ഥാപിക്കാൻ തുടങ്ങിയപ്പോൾ തന്നെ പ്രദേശവാസികൾ സംഘടിച്ച് ചെറുത്തുനിന്നതോടെ ഉദ്യോഗസ്ഥർക്ക് തത്കാലം പ്രവർത്തി നിറുത്തി വെക്കേണ്ടി വന്നു. തുടർന്ന് റവന്യു ഉദ്യോഗസ്ഥർ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടു. പ്രവൃത്തിയുമായി മുന്നോട്ടു പോകാനായിരുന്നു നിർദ്ദേശം. ഉച്ചയ്ക്ക് രണ്ടു മണിയോടെ ഉദ്യോഗസ്ഥർ ഒരു വീടിന്റെ ഗേറ്റ് അടച്ച് അകത്ത് സർവേ കല്ല് സ്ഥാപിക്കാൻ തുടങ്ങിയതോടെ ജനങ്ങളാകെ രോഷാകുലരായി. അവർ ഗേറ്റ് ചാടിക്കടന്നെത്തി ഉദ്യോഗസ്ഥർക്കു നേരെ ചീത്തവിളിയായി. പൊലീസ് സംഘം തടയാൻ ശ്രമിച്ചെങ്കിലും ജനരോഷം ഇരമ്പി. ഇതിനിടയിൽ, വനിതാ ഉദ്യോഗസ്ഥയ്ക്കു നേരെ സ്‌ത്രീകൾ തന്നെ അസഭ്യവർഷം ചൊരിഞ്ഞു. വാക്കേറ്റത്തിനിടെ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. പൊലീസ് ഇടപെട്ടാണ് ഒരു വിധത്തിൽ അത് തടഞ്ഞത്. പിന്നീട് ഗത്യന്തരമില്ലാതെ ഉദ്യോഗസ്ഥർ വൈകിട്ട് നാലര മണിയോടെ സർവേ കല്ല് സ്ഥാപിക്കുന്ന പ്രവൃത്തി തത്കാലത്തേക്ക് നിറുത്തി.
സർവേ കല്ല് പിഴുത് മാറ്റുന്നവർക്കെതിരെ കേസെടുക്കുമെന്നും അറസ്റ്റ് ചെയ്ത് പിഴ ചുമത്തുമെന്നും മറ്റുമുള്ള മുന്നറിയിപ്പ് വക വെക്കാതെയായിരുന്നു ഇന്നലെ പ്രതിരോധ സമരം.
പിഴുതെടുത്ത കുറ്റിയുമായി കളക്ടറേറ്റ്
മാർച്ച് നടത്തും: വി.കെ.സജീവൻ
കെ റെയിൽ വിരുദ്ധ പദയാത്ര ഇന്നു മുതൽ
കോഴിക്കോട് : കെ റെയിൽ പദ്ധതിക്കുവേണ്ടി നാട്ടുന്ന മഞ്ഞക്കുറ്റികൾ നാട്ടിലെ ഏറ്റവും വലിയ ക്രമസമാധാന പ്രശ്നമാവുകയാണെന്നും പിഴുതെടുത്ത മഞ്ഞക്കുറ്റികളുമായി കളക്ടറേറ്റ് മാർച്ച് നടത്തുമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിലെ ഓരോ കുറ്റിയും പിഴുതെറിഞ്ഞായിരുന്നു സമരം. എന്നാൽ ഇനി നാട്ടിക്കഴിഞ്ഞ കുറ്റികൾ പിഴുതെടുത്ത് കളക്ടറേറ്റിലേക്ക് മാർച്ച് ചെയ്യാനാണ് ആലോചന.കെ റെയിലിനെതിരെ ശക്തമായ പ്രതിരോധമാണ് ജനങ്ങൾ തീർക്കുന്നത്. കുറ്റിയടിക്കാൻ വരുന്ന ആളുകൾക്ക് ഇതിന്റെ വിശദീകരണം നൽകാൻ സാധിക്കുന്നില്ല. എ.സി മുറികളിൽ നിന്നല്ലാതെ കുടിയൊഴിപ്പിക്കപ്പെടുന്ന ഇരകളുമായി സംവദിക്കാൻ സർക്കാർ തയ്യാറാവാത്തത് വലിയ വിരോധാഭാസമാണ്. പൊലീസിന്റെ അകമ്പടിയോടെ റവന്യൂ ഉദ്യോഗസ്ഥർ സ്വകാര്യ ഭൂമിയിൽ അതിക്രമം കാണിക്കുകയാണ്.
മൂന്ന് ദിവസം നീളുന്ന കെ റെയിൽ വിരുദ്ധ പദയാത്ര ഇന്ന് മൂന്നു മണിക്ക് കാട്ടിൽപീടികയിൽ ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. കാട്ടിൽപീടിക മുതൽ കുഞ്ഞിപ്പള്ളി വരെയാണ് യാത്ര. ഓരോ ദിവസവും ജില്ലയിലെ സംസ്ഥാന നേതാക്കളും സ്ഥിരം ജാഥാംഗങ്ങളും നിശ്ചയിക്കപ്പെട്ട മണ്ഡലങ്ങളിലെ പ്രവർത്തകരും അണിനിരക്കും. കാട്ടിൽപീടികയിൽ നിന്ന് ആരംഭിക്കുന്ന യാത്ര വൈകീട്ട് ആറിന് കൊയിലാണ്ടിയിൽ സമാപിക്കും. ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ വി.വി.രാജൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. 23 ന് നന്തി മുതൽ പയ്യോളി വരെയാണ് യാത്ര.
പയ്യോളിയിൽ ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാരിയർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ 24 ന് യാത്ര വടകര മുതൽ കുഞ്ഞിപ്പളളി വരെയാണ്. കുഞ്ഞിപ്പളളിയിൽ മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, വൈസ്പ്രസിഡന്റ് ഹരിദാസ് പൊക്കിണാരി, സെക്രട്ടറി പ്രശോഭ് കോട്ടുളി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |