കോഴിക്കോട് : ജലവിതരണത്തിനും മലിനജല സംസ്കരണത്തിനും അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന
രണ്ട് വൻകിട പദ്ധതികൾക്ക് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ അംഗീകാരം .
നേരത്തെ നടപ്പാക്കാനുദ്ദേശിച്ച സരോവരം മലിനജല സംസ്കരണ പ്ലാന്റും വിപുലമായ കുടിവെള്ള പദ്ധതിയുമാണ് മേയർ ഡോ.ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ അംഗീകരിച്ചത്.
182 കോടി രൂപയോളം ചെലവ് വരുന്നതാണ് കുടിവെള്ള പദ്ധതി. പഴയ പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതും പുതിയ വീടുകൾ വന്ന സ്ഥലങ്ങളിൽ ലൈൻ സ്ഥാപിക്കുന്നതുമടക്കമുള്ളതാണ് പദ്ധതി. ജൈക്ക പദ്ധതിയുടെ വിപുലീകരണം നടപ്പാക്കും.
സരോവരത്ത് നിർമ്മിക്കുന്ന 27 എം.ഡി ശേഷിയുള്ള പ്ലാന്റ് നഗരത്തിലെ 22 വാർഡുകൾക്ക് ഗുണകരമാകും. 170 കിലോമീറ്റർ പൈപ്പിട്ട് 34,195 വീടുകൾക്ക് സൗകര്യം എത്തിക്കുകയാണ് ചെയ്യുക. 310 കോടി രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
@ ലയൺസ് പാർക്ക് ഏറ്റെടുക്കും
ബീച്ചിലെ ലയൺസ് പാർക്ക് ഏറ്റെടുക്കാനുള്ള തീരുമാനം കൗൺസിൽ അംഗീകരിച്ചു. ലയൺസ് ക്ലബിന് 1965 മുതൽ കൈമാറിയ പാർക്കിന്റെ കരാർ പുതുക്കാത്തതിനാലും പാർക്ക് പരിപാലിക്കാൻ തയ്യാറാവാത്തതിനാലുമാണ് എറ്റെടുക്കൽ. പാർക്കിന്റെ പേര് കോഴിക്കോട് കോർപ്പറേഷൻ ലയൺസ് പാർക്ക് എന്നാക്കും. പാർക്കിന്റെ നടത്തിപ്പ്, പരിപാലനം എന്നിവ കോർപ്പറേഷൻ നേരിട്ട് നടത്തും.
@ വേനലിൽ കുടിവെള്ളം മുട്ടില്ല
വേനൽ കടുത്തതോടെ കുടിവെള്ള പ്രശ്നം നേരിടുന്ന മേഖലകളിൽ വെള്ളമെത്തിക്കാനുള്ള നടപടികൾ ശക്തമാക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. വേനൽ കടുത്തതിനാൽ നഗരത്തിലെ പല പ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ള പ്രശ്നമുണ്ടെന്നും അടിയന്തരമായി കുടിവെള്ളം എത്തിക്കണമെന്ന് വി.കെ.മോഹൻദാസ് ശ്രദ്ധ ക്ഷണിച്ചു.
നഗരത്തിൽ കുറ്റ്യാടി ഇറിഗേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കനാൽ തുറക്കാത്തതിനാൽ കണ്ണാടിക്കൽ, വേങ്ങേരി തുടങ്ങിയ പ്രദേശങ്ങളിൽ ജലക്ഷാമം നേരിടുന്നതായി വരുൺ ഭാസ്കർ ശ്രദ്ധക്ഷണിച്ചു. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മേയർ യോഗത്തിൽ അറിയിച്ചു.
കെ റെയിൽ: പ്രമേയത്തിന് അനുമതിയില്ല
കൗൺസിൽ യോഗത്തിൽ ബഹളം
കോഴിക്കോട് : ജനകീയ പ്രതിഷേധം കണക്കിലെടുത്ത് കെ റെയിൽ സർവേ കല്ലിടൽ നിർത്തിവെയ്ക്കണമെന്നാവശ്യപ്പട്ട് യു.ഡി.എഫ് അംഗങ്ങൾ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ബഹളം. കെ. റെയിൽ വേണ്ട കേരളം മതി എന്ന ബാനറുമായി സഭയുടെ നടുത്തളത്തിലിറങ്ങി യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചു.
പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കെ റെയിലുമായി ബന്ധപ്പെട്ട് ഡിസംബറിൽ പ്രതിപക്ഷ അംഗം കെ.മൊയ്തീൻ കോയ പ്രമേയം കൊണ്ടുവരികയും വോട്ടിനിട്ട് തള്ളുകയും ചെയ്തത് ചൂണ്ടിക്കാണിച്ചാണ് മേയർ ഡോ. ബീന ഫിലിപ്പ് പ്രമേയത്തിന് അനുമതി നിഷേധിച്ചത്.
എന്നാൽ പ്രതിഷേധവും ജനങ്ങളുടെ ആശങ്കയും കണക്കിലെടുത്ത് സർവേ നിർത്തിവെയ്ക്കണം എന്നാവശ്യപ്പെട്ടാണ് അടിന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതെന്നും സാങ്കേതികത്വം പറഞ്ഞ് അവതരണാനുമതി നിഷേധിച്ചത് അംഗീകരിക്കാനാകില്ലെന്നും കെ.സി. ശോഭിത തിരിച്ചടിച്ചു. പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ കൗൺസിൽ നടപടികൾ പത്ത് മിനുട്ടിൽ പൂർത്തിയാക്കി യോഗം പിരിച്ചുവിട്ടതായി മേയർ അറിയിച്ചു. പ്രമേയങ്ങളും സപ്ലിമെന്ററി അജണ്ടകളും മാറ്റിവെച്ചു. 23 അജണ്ടകളാണ് ഇന്നലെ പാസാക്കിയത്. കൗൺസിൽ നടപടിക്രമങ്ങൾക്ക് ശേഷം കൗൺസിലിന് പുറത്തും യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചു.
മേയറുടെ മർക്കട മുഷ്ടി അംഗീകരിക്കില്ല
ജനങ്ങളെ വലിയ തോതിൽ ബാധിക്കുന്ന വിഷയം കൗൺസിലിൽ ഉന്നയിക്കാൻ അനുവദിക്കാത്ത മേയറുടെ മർക്കട മുഷ്ടി അംഗീകരിക്കാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതിനെതിരെയാണ് കൗൺസിലിലും പുറത്തും പ്രതിഷേധിച്ചത്. സർവേ നിർത്തിവെക്കുംവരെ പ്രതിഷേധം തുടരുമെന്നും അവർ വ്യക്തമാക്കി.
മലിനജല സംസ്കരണ പ്ലാന്റ്; ഇനിയും
ചർച്ചയ്ക്ക് തയ്യാറെന്ന് മേയർ
കോഴിക്കോട്: കോതിയിലെയും ആവിക്കലിലെയും മലിനജല സംസ്കരണ പ്ലാന്റ് നിർമ്മാണ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇനിയും ചർച്ചയ്ക്ക് തയ്യാറാണെന്ന് മേയർ ഡോ. ബീന ഫിലിപ്പ്.
പ്രദേശവാസികളെ ബോധവത്കരിക്കുന്നതിനായി തിരുവനന്തപുരത്തേക്ക് നടത്തിയ യാത്ര ഫലപ്രദമായിരുന്നു. യാത്ര ജനകീയ സമര സമിതി അംഗങ്ങളെ അറിയിച്ചില്ലെന്ന പരാതി ശരിയല്ല. പോകുന്നവരുടെ ലിസ്റ്റ് നൽകാൻ പ്രദേശത്തെ കൗൺസിലർമാരോട് ആവശ്യപ്പെട്ടിരുന്നു. പരാതിയുണ്ടെങ്കിൽ സമരസമിതി അംഗങ്ങളെ ഉൾപ്പെടുത്തി വീണ്ടും യാത്ര നടത്താൻ തയ്യാറാണെന്നും മേയർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഭരണപക്ഷം പരാജയം
കോഴിക്കോട്: മലിനജല സംസ്കരണ പ്ലാന്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക അകറ്റുന്നതിൽ ഭരണപക്ഷം പരാജയപ്പെട്ടെന്ന് യു.ഡി.എഫ് കൗൺസിലർമാരുടെയും യു.ഡി.എഫ് ജില്ലാ നേതാക്കളുടെയും സംയുക്ത യോഗം ആരോപിച്ചു. സമരക്കാരെ മാറ്റി നിർത്തി ഭരണപക്ഷ പാർട്ടിക്കാരെ മാത്രം ഉൾപ്പെടുത്തി തിരുവനന്തപുരത്തേക്ക് നടത്തിയ യാത്ര പ്രഹസനമായിരുന്നെന്നും യോഗം കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത അദ്ധ്യക്ഷയായി. സി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, ജനറൽ സെക്രട്ടറി എം.എ.റസാഖ്, സെക്രട്ടറി എം.എ മജീദ്, കൗൺസിലർമാരായ കെ.മൊയ്തീൻകോയ, എസ്.കെ അബൂബക്കർ, എം.സി സുധാമണി, എം.മനോഹരൻ, കെ. നിർമ്മല, കെ.പി രാജേഷ് കുമാർ, ആയിശബി, സൗഫിയ അനീഷ്, കെ.റംലത്ത്, കവിത അരുൺ, അജീബ ഷമീൽ, ഓമന മധു, അൽഫോൺസ മാത്യു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |