# ഉത്പന്നങ്ങൾ വിലകുറച്ച് വിപണനം
കോഴിക്കോട്: ഇടതുമുന്നണി അധികാരത്തിൽ വന്നശേഷം കൊണ്ടുവന്ന കാർഷിക വികസന പദ്ധതികളിലൂടെ പച്ചക്കറി കൃഷിയിൽ കേരളം കൈവരിച്ച നേട്ടം ഇല്ലാതാക്കാൻ അന്യസംസ്ഥാന ലോബികൾ സജീവം.
സംസ്ഥാനത്തെ സീസൺ പച്ചക്കറികൾ അന്യ സംസ്ഥാനത്തുനിന്ന് വില കുറച്ച് വിപണിയിലെത്തിക്കുകയെന്ന തന്ത്രമാണ് ഇത്തരം സംഘങ്ങൾ പയറ്റുന്നത്. കേരളത്തിലിപ്പോൾ വെള്ളരി വിളവെടുപ്പാണ്. എന്നാൽ വെള്ളരിയുടെ വില കുത്തനെ ഇടിച്ച് മൈസൂർ മേഖലയിൽ നിന്ന് വെള്ളരി എത്തിക്കുകയാണ്. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ധാരാളം വെള്ളരി കർഷകരുണ്ട്. അവരെല്ലാം തങ്ങളുടെ ഉത്പ്പന്നം എത്തിക്കുന്നത് കോഴിക്കോട് പാളയം മാർക്കറ്റിലാണ്. മറുനാടൻ വെള്ളരി കുറഞ്ഞ വിലയ്ക്ക് സുലഭമായി എത്തിയതോടെ ഇവിടുത്തെ കർഷകർക്ക് ചെലവിനുള്ള തുക പോലും കിട്ടാത്ത സ്ഥിതിയാണ്.
സമാനമായ രീതിയിൽ പാവയ്ക്ക, ചീര, പയർ എന്നിവയുടെ സീസണിലും സംഘടിതമായി വില കുറയ്ക്കാൻ ശ്രമിക്കുകയാണ്. കൃഷി നഷ്ടത്തിലാക്കി കേരളത്തിലെ കർഷകരെ ഈ മേഖലയിൽ നിന്ന് ഓടിക്കുകയാണ് ഇത്തരം നീക്കത്തിലൂടെ ലക്ഷ്യം. കീടനാശിനിയുടെ ഉപയോഗം കുറച്ചും ജൈവ രീതിയിൽ കൃഷി ചെയ്തും വിപണിയിലെത്തിക്കുന്ന കേരളത്തിലെ പച്ചക്കറി ഉത്പന്നങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്നത്. ഈ നില തുടർന്നാൽ തങ്ങളുടെ ഉല്പന്നങ്ങൾ താമസിയാതെ കേരള വിപണിയിൽ നിന്ന് പുറത്താകുമെന്ന് മനസിലാക്കിയാണ് വില കുറയ്ക്കൽ തന്ത്രവുമായി അന്യസംസ്ഥാന ലോബി സജീവമായിരിക്കുന്നത്.
സർക്കാർ ലക്ഷ്യമിടുന്നത് പോലെ പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കലാണെങ്കിൽ കർഷകർ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ ന്യായമായ വില നൽകി സംഭരിക്കാനുള്ള സംവിധാനവും ഉണ്ടാക്കണം. ഹോർട്ടികോർപ് പോലുള്ള സ്ഥാപനങ്ങൾ ചിലയിടങ്ങളിൽ സംഭരണം നടത്തുന്നുണ്ടെങ്കിലും ഭൂരിപക്ഷം കർഷകർക്കും ഇതിന്റെ ഗുണം ലഭിക്കുന്നില്ല.
'കേരളത്തിന്റെ പച്ചക്കറി ഇല്ലാതാക്കാൻ അന്യസംസ്ഥാന ലോബി നടത്തുന്ന ശ്രമങ്ങളിൽ തങ്ങൾ നിസഹായരാണ്. കുറഞ്ഞ വിലയ്ക്ക് പച്ചക്കറി ലഭിക്കാനാണ് ഉപഭോക്താക്കൾ ശ്രമിക്കുന്നത്. എവിടെ നിന്നാണോ കുഞ്ഞ വിലയ്ക്ക് പച്ചക്കറി ലഭിക്കുന്നത് അവിടെ നിന്ന് വാങ്ങാനാണ് കച്ചവടക്കാർക്കും താത്പര്യം '. സി മനോജ്കുമാർ, ട്രഷറർ കോഴിക്കോട് ജില്ലാ വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |