# കുടുംബം സഞ്ചരിച്ച ഓട്ടോ തകർത്തു.
# വ്യാപാരിക്കുനേരെ നായ്ക്കുരണ പ്രയോഗം
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്റോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ പ്രഖ്യാപിച്ച ദ്വിദിന പണിമുടക്കിന്റെ ഒന്നാം ദിനം ജില്ലയിൽ പൂർണം. ഒറ്റപ്പെട്ട അക്രമ സംഭവങ്ങൾ അങ്ങിങ്ങുണ്ടായി. കോഴിക്കോട് മാവൂർ റോഡിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തെ സമരാനുകൂലികൾ അക്രമിച്ചു. ഓട്ടോയുടെ ചില്ല് തകർത്തു. മൂന്ന് ഓട്ടോകളുടെ കാറ്റഴിച്ചുവിട്ടു. കൊയിലാണ്ടിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിനുനേരെ നായ്ക്കുരണപ്പൊടി എറിഞ്ഞു. കൊയിലാണ്ടി പിഷാരികാവിൽ ദർശനം നടത്തി മടങ്ങുകയായിരുന്ന ഗോവിന്ദപുരം സ്വദേശി ഷിബിജിത്തും ഭാര്യ ഷിൻഷയും കുടുംബവും സഞ്ചരിച്ച ഓട്ടോക്കെതിരെയാണ് മാവൂർ റോഡിൽ അക്രമമുണ്ടായത്. ഷിബിജിത്തിന്റെ വസ്ത്രങ്ങൾ വലിച്ച് കീറുകയും ഓട്ടോയുടെ ചില്ല് തകർക്കുകയുമായിരുന്നു. സംഭവത്തിൽ കസബ പൊലീസ് കേസെടുത്തു. കൊയിലാണ്ടിയിൽ കട തുറന്നതിനാണ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.പി.ശ്രീധരന് നേരെ നായ്ക്കുരണ പ്രയോഗം നടത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇയാൾ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കോഴിക്കോട് നടന്ന ദേശീയ ഫൂട്ട്വോളിയിൽ റഫറിയായെത്തിയ വിശാഖപട്ടണത്തുനിന്നുള്ള കോച്ച് സഞ്ചരിച്ച ഓട്ടോയുടെ കാറ്റഴിച്ചുവിട്ട സംഭവമുണ്ടായി. സ്ഥലത്തെത്തിയ കസബ പൊലീസാണ് ഇദ്ദേഹത്തെ റെയിൽവേ സ്റ്റേഷനിലെത്തിച്ചത്.
ബസുകൾ സർവീസ് നടത്തിയില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഏതാനും സ്വകാര്യ വാഹനങ്ങൾ ഓടി. കോഴിക്കോട് ഡിപ്പോയിൽ നിന്ന് കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയില്ല. ഭൂരിഭാഗം പെട്രോൾ പമ്പുകളും അടഞ്ഞുകിടന്നു. പണിമുടക്ക് ട്രെയിൻ ഗതാഗതത്തെ ബാധിച്ചില്ലെങ്കിലും യാത്രക്കാർ കുറവായിരുന്നു.
പണിമുടക്കിയ തൊഴിലാളികളും ജീവനക്കാരും നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും പ്രകടനം നടത്തി. ട്രേഡ് യൂണിയൻ സംയുക്ത സമിതി ആഭിമുഖ്യത്തിൽ കോർണേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിൽ സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. മൊഫ്യൂസൽ ബസ്സ്റ്റാൻഡ് പരിസരത്ത് ചേർന്ന പൊതുയോഗം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.രാജീവ് ഉദ്ഘാടനം ചെയ്തു. ഇ.സി.സതീശൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി.കെ.മുകുന്ദൻ, കിസാൻസഭ അഖിലേന്ത്യാ സെക്രട്ടറി സത്യൻ മൊകേരി, അഡ്വ.എം.രാജൻ, എം.സജീന്ദ്രൻ, അഡ്വ.എം.പി സൂര്യനാരായണൻ, എ.പി.അബ്ദു, ടി.വി.ബാലൻ, ടി.പി.കുഞ്ഞു, പി.പി.സന്തോഷ്, ടി.എം.സജീന്ദ്രൻ, ജൈന ചന്ദ്രൻ, വി.ബാലമുരളി തുടങ്ങിയവർ സംസാരിച്ചു.
കുറ്റ്യാടി: പണിമുടക്കിൽ കുറ്റ്യാടിയിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ ഓടിയെങ്കിലും പൊതുവെ കുറവായിരുന്നു. കെ.എസ്.ആർ.ടി.സി സർവീസ് നാമമാത്രമായിരുന്നു. കായക്കൊടി, മരുതോങ്കര, കുന്നുമ്മൽ, തൊട്ടിൽപാലം ഗ്രാമപഞ്ചായത്തുകളിലും അവശ്യ സർവീസുകളൊഴികെ കടകൾ അടഞ്ഞുകിടന്നു.
രാമനാട്ടുകര: ദേശീയ പണിമുടക്കിൽ ബേപ്പൂർ മണ്ഡലത്തിലെ ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി, ചെറുവണ്ണൂർ പ്രദേശങ്ങളെല്ലാം നിശ്ചലമായി. കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു. ഗതാഗതം നിലച്ചു. പണിമുടക്കിയ തൊഴിലാളികളും ജീവനക്കാരും പ്രകടനവും പൊതുയോഗവും നടത്തി. ഫറോക്ക് ബസ് സ്റ്റാൻഡിന് മുന്നിൽ നടന്ന പൊതുയോഗം എം ഗിരീഷ് ഉദ്ഘാടനം ചെയ്തു.
പയ്യോളി: പണിമുടക്കിൽ പയ്യോളിയിൽ തുറന്ന് പ്രവർത്തിച്ച നാല് ബാങ്കുകൾ സമരാനുകൂലികൾ അടപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, കനറാ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക് എന്നിവയാണ് അടപ്പിച്ചത്. ടൗണിൽ ആളെ കയറ്റാൻ ശ്രമിച്ച ഓട്ടോയും ദേശീയപാത നിർമ്മാണത്തിന് ഉപയോഗിച്ച ലോറിയും തടഞ്ഞു. സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. എൻ.ടി.രാജൻ, കെ.വി.ചന്ദ്രൻ, സബീഷ് കുന്നങ്ങോത്ത്, പി.വി.മനോജ്, ഇ.കെ.ശീതൾരാജ്, പി.കെ.പുഷ്പ, സതീശൻ, എൻ.എം മനോജ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |