കോഴിക്കോട്: കോഴിക്കോട് - കണ്ണൂർ റോഡിൽ പൂക്കാട് ടൗണിൽ ഒരു ബസ് ഷെൽട്ടറുണ്ട്. കാട് വളർന്ന് ഉപയോഗ ശൂന്യമായ വിശ്രമ കേന്ദ്രമായാണ് ഒറ്റനോട്ടത്തിൽ തോന്നുക. പക്ഷേ, കാട്ടുവള്ളികൾ പടർത്തിയ ടാക്സിക്കാരുടെ എ.സി ഷെൽട്ടറാണ് !. മുപ്പതോളം ടാക്സി തൊഴിലാളികൾക്ക് വർഷങ്ങളായി തണലൊരുക്കിയിരുന്ന ഈ വിശ്രമ കേന്ദ്രം ഓർമ്മയാവുകയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ദേശീയപാത വികസനത്തിനായി ഷെൽട്ടർ പൊളിച്ചുനീക്കും.
ആറുവർഷം മുമ്പാണ് കൊയിലാണ്ടി ഭാഗത്തേക്കുള്ള യാത്രക്കാർ ഉപയോഗിച്ചിരുന്ന ബസ് ഷെൽട്ടർ ടാക്സി തൊഴിലാളികൾക്ക് വിട്ടുകൊടുത്തത്. അവിടെയുണ്ടായിരുന്ന ബസ് സ്റ്റോപ്പ് മറ്റൊരിടത്തേയ്ക്ക് മാറ്റിയതോടെ തൊഴിലാളികൾ പഞ്ചായത്തിനോട് ആവശ്യപ്പെട്ട് വിശ്രമ കേന്ദ്രമാക്കുകയായിരുന്നു. വേനൽക്കാലത്ത് റോഡരികിലെ ഷെൽട്ടറിൽ ഇരിക്കുക അസഹ്യമായതോടെ സമീപത്ത് വളർന്ന കാട്ടുവള്ളികൾ ഷെൽട്ടറിന് മുകളിലേക്ക് പടർത്തി. ദിവസവും രണ്ടുനേരവും വെള്ളം നനച്ചു. ക്രമേണ കാട്ടുചെടികൾ ഷെഡിന് ചുറ്റും വളർന്നു. മറ്റൊരു ബസ് സ്റ്റോപ്പ് പൊളിച്ചപ്പോൾ കിട്ടിയ തൂണുകൾകൊണ്ട് ഇരിപ്പിടമൊരുക്കി. ചൂട് കാറ്റടിക്കാതിരിക്കാൻ ഷെൽട്ടറിന് മുന്നിൽ കവുങ്ങും മരത്തടിയും വച്ച് അവിടെയും വള്ളിച്ചെടികൾ പടർത്തി. ഇരുഭാഗത്തുമുള്ള ചെറിയ വഴിയിലൂടെ ഷെൽട്ടറിനുള്ളിലെത്തിയാൽ ഊട്ടിയിൽ പോയ സുഖമാണ്. അകവും പുറവും എന്നും വൃത്തിയാക്കുന്നതിനാൽ പേടിക്കാതെ എത്രസമയവും ഇതിനുള്ളിൽ ഇരിക്കാം. ടാക്സി തൊഴിലാളികൾ മാത്രമല്ല, ടൗണിലെത്തുന്ന പ്രദേശവാസികളും കടുത്ത വേനലിൽ തണൽതേടി ഷെൽട്ടറിൽ എത്താറുണ്ട്. ദേശീയപാതയ്ക്കായി പൊളിക്കുമ്പോൾ ഇരിപ്പിടവും തൂണും ഷീറ്റും സൂക്ഷിച്ചുവെച്ച് റോഡ് നിർമാണം പൂർത്തിയായശേഷം സ്ഥലമുണ്ടെങ്കിൽ ഇതുപോലൊരു കേന്ദ്രം പണിയണമെന്നാണ് ടാക്സി തൊഴിലാളികളുടെ ആഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |