കോഴിക്കോട്: കരിപ്പൂർ വിമാനത്താവള വികസനത്തിന് കൂടുതൽ ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. നിലവിൽ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നവീകരണത്തിന് മാത്രമായി ഭൂമിയേറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിൽ റൺവേ വികസനത്തിന് ആവശ്യമായതുൾപ്പെടെയുള്ള ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് എം.കെ രാഘവൻ എം.പി. വ്യോമയാന മന്ത്രിയുമായി മന്ത്രാലയത്തിൽ നടത്തിയ ചർച്ചയിലാണ് മന്ത്രിയുടെ ഉറപ്പ്.
വിമാനത്താവളത്തിനായി 18.5 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ നീക്കങ്ങളാരംഭിച്ചിട്ടുണ്ട്. എന്നാൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സമർപ്പിച്ച സുരക്ഷാ ശുപാർശയിൽ ഉൾപ്പെടുത്തിയിട്ടുള്ള റെസ വിപുലീകരണത്തിന് മാത്രമാണ് ഈ ഭൂമി.
നിലവിലെ നിർദ്ദേശമനുസരിച്ച് റൺവേ പത്തിൽ പടിഞ്ഞാറ് ഭാഗത്ത് 11 ഏക്കർ സ്ഥലവും റൺവേ 28 ൽ കിഴക്കുഭാഗത്ത് 7.5 ഏക്കർ സ്ഥലവും ഏറ്റെടുക്കാനാണ് കേന്ദ്ര സർക്കാർ ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നത്. റെസ നവീകരണം മാത്രം ലക്ഷ്യംവച്ചുള്ള ഭൂമി ഏറ്റെടുക്കൽ ദീർഘവീക്ഷണപരമല്ലെന്ന് എം.പി ചൂണ്ടിക്കാട്ടി. ഭൂമി ഏറ്റെടുക്കൽ പ്രക്രിയകൾ ഒരുമിച്ച് പൂർത്തീകരിച്ചാൽ ഇടയ്ക്കിടെയുള്ള ഭൂമിയേറ്റെടുക്കൽ നടപടികളും പ്രദേശവാസികളുടെ ബുദ്ധിമുട്ടും ഒഴിവാക്കാമെന്നും ഇത് എയർപോർട്ടിന്റെ ദീർഘകാല ഭാവിക്ക് ഗുണം ചെയ്യുമെന്നും എം.പി അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് മന്ത്രി നടപടികൾക്ക് നിർദ്ദേശം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |