SignIn
Kerala Kaumudi Online
Friday, 26 April 2024 2.32 AM IST

ദീക്ഷിത് പുതുജീവിതത്തിലേക്ക്, ജനഹൃദയങ്ങളിൽ തുടിപ്പായി വിഷ്ണു

vishnu
വിഷ്ണു

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഹൃദയ സ്വീകർത്താവായി ദീക്ഷിത്

കോഴിക്കോട് : "മരണശേഷവും ഞങ്ങളുടെ മകൻ മറ്റുള്ളവരിലൂടെ ജീവിക്കുമെങ്കിൽ അതാണ് സന്തോഷം " വിഷ്ണുവിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അച്ഛൻ സുനിൽകുമാറും അമ്മ ജിഷയും തീരുമാനിച്ചതോടെ വിഷ്ണുവിന്റെ ഹൃദയത്തുടിപ്പിൽ ദീക്ഷിതിന് ലഭിച്ചത് പുതുജീവിതം. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഹൃദയ സ്വീകർത്താവായ ദീക്ഷിത് ആശുപത്രി വിടുമ്പോൾ മധുരം പകരാൻ വിഷ്ണുന്റെ അച്ഛനും അമ്മയും കോഴിക്കോട്ടെ മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിലെത്തി. ഒപ്പം അനിയത്തി കൃഷ്ണപ്രിയയും.

രണ്ടര വയസിൽ തുടങ്ങിയതാണ് കാസർകോട് സ്വദേശിയായ ദീക്ഷിതിന്റെ മരുന്നുജീവിതം. പത്ത് വർഷത്തോളം മരുന്നിന്റെ കരുത്തിൽ ജീവൻ നിലനിറുത്തിയ ദീക്ഷിതിന് ജീവിക്കാൻ ഹൃദയം മാറ്റിവയ്ക്കേണ്ട അവസ്ഥ വന്നു. രണ്ട് വർഷത്തിന് ശേഷം അവനൊരു രക്ഷകനെത്തി, വിഷ്ണു. വലിയ സ്വപ്നവുമായി ബംഗളൂരുവിൽ ഏവിയേഷൻ കോഴ്സ് പഠിച്ചുകൊണ്ടിരിക്കെയാണ് 21ാമത്തെ വയസിൽ വിഷ്ണുവിന് അപകടത്തിൽ മസ്തിഷ്ക മരണം സംഭവിക്കുന്നത്.

കണ്ണൂർ തൃക്കണ്ണാപുരം സ്വദേശി വിഷ്ണു എം.ടിയ്ക്ക് മാർച്ച് എട്ടിന് ബംഗളൂരുവിൽ നടന്ന ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും തുടർന്ന് മസ്തിഷ്‌ക മരണം സംഭവിക്കുകയുമായിരുന്നു. കരൾ, രണ്ട് വൃക്കകൾ, ഹൃദയം, കോർണിയ എന്നിവയാണ് ദാനം ചെയ്തത്. മാർച്ച് 12 ന് ഡോ. വി. നന്ദകുമാറിന്റെ നേതൃത്വത്തിലാണ് ഹൃദയ മാറ്റശസ്ത്രക്രിയ പൂർത്തിയാക്കിയത്. കേരളത്തിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ 15 വയസുകാരൻ. ദീക്ഷിതിന്റെ പതിനഞ്ചാം പിറന്നാൾ ദിനത്തിൽ തന്നെയാണ് ശസ്ത്രക്രിയ നടന്നത്. ഹൃദയത്തിന്റെ പമ്പിംഗ് 20 ശതമാനത്തിനും താഴെ ആയതിനെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷത്തോളമായി മെട്രോ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു ദീക്ഷിത്.

ആരോഗ്യവാനായി വീട്ടിലേക്കു മടങ്ങുന്ന ദീക്ഷിതിന് കാണാൻ വിഷ്ണുവിന്റെ കുടുംബാംഗങ്ങൾ എത്തിയത് ചടങ്ങിനെ വികാരനിർഭരമാക്കി. കാസർകോട് പെരിയയിൽനിന്ന് ദീക്ഷിതിനെ രണ്ടര മണിക്കൂർ കൊണ്ട് കോഴിക്കോട് എത്തിക്കാൻ ഇടപെട്ട കാസർകോട് എം.പി. രാജ്‌മോഹൻ ഉണ്ണിത്താന്റെ സാന്നിദ്ധ്യവുമുണ്ടായിരുന്നു.

വളരെ കുറഞ്ഞ കാലയളവിൽ ഏഴോളം ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്താൻ മെട്രോമൈഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിന് കഴിഞ്ഞതായി മാനേജിംഗ് ഡയറക്ടർ ഡോ. പി.പി. മുഹമ്മദ് മുസ്തഫ അറിയിച്ചു. ഡോ വി. നന്ദകുമാർ, മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ് ഷലൂബ്, ഡോ. റിയാദ്, ഡോ. ജലീൽ, ഡോ. അശോക് ജയരാജ്, ഡോ. വിനോദ്, ഡോ. ലക്ഷ്മി എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.