കോഴിക്കോട്: ബർമയിൽ നിന്ന് വിരുന്നെത്തി ആറുപതിറ്റാണ്ടോളമായി നോമ്പുകാലത്തെ സ്പെഷ്യൽ രുചിയായി കോഴിക്കോട്ട് 'വിലസുക'യാണ് ബർമ കഞ്ഞിയെന്ന കോഴിക്കഞ്ഞി. നോമ്പ് തുറ നേരത്ത് കോഴിക്കഞ്ഞി കുടിക്കാനായി ജില്ലയിലെ വിവിധ ദേശങ്ങളിൽ നിന്ന് നിരവധി പേരാണ് എലത്തൂരിൽ എത്തുന്നത്.
58 വർഷം മുമ്പ് ബർമയിലെ ജോലി അവസാനിപ്പിച്ച് എലത്തൂരിലെത്തിയ അച്ചാമ്പറമ്പത്ത് എ.പി.മുഹമ്മദ് ഹാജി തുടങ്ങിയ സൗജന്യ കോഴിക്കഞ്ഞി വിതരണം മക്കളിലൂടെ തുടരുകയാണ്. 1964 മുതൽ അച്ചാമ്പറമ്പത് കുടുംബം നടത്തിവരുന്ന കോഴിക്കഞ്ഞി വിതരണം കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷം നടന്നിരുന്നില്ല. ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ കോഴിക്കഞ്ഞിയ്ക്കായി നിരവധി പേരാണ് വൈകുന്നേരം എലത്തൂരെത്തുന്നത്.
58 വർഷമായിട്ടും രുചിക്കൂട്ടുകൾക്ക് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് എ.പി.മുഹമ്മദ് ഹാജിയുടെ മകൻ അച്ചാമ്പറമ്പത്ത് അബ്ദുറഹിമാൻ ഹാജി പറഞ്ഞു. അദ്ദേഹത്തോടൊപ്പം അബ്ദുൾ ഖാദർ ഹാജി, അബ്ദുൽ റൗഫ് എന്നിവരും മൂന്ന് സഹോദരിമാരുമാണ് പിതാവിന്റെ പാത പിന്തുടരുന്നത്.
വീട്ടിൽ വെച്ചാണ് കോഴിക്കഞ്ഞി തയ്യാറാക്കുന്നത്. ഇതിനായി ഏഴുപേർ ജോലിയ്ക്കുണ്ട്. ദിവസവും പതിനായിരത്തോളം രൂപ ചെലവ് വരും. സാധനങ്ങളും മറ്റും നൽകി സഹായിക്കുന്നവരുണ്ടെന്ന് അബ്ദുറഹിമാൻ ഹാജി പറഞ്ഞു.
രാവിലെ പത്ത് മണിയ്ക്ക് കഞ്ഞിവെയ്പ്പ് തുടങ്ങിയാൽ നാല് മണിവരെ നീളും. അരി, ഉലുവ, കോഴി, സവാള, ഇഞ്ചി, കുരുമുളക്, കറിവേപ്പില, ജീരകം, പരിപ്പ്, തേങ്ങാപ്പാൽ എന്നിവയാണ് കൂട്ടുകൾ.
കുട്ടികളും സ്ത്രീകളും ഉൾപ്പടെ നിരവധി പേരാണ് കോഴിക്കഞ്ഞിയ്ക്കായി എത്തുക. എലത്തൂർ ജുമ മസ്ജിദ്, അഴീക്കൽ പള്ളി, മാട്ടുവയൽ പള്ളി, മുഹ്‌യുദ്ദീൻ പള്ളി, മർക്കസ് പള്ളി, സൂപ്പിക്കുഞ്ഞ് മഖാം പള്ളി എന്നിവടങ്ങളിൽ നിന്നും അച്ചാമ്പറമ്പത്ത് വീട്ടിൽ നിന്നുമാണ് കഞ്ഞി വിതരണം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |