സർക്കാർ നിർദേശത്തിന് കോർപ്പറേഷൻ കൗൺസിൽ അംഗീകാരം
കോഴിക്കോട് : ജലാശയങ്ങൾ മാലിന്യമുക്തമാക്കാനുള്ള തെളിനീരൊഴുകും നവകേരളം പദ്ധതി നഗരത്തിൽ നടപ്പാക്കും. വാർഡുതലസമിതി രൂപീകരിച്ച് തുടർ നപടിയെടുക്കാനുള്ള സർക്കാർ നിർദേശം കോർപ്പറേഷൻ സ്പെഷ്യൽ കൗൺസിൽ യോഗം അംഗീകരിച്ചു.
പ്രഖ്യാപനങ്ങൾ മാത്രമാണ് നടക്കുന്നതെന്ന എസ്.കെ. അബൂബക്കറിന്റെ പരാമർശത്തെ തുടർന്ന് കൗൺസിൽ ബഹളത്തിൽ കലാശിച്ചു. സ്‌പെഷ്യൽ കൗൺസിലിൽ അജണ്ടയിൽ നിന്ന് മാറിയുള്ള ചർച്ച ശരിയല്ലെന്ന് മേയർ പറഞ്ഞു. എന്നാൽ ഇതിനെതിരെ യു.ഡി.എഫ് പ്രതിഷേധിച്ചു. അഭിപ്രായം പറയുന്നത് നിയന്ത്രിക്കരുതെന്നും നേരത്തെ പ്രഖ്യാപിച്ച കാര്യങ്ങൾ നടക്കാത്തതിന്റെ ആശങ്കയാണ് പങ്കുവെച്ചതെന്നും കെ.മൊയ്തീൻകോയ പറഞ്ഞു. വിവിധ പദ്ധതികൾക്കായി വെവ്വേറെ സമിതികളെന്തിനാണെന്ന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത ചോദിച്ചു.
വാർഡുതല ശുചീകരണപ്രവർത്തനങ്ങൾക്ക് പണം അനുവദിക്കുന്നതിൽ വിവേചനമുണ്ടെന്ന് നവ്യ ഹരിദാസ് ആരോപിച്ചു. തന്റെ വാർഡിൽ 24000 രൂപ മാത്രം നൽകിയപ്പോൾ മറ്റൊരു വാർഡിൽ 9.4 ലക്ഷം നൽകിയെന്ന് അവർ ആരോപിച്ചു. കൗൺസിലറുടെ നേതൃത്വത്തിൽ വാർഡുതല സാനിറ്റേഷൻ സമിതി ചേർന്ന് തയ്യാറാക്കുന്ന എസ്റ്റിമേറ്റിനനുസരിച്ചാണ് പണം അനുവദിക്കുന്നതെന്ന് ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഡോ.എസ്.ജയശ്രീ പറഞ്ഞു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി. ദിവാകരൻ വി.കെ. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |