കോഴിക്കോട്: ജില്ലയിൽ കാർഷിക മുന്നേറ്റവുമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കഴിഞ്ഞ സമ്പത്തിക വർഷത്തിൽ ചെലവഴിച്ചത് 340.44 കോടി രൂപ. തെങ്ങ് കൃഷി കൂടുതൽ ആദായകരമാക്കുന്നതിനും ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി നടപ്പാക്കിവരുന്ന കേരഗ്രാമം പദ്ധതി 26 കൃഷിഭവനുകളിലായാണ് നടപ്പിലാക്കിയത്. 6500 ഹെക്ടർ സ്ഥലത്ത് പദ്ധതി പ്രാവർത്തികമാക്കിയപ്പോൾ മടവൂർ, നരിക്കുനി, പുറമേരി, ചങ്ങരോത്ത്, ഒളവണ്ണ, മണിയൂർ, ഉള്ള്യേരി, തുറയൂർ, കൊടിയത്തൂർ, ബേപ്പൂർ, വാണിമേൽ തുടങ്ങിയ 26 പഞ്ചായത്തുകളിലായി 675 ലക്ഷം രൂപയാണ് വിവിധ പദ്ധതികൾക്കായി വിനിയോഗിച്ചത്.
തെങ്ങിൻ തോട്ടങ്ങളിൽ ലഭ്യമായ ഓലകൾ, ജൈവാവശിഷ്ടങ്ങൾ എന്നിവ ജൈവ വളമാക്കാനുള്ള 73 കമ്പോസ്റ്റ് യൂണിറ്റുകൾ നിർമിച്ചു. നാളികേരോത്പാദനം വർദ്ധിപ്പിക്കുന്നതിനായി 716 ജലസേചന പമ്പുസെറ്റുകൾ, തെങ്ങുകയറ്റ തൊഴിലാളി ദൗർലഭ്യം പരിഹരിക്കുന്നതിനായി 120 തെങ്ങ് കയറ്റ യന്ത്രങ്ങൾ എന്നിവ വിതരണം ചെയ്തു. 1125 ഹെക്ടർ സ്ഥലത്ത് ഇടവിളകൃഷി വ്യാപിപ്പിച്ചു.
സുഭിക്ഷ കേരളം പദ്ധതിയിലൂടെ ആവളപ്പാണ്ടി ഉൾപ്പെടുന്ന വിവിധ പദ്ധതികളുടെ സംയോജനത്തിലൂടെ 214 ഹെക്ടർ തരിശുനിലം കൃഷിയോഗ്യമാക്കി. സംസ്ഥാനാവിഷ്‌കൃത പദ്ധതിയോടൊപ്പം ജില്ലാ പഞ്ചായത്തിന്റെ കതിരണി പ്രോജക്ട് കൂടി സംയോജിപ്പിച്ച് 50 ലക്ഷംരൂപയുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി. നിരവധി നൂതന കാർഷിക യന്ത്രങ്ങളും ഇതിനായി പ്രയോജനപ്പെടുത്തി.
തരിശുഭൂമിയിൽ കൃഷി ചെയ്യാൻ ഹെക്ടറിന് 40,000 രൂപ പ്രകാരം 33.94 ഹെക്ടറിന് 13,176 ലക്ഷം രൂപയുടെ സഹായം നൽകി. സുസ്ഥിര നെൽകൃഷി വികസന പദ്ധതിയിലൂടെ ഹെക്ടറിന് 5500 രൂപ പ്രകാരം 113.04 ലക്ഷം രൂപയുടെ ധനസഹായം നേരിട്ട് കർഷകരുടെ കൈകളിലേക്കെത്തിച്ചു.
പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് പച്ചക്കറി കൃഷി വികസന പദ്ധതി. 14 ലക്ഷം ഗുണഭോക്താക്കളെ ഉൾപ്പെടുത്തി 4785 ഹെക്ടർ സ്ഥലത്ത് പച്ചക്കറി കൃഷി വ്യാപിപ്പിക്കാനും 54542 മെട്രിക്ക് ടൺ പച്ചക്കറി ഉത്പാദിപ്പിക്കാനും വകുപ്പിന് സാധിച്ചു.
ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയിൽ 3.5 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും 15.3 ലക്ഷം പച്ചക്കറി തൈകളും ജില്ലയിൽ സൗജന്യമായി വിതരണം ചെയ്തു. പുരയിടങ്ങളിൽ പച്ചക്കറി കൃഷി പദ്ധതി പ്രകാരം ജില്ലയിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും 4.6 ലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്തു.
1.3 കോടി രൂപ ചെലവഴിച്ച് ഏകദേശം 36.65 മെട്രിക് ടൺ പച്ചക്കറി അധികമായി ഉത്പാദിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. 80 ശതമാനം സബ്‌സിഡിയിൽ 1.8 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും വിതരണം ചെയ്തു. സ്ഥാപനങ്ങളിൽ പച്ചക്കറി കൃഷി പദ്ധതിയിൽ സ്‌കൂളുകൾ, പൊതു സ്ഥാപനങ്ങൾ, കോളേജുകൾ എന്നിവിടങ്ങളിൽ പച്ചക്കറി കൃഷി ചെയ്യുന്നതിന് 4000 വീതം ധനസഹായം നൽകി. ജില്ലയിലാകെ 193 സ്ഥാപനങ്ങൾക്കായി 77 ലക്ഷം രൂപ ചെലവഴിച്ചു. ഏകദേശം 7.7 സ്ഥലത്ത് പച്ചക്കറി കൃഷി നടത്തി 123.5 ടൺ പച്ചക്കറി ഉത്പാദിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |