കോഴിക്കോട്: ഉപേക്ഷിക്കപ്പെടുന്ന നവജാത ശിശുക്കൾക്ക് സുരക്ഷയും പരിചരണവുമൊരുക്കാൻ ജില്ലയിൽ സംവിധാനമില്ലെന്ന പരിമിതി മറികടക്കുന്നതിനായി പ്രഖ്യാപിച്ച കോഴിക്കോട് ബീച്ച് ഗവ.ജനറൽ ആശുപത്രിയിലെ ഇലക്ട്രോണിക് അമ്മത്തൊട്ടിലിന്റെ നിർമ്മാണ പ്രവൃത്തി അടുത്തമാസത്തോടെ ആരംഭിക്കും. കഴിഞ്ഞ വർഷം ഭരണാനുമതിയായി പദ്ധതിയുടെ പ്രവൃത്തിയാണ് ടെൻഡർ നടപടികൾ പൂർത്തിയാക്കി ആരംഭിക്കാനൊരുങ്ങുന്നത്.
24.11 ലക്ഷ രൂപ ചെലവിലാണ് നിർമ്മാണം നടത്തുന്നത്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിനാണ് നിർവഹണ ചുമതല. പദ്ധതിയ്ക്കായി എ.പ്രദീപ് കുമാർ എം.എൽ.എ ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 20.23 ലക്ഷം അനുവദിച്ചിരുന്നു.
ബീച്ച് ആശുപത്രി വികസനത്തിനായുള്ള മാസ്റ്റർ പ്ലാനിൽ അമ്മത്തൊട്ടിലിനുള്ള സ്ഥലവും കൂടി ഉൾപ്പെടുത്തിയിരുന്നു. ഇതു പ്രകാരം പ്രത്യേകം രൂപകല്പന ചെയ്തതാണ് ഇലക്ട്രോണിക് അമ്മത്തൊട്ടിൽ.
ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾ പലവിധ കാരണങ്ങളാൽ തെരുവിലും പാതയോരങ്ങളിലും വലിച്ചെറിയപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന സാഹചര്യം ഇല്ലാതാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ബീച്ചാശുപത്രിയുടെ തെക്ക് ഭാഗത്തെ റോഡിൽ നിന്ന് പ്രവേശിക്കാവുന്ന വിധത്തിലാണ് ഇത് നിർമ്മിക്കുക. കുഞ്ഞിനെയുമെടുത്ത് പ്രവേശന കവാടത്തിലെത്തുമ്പോൾത്തന്നെ വാതിൽ തനിയേ തുറക്കും. കുഞ്ഞിനെ വെച്ച് കഴിഞ്ഞാൽ തനിയെ വാതിൽ അടയുകയും ചെയ്യും.ഉടൻ തന്നെ സൈറൺ വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഈ വിവരം അറിയാനാവും. അവർ എത്തിച്ചേരുന്നതുവരെ വളരെ സുരക്ഷിതത്വത്തോടെ കഴിയുന്നതിനാവശ്യമായ എല്ലാ ക്രമീകരണവും ഉറപ്പുവരുത്തിയിട്ടുണ്ട്. ആശുപത്രി അധികൃതർക്ക് കുഞ്ഞിന്റെ ആരോഗ്യ പരിശോധനകൾക്ക് ശേഷം നിയമനടപടികൾ പൂർത്തീകരിച്ച് ബന്ധപ്പെട്ട വകുപ്പിന് കൈമാറാം. ജില്ലാ വനിതാ ശിശു വികസന വകുപ്പിനായിരിക്കും ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |