കോഴിക്കോട് : സർവേ വിഭാഗത്തിന്റെ മെല്ലെപ്പോക്കിനെതിരെ കളക്ടറെ സമീപിക്കാൻ കോർപ്പറേഷൻ കൗൺസിൽ യോഗത്തിന്റെ തീരുമാനം. റവന്യു വകുപ്പിന് കീഴിലെ സർവേ വിഭാഗം കാര്യക്ഷമമായി പ്രവർത്തിക്കാത്തിനാൽ കോർപ്പറേഷനിലെ കെട്ടിട നിർമ്മാണ അപേക്ഷകളിൽ തീരുമാനം എടുക്കാൻ സാധിക്കുന്നില്ലെന്നും ഇത് ഗൗരവമായ പ്രശ്നമാണെന്നും സെക്രട്ടറി കെ.യു. ബിനി പറഞ്ഞു. കോർപ്പറേഷനിലെ സർവേ വിഭാഗത്തിന്റ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് കാണിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകാൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചു.
കാലതാമസം അനുവദിക്കാൻ സാധിക്കില്ലെന്നും കോർപ്പറേഷന്റെ നിലപാട് കളക്ടറെ അറിയിക്കുമെന്നും ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു. എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങളും റവന്യു വകുപ്പിനെതിരായ നിലപാടിൽ ഉറച്ചുനിന്നു. സർവേ നടപടികളിൽ കാലതാമസമുണ്ടാകുന്നുണ്ടെന്നാണ് കൗൺസിലറുടെ ആരോപണം.
വീടിന്റെ പ്ലാനിനായി അപേക്ഷിച്ച് രണ്ട് വർഷത്തോളമായി കാത്തിരിക്കുന്ന കൊമ്മേരി സ്വദേശി ബാബുരാജിന്റെ പ്രശ്‌നം ഭരണപക്ഷത്തെ എൻ.സി.മോയിൻ കുട്ടിയാണ് ശ്രദ്ധക്ഷണിച്ചത്. 2020 ഫെബ്രുവരി 15 നാണ് ബാബുരാജ് പ്ലാനിന് അപേക്ഷിച്ചത്. കോർപ്പറേഷൻ ടൗൺപ്ലാനിംഗ് വിഭാഗത്തിൽ ഒരുവർഷം അപേക്ഷ കെട്ടിക്കിടന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 24ന് ടൗൺ പ്ലാനിംഗ് വിഭാഗം സർവേ വകുപ്പിലേക്ക് അപേക്ഷ കൈമാറി. ഒരു വർഷം കഴിഞ്ഞിട്ടും നടപടികൾ സ്വീകരിക്കാൻ സർവേ വിഭാഗം തയ്യാറായില്ലെന്ന് മോയൻ കുട്ടി ആരോപിച്ചു. സർവേ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ പരാതിക്കാരന് മോശം അനുഭവമാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ലൈഫിൽ നിർമ്മിക്കുന്ന വീടിനുള്ള ധനസഹായം നഷ്ടപ്പെട്ടാൽ ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വാർഡിൽ എം.സി.എഫ്. ഉണ്ടാക്കാനുള്ള കാര്യത്തിലും സർവേ വിഭാഗത്തിന്റെ നടപടികളിൽ കാലതാമസം ഉണ്ടായെന്ന് എം.പി. ഹമീദ് പറഞ്ഞു. തഹസിൽദാർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് സെക്രട്ടറി. പുതിയ സ്റ്റാൻഡിലെ എസ്‌കലേറ്ററും അതിനോട് ചേർന്ന കടമുറികളുടെയും കരാർ റദ്ദാക്കാൻ ശുപാർശ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി സെക്രട്ടറി അറിയിച്ചു. കമ്പനിയെ കരിമ്പട്ടികയിലുൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിലെ രാജേഷ് കുമാറാണ് ശ്രദ്ധ ക്ഷണിച്ചത്.
പലവട്ടം നോട്ടീസ് നൽകിയെന്ന് ഡെപ്യൂട്ടി സെക്രട്ടറി പറഞ്ഞു. ഏറ്റവുമൊടുവിൽ ഫെബ്രുവരി 24 ന് കമ്പനിയെ നേരിട്ടു കേട്ടു. അവർ ആവശ്യപ്പെട്ട സമയ പരിധി ഉൾപ്പെടെ കഴിഞ്ഞ സ്ഥിതിക്ക് അവരെ ഒഴിവാക്കാൻ ധനകാര്യ കമ്മറ്റിക്ക് ശുപാർശ ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
നഗരത്തിലെ പല ഭാഗങ്ങളിലും പ്ലാസ്റ്റിക് കെട്ടിക്കിടക്കുകയാണെന്നും സംസ്‌കരണത്തിന് ശാശ്വത പരിഹാരം കാണണമെന്നും എസ്.കെ.അബൂബക്കർ ശ്രദ്ധ ക്ഷണിച്ചു. തണ്ണീർത്തടങ്ങളിൽ മാലിന്യം കൊണ്ടിടുന്ന വിഷയം പി.പി. നിഖിലും ബീച്ച് ആശുപത്രിയിൽ നായകളുടെ കടിയേറ്റാൽ എടുക്കേണ്ട വാക്സിൻ ലഭ്യമല്ലാത്ത പ്രശ്നം എൻ. ജയഷീലയും ശ്രദ്ധക്ഷണിച്ചു. മന്ത്രിസഭാ വാർഷികാഘോഷത്തിനായി വലിയ തോതിൽ ധൂർത്ത് നടക്കുന്നെന്ന് ബി.ജെ.പിയിലെ രമ്യ സന്തോഷിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട സുവേഗ പോർട്ടലിന്റെ അപ്ഡേഷൻ യു.എൽ.ടി.എസ് നടത്തും. ഇത് യു.ഡി.എഫ് എതിർത്തു. മഴക്കാല പൂർവ ശുചീകരണത്തിനായി ഫണ്ട് അനുവദിക്കുന്നതിലെ അപാകത നവ്യ ഹരിദാസ് ചൂണ്ടിക്കാണിച്ചു.
എൽ.ഐ.സി ഓഹരി വിൽപനയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഒ. സദാശിവൻ അവതരിപ്പിച്ച പ്രമേയം ബി.ജെ.പി എതിർപ്പിനിടെ പാസാക്കി. പട്ടിക ജാതി വിദ്യാർത്ഥികൾക്ക് നൽകുന്ന ലാപ്ടോപ്പ് നൽകുന്നതിനുള്ള ഫണ്ട് വർദ്ധിപ്പിക്കണമെന്ന പി.പി. നിഖിലിന്റെ പ്രമേയവും പാസാക്കി. വിലക്കയറ്റം തടയാൻ സർക്കാർ ഇടപടണമെന്നാവശ്യപ്പെട്ട അൽഫോൺസ മാത്യു അവതരിപ്പിച്ച പ്രമേയം വോട്ടിനിട്ട് തള്ളി. കെ.സി. ശോഭിത, എം.സി. അനിൽകുമാർ, കെ. മൊയ്തീൻകോയ, ടി. റനീഷ്, എസ്. ജയശ്രീ. സി.എം. ജംഷർ, എം. ബിജുലാൽ, പി.കെ. നാസർ എന്നിവർ സംസാരിച്ചു.
# ആറുവരി പാത; ഓടകൾ മണ്ണിട്ട് മൂടുന്ന കാര്യത്തിൽ ചർച്ച നടത്തും
ആറുവരി പാത നിർമ്മാണത്തിന്റെ ഭാഗമായി ഓടകൾ മണ്ണിട്ട് മൂടുന്ന വിഷയം ഗൗരവമുള്ളതാണെന്നും ഇക്കാര്യത്തിൽ കോർപ്പറേഷൻ ചർച്ച നടത്തുമെന്നും ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു. സുജാത കൂടത്തിങ്കലാണ് ഇക്കാര്യം ശ്രദ്ധക്ഷണിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |