കോഴിക്കോട്: പത്തുലക്ഷത്തോളം വില വരുന്ന ബ്രൗൺഷുഗറുമായി കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി പിടിയിൽ.
42 ഗ്രാം ബ്രൗൺ ഷുഗറുമായാണ് മെഡിക്കൽ കോളേജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കുണ്ടുങ്ങൽ പടന്ന സ്വദേശി സുനീറി (50)നെ ടൗൺ എ.സി.പി ബിജുരാജിന്റെ നേതൃത്വത്തിൽ കസബ എസ്.ഐ ശ്രീജിത്തും ആന്റി നാർക്കോട്ടിക് എ.സി.പി ജയകുമാറിന്റെ കീഴിലുള്ള ഡാൻസാഫ് സ്‌ക്വാഡും ചേർന്ന് ചാലപ്പുറത്ത് നിന്നും വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്.
മുംബെയിൽനിന്ന് ഗ്രാമിന് 1700 രൂപയ്ക്ക് വാങ്ങി പതിനെട്ടായിരം മുതൽ ഇരുപത്തിരണ്ടായിരം വരെ വിലയിട്ടാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതി വിൽക്കുന്നത്. പിടിയിലായ സുനീർ രണ്ടു വർഷം മുമ്പ് ചേവായൂർ ഇരിങ്ങാടൻ പള്ളിയിലെ റൂമിൽ നിന്നും ബ്രൗൺഷുഗർ ഓവർ ഡോസായി യുവാവ് മരിച്ച കേസിലെ പ്രതിയാണ്. പല സ്ഥലങ്ങളിൽ വാടകയ്ക്ക് മാറി താമസിച്ച് ഒളിവിൽ കഴിയുകയായിരുന്നു. ഇയാളെ ചോദ്യംചെയ്തതിൽ നിന്ന് ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
ഈ മാസം ചുമതലയെടുത്ത ജില്ലാ പൊലീസ് മേധാവി ഡി.ഐ.ജി അക്ബറിന്റെ നിർദ്ദേശപ്രകാരം സ്‌പെഷ്യൽ ഡ്രൈവ് നടത്തി വരവെ ഡി.സി.പി ആമോസ് മാമന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൻസാഫ് സ്‌ക്വാഡ് പ്രതിയെ ദിവസങ്ങളോളം നിരീക്ഷിച്ചു വരികയായിരുന്നു.
ഡൻസാഫ് സബ് ഇൻസ്‌പെക്ടർ ഒ.മോഹൻദാസ്, അംഗങ്ങളായ എ.എസ്.ഐ മനോജ്, കെ.അഖിലേഷ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ജിനേഷ് ചൂലൂർ, അർജുൻഅജിത്ത്, ഷഹീർപെരുമണ്ണ, സുമേഷ്ആറോളി.കസബ സ്റ്റേഷനിലെ സി.പി.ഒ മാരായ ശ്രീജേഷ്, ബനീഷ്എം.വിഷ്ണു പ്രഭ ടി.കെ,സൈബർസെല്ലിലെ രൂപേഷ്,രാഹുൽഎന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
.*
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |