കോഴിക്കോട്: ഒരു പരമ്പരാഗത തൊഴിൽ കൂടി മണ്ണടിയുന്നു. കൊല്ലപണി ചെയ്തിരുന്ന കൊല്ലന്മാരുടെ തൊഴിലാണ് പതനത്തിലേയ്ക്കടുക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും വൻ വ്യവസായ സ്ഥാപനങ്ങളിൽ മെഷീൻ നിർമ്മിത പണിയായുധങ്ങൾ എത്തിക്കാൻ തുടങ്ങിയതോടെയാണ് കൊല്ലന്മാരുടെ ആവശ്യം കുറഞ്ഞത്. നിർമ്മിച്ചെടുക്കാൻ ദിവസങ്ങൾ കാത്തിരിക്കാതെ കുറഞ്ഞ വിലയിൽ ഇരുമ്പുപകരണങ്ങൾ കിട്ടുമെന്നതാണ് ജനങ്ങളെ കടകളിൽ നിന്നും വാങ്ങാൻ പ്രേരിപ്പിക്കുന്നത്. കൊല്ലപണി എന്നത് കൊല്ലൻമാർ എന്ന ഒരു വിഭാഗം എന്ന് മാത്രമായി ഒതുങ്ങുകയാണ്. ജില്ലയിലെ കൊല്ലന്മാർക്കായി 1995 ൽ ഉണ്ടായിരുന്ന ബ്ലാക് സ്മിത്ത് അസോസിയേഷൻ വരെ പിരിച്ചുവിട്ടു.
അരിവാൾ, കോടാലി, പിച്ചാത്തി, വെട്ടുകത്തി, ചിരവ, കൈക്കോട്ട്, കമ്പിപ്പാര തുടങ്ങിയവ ഉണ്ടാക്കാനും വായ്ത്തല കൂട്ടാനും കൊല്ലന്റെ ആലയിൽ ആളുകൾ ക്യൂ നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് ആളുകളുടെ ജീവിതോപാധി കൃഷിയായിരുന്നു. അതുകൊണ്ടുതന്നെ ആവശ്യക്കാരുമുണ്ടായിരുന്നു. കൃഷി കുറഞ്ഞതോടെ ഇതിന്റെ ആവശ്യമില്ലാതായി. മൂർച്ച കൂട്ടാനും വായ്ത്തല പോയത് നന്നാക്കാനും മാത്രമാണ് ഇന്ന് കൊല്ല ആലകളിൽ ആളുകളെത്തുന്നത്. കരിക്കുള്ള ചിരട്ട, മൂർച്ച വപ്പിക്കാനുള്ള അരം തുടങ്ങി എല്ലാറ്റിനും വില കൂടി. ഒരു കത്തിയുണ്ടാക്കാൻ രണ്ട് ദിവസം വേണം. വാങ്ങുന്നത് 180-200 രൂപയും. അതിന്റെ പകുതി വിലയ്ക്ക് അവ കടയിൽ നിന്നും വാങ്ങാൻ കിട്ടും. പക്ഷെ തങ്ങളുടെ തൊഴിലിന്റെ പേര് കാത്തുകൊണ്ടുണ്ടാക്കുന്ന ഒരു കത്തിയുടെയും ഗുണമോ ആയുസോ പുറത്ത് നിന്ന് വാങ്ങുന്നവയ്ക്കുണ്ടാവില്ലെന്ന് കൊല്ലപ്പണി ചെയ്യുന്നവർ സാക്ഷ്യപ്പെടുത്തുന്നു. കാലം മാറിയതോടെ ഒപ്പമോടാൻ പാരമ്പര്യതൊഴിൽ വിട്ട് ഇവരുടെ പുതു തലമുറകൾ പുതുവഴികൾ തേടിക്കഴിഞ്ഞു.
ഈ കുലതൊഴിൽ വഴി ഇനിയൊരു നല്ല കാലമില്ലെന്ന് മനസിലാക്കിയതിനാൽ എന്റെ രണ്ട് ആൺമക്കളിൽ ഒരാളെ പോലും ഞാൻ കൊല്ലപ്പണി പഠിപ്പിച്ചില്ല. ഞാനും ആല അടച്ചുപൂട്ടി. ഇപ്പോൾ ആയുഷിന്റെ ഡിസ്ട്രിബ്യൂട്ടറായി ജോലി ചെയ്യുകയാണ്. ഞങ്ങളുടെ കുലത്തെ സംരക്ഷിക്കാനുള്ള ഒരു ആനുകൂല്യങ്ങളും പരിഗണനകളും സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായിരുന്നില്ല.
എൻ.പി കൃഷ്ണൻകുട്ടി, മുക്കം
കൊല്ലപ്പണി ചെയ്തിരുന്നയാൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |