കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടലുകളിൽ വൈകുന്നേരമാവുമ്പോഴേക്കും തരിക്കഞ്ഞി, ഉന്നക്കായ, പഴം നിറച്ചത്, മുട്ട മാല, മുട്ട സുർക്ക , കൈവീശൽ, പാൽവാഴക്ക, സമൂസ,ചട്ടിപത്തിരി . പഴംപൊരി, കട്ലറ്റ്, തുടങ്ങി പലതരം ചൂടുള്ള വിഭവങ്ങൾ നിരന്നിട്ടുണ്ടാകും. ഒപ്പം പാനീയങ്ങളും. വന്ന് വാങ്ങിക്കൊണ്ട് പോകുക പോലും വേണ്ട. ഓർഡർ ചെയ്യുന്നതിനനുസരിച്ച് എത്തിച്ച് വിഭവങ്ങൾ വീട്ടിലെത്തിച്ച് കൊടുക്കുന്ന സംഘങ്ങൾ ഏറെയുണ്ട്. നോമ്പുതുറക്കാൻ പലതരം വിഭവങ്ങൾ രാവിലെ മുതൽ കുത്തിയിരുന്നുണ്ടാക്കുന്ന പതിവുകളെല്ലാം മാറിക്കഴിഞ്ഞു. കുറഞ്ഞ കുടുംബങ്ങളിൽ മാത്രമാണിപ്പോൾ വിഭവങ്ങളുണ്ടാക്കുന്നത്.
കാലത്തിനൊപ്പം സഞ്ചരിക്കുന്ന കോഴിക്കോട്ടെ കുടുംബങ്ങൾക്ക് തിരക്കേറിയ തങ്ങളുടെ ജീവിതത്തിൽ വലിയൊരാശ്വാസമാണ് റെഡിമെയ്ഡ് വിഭവങ്ങൾ. ഒപ്പം നോമ്പുതുറയുടെ വേദികളും മാറി. ഭക്ഷണം വാങ്ങി സുഹൃത്തുക്കളും അവരുടെ കുടുംബങ്ങളുമായെത്തി മാനാഞ്ചിറയിലും ബീച്ചിലും ഷീറ്റ് വിരിച്ചിരുന്ന് നോമ്പ് തുറക്കുന്നവരെയും കാണാം. മുഖദാറിലെ പല ഹോട്ടലുകളും നോമ്പുതുറയ്ക്കായി ഹോട്ടലിൽ പ്രത്യേകം ബൊഫെ വിഭാഗവും സജ്ജീകരിച്ചിട്ടുണ്ട്.
നോമ്പുതുറയും ഇഫ്താറും കണ്ട് പ്രത്യേകം സ്റ്റാൾ ഇടുന്നവരും ധാരാളമാണ്. വലിയ നോമ്പുതുറകൾക്ക് നേരത്തെ ബുക്ക് ചെയ്ത് പത്തിരി, നൈസ് പത്തിരി ', ചപ്പാത്തി , നൂൽപുട്ട് , വെള്ളപ്പം, കണ്ണുവെച്ച പത്തിരി , കുഞ്ഞിപ്പത്തിൽ മുതൽ നെയ്‌ച്ചോറ്, ബിരിയാണി, മന്തി വരെ വൈകിട്ട് ഇഫ്താറിന് വീട്ടിലെത്തിക്കാൻ കാറ്ററിങ് സർവീസുകാർ തയാറാണ്. മാത്രമല്ല വിഭവങ്ങളുണ്ടാക്കി വിറ്റ് സീസൺ വരുമാനമുണ്ടാക്കുന്ന സ്ത്രീ കൂട്ടായ്മകളുമുണ്ട്. ദൈനം ദിന ആവശ്യത്തിന് തങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ചപ്പാത്തിക്കമ്പനികളാണ് സാധാരണക്കാർക്ക് ഏറെ പ്രിയം. പത്തിരി, നൈസ് പത്തിരി , ചപ്പാത്തി , നൂൽപുട്ട് , വെള്ളപ്പം, കണ്ണുവെച്ച പത്തിരി എന്നിവയും കറികളും ഇവിടെ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |