കോഴിക്കോട്: മലബാർ സ്‌പോർട്‌സ് ആൻഡ് റിക്രിയേഷൻ ഫൗണ്ടേഷന്റെ ലോകോത്തര നിലവാരമുള്ള ഫുട്ബാൾ അക്കാഡമി സെപ്തംബറിൽ കോഴിക്കോട്ട് പ്രവർത്തനമാരംഭിക്കും. ഇതിന്റെ ഭാഗമായി ലോകത്തെ പ്രമുഖ ഫുട്ബാൾ അക്കദമിയായ അർജന്റീനോസ് ജൂണിയേസുമായി ഫൗണ്ടേഷൻ കരാർ ഒപ്പുവെച്ചു. എം.എസ്.ആർ. എഫിന്റെ ഫുട്ബാൾ ക്ലബായ മലബാർ ചാലഞ്ചേഴിസിന്റെ പേര് പ്രഖ്യാപിക്കലും ഫുട്ബാൾ ടീമിന്റെ ലോഗോ പ്രകാശനവും വെബ്‌സൈറ്റ് ലോഞ്ചിംഗും നടന്നു.
മറഡോണ ഉൾപ്പെടെ പ്രമുഖ ഫുട്ബാൾ താരങ്ങളെ വാർത്തെടുത്ത ലോകത്തെ തന്നെ മുൻനിര ഫുട്ബാൾ അക്കാഡമിയാണ് അർജന്റീനോസ് ജൂണിയേഴ്‌സ്. ഇവരുമായി രണ്ടു വർഷത്തേക്കാണ് എം.എസ്.ആർ.എഫ് കരാർ ഒപ്പുവെച്ചത്. കരാർ പ്രകാരം അർജന്റീനോസ് ജൂണിയേഴ്‌സിന്റെ രണ്ട് കൺസൾട്ടന്റ് കോച്ചുകൾ ഇവിടത്തെ കുട്ടികൾക്കും കോച്ചുകൾക്കും പരിശീലനം നൽകും. അർജന്റീനോസ് ജൂണിയേഴ്‌സ് വൈസ് പ്രസിഡന്റ് ഹാവിയർ പെഡർസോളി എം.എസ്.ആർ.എഫ് ചെയർമാൻ മുൻ ഗോവൻ ചീഫ് സെക്രട്ടറി ബി. വിജയൻ എന്നിവർ കരാറിൽ ഒപ്പുവെച്ചു. മുൻ ഇന്ത്യൻ ഗോൾ കീപ്പർ വിക്ടർ മഞ്ഞില, എം.എസ്.ആർ. എഫ് ഡയറക്ടർമാരായ മുൻ തമിഴ്‌നാട് അഡീഷണൽ ചീഫ് സെക്രട്ടറി സ്‌കന്ദൻ കൃഷ്ണൻ , മുൻ ഇൻകം ടാക്‌സ് കമ്മിഷണർ പോൾ ജോർജ് , മുൻ ഇന്ത്യൻ ക്യാപ്റ്റനും ഗോൾ കീപ്പറുമായിരുന്ന ബ്രഹ്മാനന്ദ സങ് വാക്കർ, ചെന്നൈ അവലോൺ ടെക്‌നോളജീസ് സി.എം.ഡി ഇമ്പിച്ചഹമ്മദ്, ഡോ. മനോജ് കാളൂർ, വിദേശകാര്യ മുൻ ജോയിന്റ് . സെക്രട്ടറി സജീവ് ബാബു കുറുപ്പ് എന്നിവർ സന്നിഹിതരായിരുന്നു.
ദേശീയ ഫൂട്ബാൾ ലീഗിൽ പങ്കെടുക്കുന്ന ഒരു യഥാർത്ഥ പ്രൊഫണൽ സീനിയർ ടീം രൂപീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചെയർമാൻ ബി. വിജയൻ പറഞ്ഞു. ആദ്യ ഘട്ടത്തിൽ പെരുംതുരുത്തിയിലെ ഭാരതീയ വിദ്യാഭവൻ സ്‌കൂളിന്റെ മൈതാനമായിരിക്കും പരിശീലനത്തിനായി ഉപയോഗിക്കുക. ഭാവിയിൽ തന്നെ കോഴിക്കോട്ട് 10 ഏക്കർ സ്ഥലത്ത് 350 മുതൽ 400 വരെ കുട്ടികളെ താമസിപ്പിച്ച് പരിശീലിപ്പിക്കാവുന്ന റസിഡൻഷ്യൽ ഫുട്ബാൾ അക്കാഡമി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |