കോഴിക്കോട്: ഹൈടെക്കാണ് കോഴിക്കോട് നഗരം. റോഡുകളും പാലങ്ങളും അന്താരാഷ്ട്ര നിലവാരത്തിൽ. കോഴിക്കോട്ടെ ഓട്ടോ തൊഴിലാളികളാവട്ടെ രാജ്യാന്തര ശ്രദ്ധ നേടിയവരും. എന്നാൽ അയ്യായിരത്തോളം വരുന്ന നഗരത്തിലെ ഓട്ടോതൊഴിലാളികൾക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റണമെങ്കിൽ ഹോട്ടലുകൾത്തന്നെ ശരണം. നഗരത്തിൽ എവിടെയും ഇവർക്കായി വിശ്രമകേന്ദ്രങ്ങളോ ടോയ്ലറ്റുകളോ ഇല്ല. പലരും ഹോട്ടലുകളെയും വീടുകളിൽ പോയുമാണ് ആവശ്യങ്ങൾ നിറവേറ്റുന്നത്. നഗരത്തിൽ സർവീസ് നടത്തുന്ന അഞ്ച് വനിതാ ഓട്ടോതൊഴിലാളികളടക്കമുള്ളവരുടെ സ്ഥിതിയും ഇതുതന്നെ. മൂത്രശങ്കയുണ്ടായാൽ ടോയ്ലറ്റിൽ പോകാനായി ചായ വേണ്ടെങ്കിലും ഹോട്ടലുകളിൽ കയറി ചായ കുടിച്ചേ പറ്റൂ എന്നതാണ് തൊഴിലാളികളുടെ സ്ഥിതി. ഹോട്ടലുകൾ അടച്ചിട്ടിരുന്ന കൊവിഡ് കാലത്ത് ഓട്ടോ തൊഴിലാളികൾ വളരെയധികം ബുദ്ധിമുട്ടിയിരുന്നു.
വാടകയ്ക്ക് രാത്രി സർവീസ് നടത്തുന്ന മറ്റ് ഓട്ടോ തൊഴിലാളികളുമുണ്ട് നഗരത്തിൽ. കംഫർട്ട് സ്റ്റേഷൻ വേണമെന്ന് പലതവണ കോർപറേഷൻ അധികൃതരോട് പരാതിപ്പെട്ടെങ്കിലും പരിഗണിച്ചില്ല. എന്നാൽ കോർപറേഷന് സാദ്ധ്യമായ സ്ഥലങ്ങളിൽ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യം പഠിച്ച് കളക്ടറുമായി കൂടിയോലോചിച്ച് നടപ്പാക്കുമെന്നാണ് കോർപ്പറേഷൻ അധികൃതർ പറയുന്നത്.
കോർപറേഷന്റെ കണക്കിൽ നഗരത്തിൽ എത്ര ഓട്ടോ സ്റ്റാൻഡ് ഉണ്ടെന്നുപോലും വ്യക്തമല്ല എന്നാണ് തൊഴിലാളികളുടെ മറ്റൊരു പരാതി. വിവരാവകാശ പ്രകാരം ഓട്ടോ തൊഴിലാളികൾ ചോദിച്ച സമയത്ത് കോഴിക്കോട് കോർപറേഷൻ ഒറ്റ സ്റ്റാൻഡ് പോലും അനുവദിച്ചിട്ടില്ലെന്ന മറുപടിയാണ് നൽകിയത്. ഇപ്പോൾ ഉള്ള സ്റ്റാൻഡുകൾ പണ്ട് അനുവദിച്ചതാണ്. നിലവിലെ രേഖകളിൽ അതൊന്നുമില്ലത്രേ.
ഓട്ടോ സ്റ്റാൻഡ് ഉള്ളിടത്തെല്ലാം കംഫർട്ട് സ്റ്റേഷനുകൾ നിർമ്മിക്കുക സാദ്ധ്യമല്ല. കോർപറേഷൻ ഭൂമി ലഭ്യമായ സാദ്ധ്യമായ സ്ഥലങ്ങളിൽ അത് ചെയ്യാനാകുമെന്ന് മേയർ പറഞ്ഞിട്ടുണ്ട്.
-കെ.യു ബിനി
കോർപറേഷൻ സെക്രട്ടറി .
പല തവണ കോർപറേഷന് പരാതി നൽകിയതാണ്. വാക്കാലുള്ള ഉറപ്പല്ലാതെ നടപടികളൊന്നുമായില്ല. ടോയ്ലറ്റ് സ്ഥാപിക്കാനുള്ള കോർപറേഷൻ സ്ഥലം ഞങ്ങളോട് കണ്ടെത്താൻ പറഞ്ഞ് ഉത്തരവാദിത്തമൊഴിയുകയാണ്. നഗരത്തിൽ നിർമ്മിക്കുന്ന പാർക്കിംഗ് പ്ലാസയിൽ ഓട്ടോ തൊഴിലാളികളുടെ പ്രാഥമികാവശ്യങ്ങൾക്ക് സൗകര്യമുണ്ടാക്കാൻ പറ്റുമോ എന്ന് കോർപറേഷൻ പരിശോധിക്കണം.
കെ.പ്രജോഷ്
കൺവീനർ
സിറ്റി ഓട്ടോ ഡ്രൈവഴ്സ് കോർഡിനേഷൻ കമ്മിറ്റി
കോർപറേഷനിൽ
പഴയ ഓട്ടോകൾ- 4437
സി.എൻ.ജി -155
എൽ.പി.ജി - 245
ഇലക്ട്രിക്- 108 (ബോണറ്റ് നമ്പർ കിട്ടിയത്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |