SignIn
Kerala Kaumudi Online
Friday, 19 April 2024 4.38 PM IST

മൂക്ക് പൊത്തിക്കോ... മാലിന്യത്താൽ വീർപ്പുമുട്ടി കോഴിക്കോട് നഗരം

waste
waste

കോഴിക്കോട്: മാലിന്യം പെറ്റുപെരുകി നഗരം മറ്റൊരു ഞെളിയൻ പറമ്പാവുകയാണ്. ഫൂട്പാത്തുകളും റോഡുകളും തെരുവുകളുമെല്ലാം വലിച്ചെറിയുന്ന മാലിന്യങ്ങളാൽ പൊറുതിമുട്ടുമ്പോൾ സാക്ഷാൽ ഞെളിയൻ പറമ്പിൽപോലും മാലിന്യങ്ങൾ നീക്കാൻ കഴിയാത്ത അവസ്ഥയിലാണ് കോർപ്പറേഷൻ. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിനായി ഞെളിയൻ പറമ്പിലും വെസ്റ്റ്ഹില്ലിലും തുറന്ന രണ്ട് പ്ലാന്റുകളും പലകാരണങ്ങളാൽ അടച്ചുപൂട്ടേണ്ടിവന്നപ്പോൾ നഗരം നിറയെ മാലിന്യങ്ങൾ പാറിപ്പറക്കുകയാണ്. ഒപ്പം മാലിന്യങ്ങളിൽ നിന്ന് ഇരതേടിയിറങ്ങുന്ന തെരുനായകളുടെ ശല്യവും.
ഞെളിയൻപറമ്പിലും വെസ്റ്റ്ഹില്ലിലുമായി പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്ലാന്റ് തുടങ്ങിയപ്പോൾ കോർപ്പറേഷന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കുടുംബശ്രീയുടെ ഹരിതകർമ സേന പ്രവർത്തകർ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെല്ലാം അവിടേക്ക് നീക്കുകയും സംസ്‌കരിക്കുകയുമായിരുന്നു പതിവ്. എന്നാൽ ഞെളിയൻപറമ്പിൽ മാലിന്യ സംസ്‌കരണത്തിനായി അനുവദിച്ച സ്ഥലത്ത് മാലിന്യത്തിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന പുതിയ സംവിധാനം തുടങ്ങാൻ തീരുമാനിച്ചത് അവിടുത്തെ സംസ്‌കരണ പ്ലാന്റ് പൂട്ടാനിടയാക്കി. കോഴിക്കോട്ടെ പരിസ്ഥിതി സംഘടനായ നിറവിന്റെ സഹായത്തോടെ വെസ്റ്റ്ഹില്ലിൽ തുടങ്ങിയ പ്ലാന്റും കോർപറേഷനും നിറവും തമ്മിലുള്ള തർക്കത്തിന്റെ പേരിൽ പൂട്ടേണ്ടിവന്നു. ഫലത്തിൽ നഗരത്തിൽ ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെല്ലാം തോന്നുന്നിടത്ത് കൂട്ടിയിടുന്ന സ്ഥിതിയാണ്. അതിനൊപ്പം ഹരിത കർമസേന തൊഴിലിടങ്ങളിൽ നിന്ന് പിൻമാറാനും തുടങ്ങിയിരിക്കുന്നു. ടൗൺഹാൾ റോഡിൽ മാത്രമല്ല നടക്കാവിലും വെസ്റ്റ് ഹില്ലിലും, സരോവരം റോഡിലും കല്ലായിലും, കാരപ്പറമ്പിലുമെല്ലാം ഇതുപോലുള്ള ഞെളിയൻ പറമ്പുകൾ രൂപപ്പെടുന്നുണ്ട്. യാഥാസമയം ശേഖരിക്കപ്പെടുന്ന മാലിന്യങ്ങൾ സംസ്‌കരിക്കപ്പെടുന്നില്ലെങ്കിൽ നഗരം തന്നെ മറ്റൊരു ഞെളിയൻ പറമ്പായിപ്പോവും.

ടൗൺഹാൾ റോഡിൽ ദുരിതം

പറഞ്ഞറിയാക്കാനാവില്ല

കോഴിക്കോട്: മൂക്കുപൊത്താതെ എങ്ങിനെ ടൗൺഹാൾ റോഡിലൂടെ നടക്കും.! നഗരത്തിലെ തിരക്കേറിയ പാതയാണ് റെയിൽവേ സ്റ്റേഷനിൽനിന്നും മാനാഞ്ചിറ സ്‌ക്വയറിന് സമീപത്ത് ടൗൺഹാളിന് മുമ്പിൽ മുട്ടുന്ന റോഡ്. ഇവിടെ രണ്ടാം ഗേറ്റിന് സമീപത്തായി സ്വകാര്യ വ്യക്തിയുടെ സ്ഥലം കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാലിന്യ ശേഖരണത്തിനായി കുടുംബശ്രീ ഏറ്റെടുക്കുകയായിരുന്നു. നഗരത്തിലെ ഹരിത കർമ സേനാ പ്രവർത്തകർ വിവിധ ഭാഗങ്ങളിൽ നിന്നായി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവിടെ സൂക്ഷിക്കാൻ തുടങ്ങി. തുടക്കത്തിൽ കൃത്യമായ ഇടവേളകളിൽ ഇവിടുന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ഞെളിയൻ പറമ്പിലേക്ക് കൊണ്ടുപോയിരുന്നു. അപ്പോൾ നാട്ടുകാർക്കും യാത്രക്കാർക്കുമൊന്നും അതൊരു പ്രശ്‌നമായിരുന്നില്ല. എന്നാൽ മാസങ്ങളായി കോർപറേഷന്റെ രണ്ട് പ്ലാന്റുകളിലെയും മാലിന്യ സംസ്‌കരണം നിലയ്ക്കുകയും ശേഖരിക്കുന്ന മാലിന്യങ്ങൾ നീക്കാനിടമില്ലാതെ വരികയും ചെയ്തതോടെ ടൗൺഹാൾ റോഡിൽ മാലിന്യചാക്കുകൾ റോഡിലേക്ക് വരെ നീങ്ങുകയാണ്. ദുർഗന്ധം സഹിക്കാതെ ഇതുവഴി ആർക്കും സഞ്ചരിക്കാൻ പോലുമാവാത്ത അവസ്ഥ. റോഡിനിരുഭാഗത്തും ഫൂട്പാത്ത് പോലുമില്ലാത്തതിനാൽ ജനം ഇവിടെ റോഡിലിറങ്ങിയാണ് നടക്കാറ്. ഇത് പലപ്പോഴും അപകടങ്ങളും വിളിച്ചുവരുത്തുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.