കോഴിക്കോട്: ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി കാലിക്കറ്റ് സർവകലാശാലാ കാമ്പസിൽ ഹോക്കി ടർഫ് നിർമിക്കുന്നതിന് പദ്ധതി രൂപരേഖ തയ്യാറായി. സാമ്പത്തിക സഹായത്തിനായി സംസ്ഥാന സർക്കാർ വഴി കേന്ദ്ര യുവജന കായികക്ഷേമ മന്ത്രാലയത്തിന് അപേക്ഷ നൽകും.
സർവകലാശാല തയ്യാറാക്കിയ പദ്ധതി റിപ്പോർട്ട് വൈസ് ചാൻസലർ ഡോ.എം.കെ.ജയരാജ് പ്രകാശനം ചെയ്തു. കായിക വകുപ്പ് മേധാവി ഡോ.വി.പി.സക്കീർ ഹുസൈൻ, അസി.ഡയറക്ടർ ഡോ.കെ.ബിനോയ്, പി.ആർ.ഒ. സി.കെ.ഷിജിത്ത് എന്നിവർ പങ്കെടുത്തു.
ഏഴ് കോടി രൂപയാണ് ഹോക്കി സ്‌റ്റേഡിയത്തിനായി കണക്കാക്കിയിരിക്കുന്നത്. ഇതിൽ അഞ്ചരക്കോടി രൂപ കേന്ദ്ര ധനസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. സിന്തറ്റിക് സ്റ്റേഡിയത്തിന് പുറമെ ഗാലറി, ശുചിമുറികൾ, വസ്ത്രം മാറുന്നതിനുള്ള മുറികൾ എന്നിവയുമുണ്ടാകും. സർവകലാശാലയുടെ അക്വാട്ടിക് കോംപ്ലക്‌സിന് സമീപത്താണ് ഹോക്കി സ്‌റ്റേഡിയത്തിന് സ്ഥലം കണ്ടെത്തിയത്.
അഖിലേന്ത്യാ അന്തർ സർവകലാശാലാ ഹോക്കി ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനൽ വരെ കാലിക്കറ്റ് ടീം എത്താറുണ്ട്. പരിശീലനത്തിന് മികച്ച മൈതാനമുണ്ടെങ്കിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം ടീമുകൾക്ക് കാഴ്ച വെയ്ക്കാനാകുമെന്ന് സർവകലാശാലാ കായികവിഭാഗം ഡയറക്ടർ ഡോ.വി.പി.സക്കീർ ഹുസൈൻ പറഞ്ഞു.
ടോക്യോ ഒളിമ്പിക്‌സിൽ ഹോക്കിക്ക് മെഡൽ നേടാനായതും മലയാളി താരം പി.ആർ.ശ്രീജേഷിന്റെ പ്രകടനവും കേരളത്തിൽ ഹോക്കിക്ക് കൂടുതൽ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. കാലിക്കറ്റിൽ ഹോക്കി സ്‌റ്റേഡിയം വരുന്നതോടെ പുതുതലമുറയിൽ കൂടുതൽ താരങ്ങളെ വാർത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |