കോഴിക്കോട്: മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്ന കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജില്ലാ കോൺഗ്രസിന്റെയും മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെയും നേതൃത്വത്തിൽ പുതിയാപ്പ ഹാർബറിൽ നടത്തിയ പ്രതിഷേധ കഞ്ഞിവെപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമമല്ല കേന്ദ്രത്തിന്റെ പ്രശ്‌നം. വിദേശികളാണ്. വൻകിട ട്രോളർമാർക്ക് തീരം തീറെഴുതിക്കൊടുത്ത് അവർക്ക് യഥേഷ്ടം വിഹരിക്കാനുള്ള കൂത്തരങ്ങാക്കി കേരള തീരമടക്കം മാറ്റിയിരിക്കുകയാണ്. മണ്ണെണ്ണ എങ്ങിനെ വിലകുറച്ച് നൽകാമെന്നല്ല മണ്ണെണ്ണ പരമാവധി വിലകൂട്ടി എങ്ങിനെ കൊടുക്കാതിരിക്കാമെന്നാണ് കേന്ദ്രം ആലോചിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ആശ്വാസമാകേണ്ട കേരളസർക്കാരും സബ്‌സിഡിപോലും നൽകാതെ മത്സ്യത്തൊഴിലാളികളെ എങ്ങിനെ പിഴിയാമെന്ന് ആലോചിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങളെല്ലാം ജലരേഖകളാണ്. മാസത്തിൽ 15 ദിവസം കടലിൽ പോകരുതെന്ന മുന്നറിയിപ്പ് കൃത്യമായി നൽകുന്നുണ്ട്. എന്നാൽ ഈ 15ദിവസം കടലിന്റെ മക്കൾ എങ്ങിനെ ജീവിക്കും എന്നുമാത്രം പറയുന്നില്ല. ഭവന നിർമാണത്തിന്റെ കാര്യത്തിലും അപകട ഇൻഷൂറൻസിന്റെ കാര്യത്തിലും ക്ഷേമനിധിയുടെ കാര്യത്തിലുമെല്ലാം ഒരേ നയമാണ് ഇരു കൂട്ടർക്കും. തമിഴ്‌നാടും കർണാടകയുമടക്കമുള്ള സംസ്ഥാനങ്ങൾ മണ്ണെണ്ണയ്ക്ക് സബ്‌സിഡി നൽകുമ്പോൾ കേരളം മാത്രം പുറം തിരിഞ്ഞ് നിൽക്കുകയാണ്. ഇത്തരം അനീതികൾക്കെതിരെ ജനം അണിനിരക്കണമെന്നും ചെന്നിത്തല പറഞ്ഞു. ഡി.സി.സി.പ്രസിഡന്റ് കെ.പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. ഐ.മൂസ, എൻ.സുബ്രഹ്മണ്യൻ, പി.അശോകൻ, എം.രാജൻ, കരിച്ചാലിൽ പ്രേമൻ ഉമേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |