കോഴിക്കോട്: കേരളത്തിന് വനിതാ മുഖ്യമന്ത്രി ഉണ്ടാകണമെന്നത് തന്റെ സ്വപ്നമെന്ന് സാഹിത്യകാരൻ എം. മുകുന്ദൻ. കെ.എസ്.ടി.എ സംസ്ഥാന അദ്ധ്യാപക കലോത്സവം കാരപ്പറമ്പ് ജി.എച്ച്.എസ്.എസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾക്ക് ഏതുസമയത്തും സ്വതന്ത്രരായി നടക്കാനാവാത്ത പോരായ്മ മാറണം. വീണ്ടും ജന്മമുണ്ടെങ്കിൽ മലയാളിയായി ജനിച്ച് ഇവിടെ തന്നെ ജീവിക്കാനാണ് താത്പര്യം. ഏറ്റവും സുരക്ഷിതമായ കേരളത്തെ പിറകോട്ടുവലിക്കാന്നാണ് പലരും ശ്രമിക്കുന്നത്. അതിനെ പ്രതിരോധിക്കണം. പശുവിനെ തൊട്ടാൽ കലാപമാകുമെന്ന സ്ഥിതി വന്നിരിക്കുന്നു. പാവം മൃഗമാണെന്ന് പാഠപുസ്തകത്തിൽ വായിച്ച അതിനെ ഭയപ്പെടുത്തുന്ന മൃഗമാക്കി മാറ്റിയതാരാണെന്ന് ഓർക്കണം. ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിൽ പശുവിന് മാത്രം ഇളവ് ലഭിക്കുന്നത് ശരിയല്ലെന്നും വെട്ടുന്നില്ലെങ്കിൽ ഒന്നിനെയും വെട്ടരുതെന്ന് നടി നിഖില വിമൽ പറഞ്ഞത് ശരിയാണെന്ന് അദ്ദേഹം പറഞ്ഞു.
കോർപ്പറേഷൻ ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ ഡോ.എസ്.ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ, കെ.രാഘവൻ , സംഘാടകസമിതി ജനറൽ കൺവീർ വി.പി.രാജീവൻ എന്നിവർ പ്രസംഗിച്ചു. ലോഗോ തയാറാക്കിയ സിഗ്‌നി ദേവരാജിനെ സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ് ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |