@ ചിക്കൻ 240,
കോഴിക്കോട്: പാചക വാതക- മണ്ണെണ്ണ വില വർദ്ധനവ് സാധാരണക്കാരുടെ നടുവൊടിക്കുന്നതിനിടെ, പച്ചക്കറിയുടെയും മീനിന്റെയും വിലയിലെ കുതിച്ചുചാട്ടം ഇരുട്ടടിയായി. ചിക്കൻ വില 240ൽ എത്തി. മഴ തുടങ്ങിയതോടെ ഒരാഴ്ചയായി മത്സ്യത്തൊഴിലാളികൾ കടലിൽ പോവാത്തതാണ് മത്തിയടക്കം മീനുകൾക്കെല്ലാം വില കൂടാൻ കാരണമായത്. മത്തിക്ക് കിലോയ്ക്ക് 200വരെയാണ് വില. അയലയ്ക്ക് 260. ഓരോ മാർക്കറ്റിലും ഓരോ വില !. പച്ചക്കറിയിൽ തക്കാളിക്കാണ് പൊള്ളുംവില. കിലോയ്ക്ക് ചില്ലറ വിപണിയിൽ 100 രൂപയായി. ഗ്രാമങ്ങളിൽ 120 വരെ വാങ്ങുന്നവരുണ്ട്. ഒരാഴ്ചയ്ക്ക് മുമ്പുവരെ ചിക്കൻ വില കിലോയ്ക്ക് 190 ആയിരുന്നെങ്കിൽ ഇന്നലെ വില 240. ഒറ്റയടിക്ക് കൂടിയത് 50 രൂപ.
തകർന്നടിഞ്ഞുപോയ തക്കാളിയുടെ ഉയർത്തെഴുന്നേൽപ്പാണ് വിപണിയിൽ കാണുന്നത്. വില കിട്ടാതായതോടെ തമിഴ്‌നാട്ടിലെ കർഷകർ തക്കാളിപ്പാടത്തിന് തീയിടുന്ന സ്ഥിതിവരെ ഉണ്ടായിരുന്നു. രണ്ടുമാസം മുമ്പുവരെ 20 രൂപയ്ക്ക് താഴെയായിരുന്നു വില. അതാണിപ്പോൾ 100ൽ തിളങ്ങുന്നത്. വേനൽമഴ വിളവിനെ ചതിച്ചതാണ് മാർക്കറ്റിൽ തക്കാളിയെ താരമാക്കിയതെന്ന് കച്ചവടക്കാർ പറയുന്നു. മുരിങ്ങ വിലയും നൂറിലെത്തി. ബീൻസിനാകട്ടെ കിലോയ്ക്ക് 120 രൂപയാണ് വില. മുരിങ്ങയ്ക്ക് കഴിഞ്ഞ ദിവസങ്ങളിൽ ഒന്നര കിലോ 50 രൂപ ആയിരുന്നത് തിങ്കളാഴ്ച ഒരു കിലോയ്ക്ക് 50 രൂപയും ബുധനാഴ്ച 100 രൂപയുമായി. ഇന്നലെ 120 ആയി. ബീറ്റ്‌റൂട്ടിന് 60 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളിൽ 40 രൂപയായിരുന്നതാണ് 60ലേക്ക് കുതിച്ചത്. അതേസമയം ഇടക്കാലത്ത് വിലകൊണ്ട് മലയാളിയെ കരയിപ്പിച്ച വലിയഉള്ളി മാത്രമാണ് ആശ്വാസം. പാളയം മാർക്കറ്റിൽ കിലോയ്ക്ക് 20 രൂപയും ചില്ലറ വൽപ്പന കേന്ദ്രങ്ങളിൽ 26രൂപയുമാണ്. ഉരുളക്കിഴങ്ങും പൊള്ളുന്നില്ല. കിലോയ്ക്ക് 30. കേരള വിപണിയിലേക്ക് പച്ചക്കറിയെത്തുന്ന തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ മഴ കാരണം ഉത്പാദനം കുറഞ്ഞതും ഇന്ധനവില വർദ്ധനവുമാണ് മലയാളിയുടെ നടുവൊടിക്കുന്ന വിലക്കയറ്റത്തിന് വഴിയൊരുങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |