മാനന്തവാടി: നാലു വർഷമായി പൊലീസ് അന്വേഷിച്ച് വരികയായിരുന്ന മോഷണ കേസുകളിലെ പ്രതിയെയും കൂട്ടാളിയെയും മാനന്തവാടി ഡിവൈ.എസ്.പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. അഞ്ചാംമൈൽ കുനിയിൽ അയൂബ് (41), ഇയാളിൽ നിന്ന് മോഷണ മുതലുകൾ വാങ്ങിയിരുന്ന കോഴിക്കോട് പന്നിയങ്കര ബിച്ച മൻസിലിൽ അബ്ദുൾനാസർ എന്ന ആഷിക്ക് (54) എന്നിവരാണ് പിടിയിലായത്.
2006ൽ കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഷനിലും 2008ൽ നടക്കാവ് സ്റ്റേഷൻ, ടൗൺ സ്റ്റേഷൻ, ചേവായൂർ സ്റ്റേഷൻ എന്നിവിടങ്ങളിലും അയൂബിനെതിരെ മോഷണക്കുറ്റത്തിന് കേസുകളുണ്ട്. ഈ കേസുകളിൽ 6 വർഷത്തോളം ജയിൽശിക്ഷ അനുഭവിച്ചിരുന്നു.
2014ൽ അഞ്ചാംമൈൽ നുച്ചിയൻ മൊയ്തുവിന്റെ വീട്ടിൽ നിന്ന് പത്തര പവനും ഒന്നേമുക്കാൽ ലക്ഷം രൂപയും മോഷ്ടിച്ചു. പുതുശ്ശേരി കടവ് അബ്ദുള്ളയുടെ വീട്ടിൽ നിന്ന് 8 പവൻ, 2016ൽ വാരാമ്പറ്റ സ്വദേശി ആയിഷയുടെ വീട്ടിൽ നിന്ന് 20 പവനും 34000 രൂപയും, 2018ൽ എടവക ചുണ്ടമുക്ക് അടുവത്ത് കുഞ്ഞബ്ദുള്ളയുടെ വീട്ടിൽ നിന്ന് 28.5 പവൻ, അഞ്ചാം മൈൽ കാട്ടിൽ ഉസ്മാന്റെ വീട്ടിൽ നിന്ന് 30 പവൻ എന്നിങ്ങനെ മോഷണം നടത്തി.
ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന അയൂബ് ഓട്ടംപോകുന്ന വീടുകൾ നോക്കിവെച്ച ശേഷമായിരുന്നു മോഷണം.
2018നു ശേഷം ഒളിവിൽ പോയ ഇയാൾ തമിഴ്നാട്, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ റഷീദ് എന്ന പേരിൽ മാസ്‌ക് കച്ചവടക്കാരനും ഡ്രൈവറും ഹോട്ടൽ തൊഴിലാളിയുമൊക്കെയായി കഴിയുകയായിരുന്നു. രഹസ്യവിവരം ലഭിച്ചതോടെ പൊലീസ്
എറണാകുളത്ത് വെച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ അയൂബിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |