കോഴിക്കോട്: കോഴിക്കോട് നഗരത്തിന്റെ സാംസ്കാരിക മുഖമായിരുന്നു ഇന്നലെ വിട പറഞ്ഞ ശങ്കരൻ വക്കീൽ. നഗരത്തിൽ സാസ്കാരിക പരിപാടികൾ സജീവമായിരുന്ന കാലത്ത് ശങ്കരൻ വക്കീൽ അദ്ധ്യക്ഷനോ സ്വാഗത പ്രാസംഗികനോ ആയിരിക്കും. അതുമല്ലെങ്കിൽ നന്ദി പറയുന്നത് വക്കീലായിരിക്കും. ഏത് സാംസ്കാരിക പരിപാടി സംഘടിപ്പിച്ചാലും അതിൽ ശങ്കരൻ വക്കീലിന്റെ സാന്നിദ്ധ്യമുണ്ടായിരിക്കും. സ്വീകരണ ചടങ്ങുകൾ, യാത്രയയപ്പ്, അവാർഡ് ദാനങ്ങൾ അനുസ്മരണ ചടങ്ങ് എന്നിവ അരങ്ങേറിയിരുന്ന ടാഗോർ ഹാൾ, ടൗൺഹാൾ .. അളകാപുരി, കൽപ്പക എന്നിവിടങ്ങളിൽ അദ്ദേഹമില്ലാത്ത ഒരു പരിപാടി കാണാൻ പ്രയാസമായിരിക്കും. പരിപാടികളിൽ ശങ്കരൻ വക്കീലിനെ കണ്ടില്ലെങ്കിൽ ഉറപ്പാക്കാം ഒന്നുകിൽ അദ്ദേഹം സ്ഥലത്തില്ലെന്ന്. അല്ലെങ്കിൽ അസുഖമാണെന്ന്. കേരളത്തിന്റെ സാംസ്കാരിക നായകനായിരുന്ന സുകുമാർ അഴിക്കോട് കോഴിക്കോട് വരുന്ന സമയത്ത് സന്തത സഹചാരിയായി വക്കീൽ ഉണ്ടാവും . പലപ്പോഴും അതിഥിയായി വീട്ടിൽ താമസിക്കും. ഫുട്ബാൾ പ്രേമികളായ നാടായ കോഴിക്കോട് നഗരത്തിന്റെ അഭിമാന ടൂർണമെന്റായിരുന്ന നാഗ്ജി ഫുട്ബാൾ ടൂർണമെന്റ് സംഘാടനത്തിൽ എന്നും മുൻനിരയിൽ ഉണ്ടാകുമായിരുന്നു. അനാരോഗ്യം കാരണം കുറച്ച് കാലമായി നഗരത്തിലെ പൊതുപരിപാടികളിൽ പങ്കെടുക്കാറില്ലായിരുന്നു. ഇതോടൊപ്പം കൊവിഡ് കൂടിയായപ്പോൾ നഗരവാസികൾ വക്കീലിനെ മറന്നു.
കോൺഗ്രസിലുടെ പൊതുപ്രവർത്തനരംഗത്തെത്തിയ ഇദ്ദേഹം പിന്നീട് കോൺഗ്രസ് എസിലുടെ കൗൺസിലറായ സമയത്താണ് മേയർ പദവിയിലെത്തുന്നത്. ഇടതുമുന്നണിയിലെ എല്ലാ ഘടകകക്ഷികൾക്കും ഓരോ വർഷം മേയർ പദവി പങ്കിട്ടുനൽകുന്ന രീതിയായിരുന്നു അന്ന്. അങ്ങനെയാണ് മേയറാകുന്നത്. ഇന്ദിരാഗാന്ധിയുടെ നയങ്ങളിൽ പ്രതിഷേധിച്ചാണ് അദ്ദേഹം കോൺഗ്രസിനോട് വിട പറഞ്ഞത്. എങ്കിലും കോൺഗ്രസിന്റെ അടിസ്ഥാന നയങ്ങളിൽ ഉറച്ചുനിന്ന നേതാവായിരുന്നു.
ദീർഘകാലം ചാലപ്പുറം വാർഡ് കൗൺസിലറായിരുന്നു. . ഒരുപാട് സദ്ഗുണങ്ങളുള്ള വക്കീലിന്റെ സൗമ്യമായ പെരുമാറ്റം ആരെയും ആകർഷിക്കും. കോഴിക്കോടിന്റെ രാഷ്ട്രീയ സാംസ്‌ക്കാരിക മേഖലയിൽ നിറ സാന്നിദ്ധ്യമായിരുന്നു അഡ്വ.എ. ശങ്കരനെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ അനുസ്മരിച്ചു. ഒരു ഭരണാധികാരി എന്ന നിലയിൽ ദീർഘവീക്ഷണത്തോടെ നഗര വികസന പദ്ധതികൾ നടപ്പാക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്നും മന്ത്രി അനുസ്മരണസന്ദേശത്തിൽ പറഞ്ഞു. പ്രിയ മിത്രം മാത്രമല്ല ഗുരുവിനെയും വഴികാട്ടിയെയുമാണ് നഷ്ടപ്പെട്ടതെന്ന് അഡ്വ. എം രാജൻ പറഞ്ഞു,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |