കോഴിക്കോട്: നഗരത്തിലെ പ്രധാന ഇട റോഡുകളിൽ ഒന്നാണ് ആനി ഹാൾ റോഡ്. റെയിൽവേ സ്റ്റേഷനിൽ ലിങ്ക് റോഡ് വഴി എത്താവുന്ന റോഡിന്റെ വീതി കൂട്ടിയാൽ റെയിൽവേ പാർക്കിംഗിലുള്ള വാഹനങ്ങൾക്ക് എളുപ്പത്തിൽ വരാം. ഇവിടെയും മാലിന്യം നിറഞ്ഞു. വർഷങ്ങളായി കോർപ്പറേഷൻ നഗര മാലിന്യം തരംതിരിക്കുന്നത് ഈ റോഡിൽവെച്ചാണ്. എന്നും രാവിലെ മാലിന്യലോറികളുടെ നീണ്ട നിരയാണ്. വേർതിരിച്ച് കയറ്റി അയച്ച ശേഷം ബാക്കി വരുന്നത് സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലേക്കാണ് വലിച്ചെറിയുന്നത്. ഇവിടെ മാലിന്യനിക്ഷേപ കേന്ദ്രമാണെന്ന് കരുതി രാത്രി ആളുകളും മാലിന്യം കൊണ്ടിടുകയാണ്. പലതവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും മാലിന്യം തള്ളുകയാണെന്നാണ് പറമ്പിന്റെ ഉടമയുടെ പരാതി. പരിസരവാസികളും കടയുടമകളുമാണ് ഇതിന്റെ മുഴുവൻ പ്രശ്നങ്ങളും ഏറ്റുവാങ്ങുന്നത്. ദുർഗന്ധവും ഈച്ചകളുടെ ശല്യവും ജീവിതം ദുഷ്ക്കരമാക്കിയിട്ടുണ്ട്. മഴക്കാലമാകുന്നതോടെ പകർച്ചവ്യാധി ഭീതിയിലാണ് ഇവർ. മാലിന്യം വേർതിരിക്കുന്ന ഇടമായതിനാൽ തെരുവ്നായ്ക്കളും താവളമാക്കിയിട്ടുണ്ട്. പലരെയും തെരുവ് നായ ഓടിച്ച സംഭവവും ഉണ്ട്. നായകൾ മാലിന്യവും കവറുകളും കടിച്ച് പല കടകളുടെയും മുന്നിലാണ് കൊണ്ടിടുന്നത്. നഗരത്തിൽ ആൾത്താമസമില്ലാത്ത സ്ഥലത്തേയ്ക്ക് മാലിന്യം തരംതിരിക്കൽ മാറ്റണമെന്നാണ് പരിസരവാസികളുടെ ആവശ്യം. രാവിലെ എട്ടു മണി മുതൽ പത്തര വരെ മാലിന്യലോറികൾ നിർത്തുന്നതും വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടായിട്ടുണ്ട്.
# പലതവണ ആരോഗ്യ വകുപ്പ് അധികൃതരോടും മറ്റും പറഞ്ഞതാണ്. താമസം അവിടെയല്ലെങ്കിലും എന്റെ പറമ്പായതിനാൽ പ്രദേശവാസികൾ നിരന്തരം പരാതി പറയുകയാണ്.
മുഹമ്മദ്, സ്ഥലമുടമ
# മാലിന്യം കടയുടെ മുന്നിൽ നായകൾ കടിച്ച് കൊണ്ടിടുകയാണ്. കട പൂട്ടി വീട്ടിൽപോകുന്നത് വരെ ദുർഗന്ധത്തിൽ ഇരിക്കേണ്ട അവസ്ഥയാണ് - കെ.അജയ്, സമീപത്തെ കടയിലെ ജീവനക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |