@എട്ട് പാർക്കുകളുടെ നടത്തിപ്പ് സഹ. സ്ഥാപനങ്ങളെ ഏൽപ്പിക്കുന്നു
കോഴിക്കോട് : നഗരത്തിലെ നവീകരിച്ച പാർക്കുകളുടെ പരിപാലനം സഹകരണ സ്ഥാപനങ്ങളെ എൽപ്പിക്കാനുള്ള നടപടികളുമായി കോർപ്പറേഷൻ. അമൃത് പദ്ധതിയിൽ നവീകരിച്ച എട്ട് പാർക്കുകളുടെ നടത്തിപ്പും പരിപാലനവുമാണ് സഹകരണ സ്ഥാപനങ്ങളെ ഏൽപ്പിക്കാൻ ഒരുങ്ങുന്നത്. അഞ്ചു വർഷത്തേക്ക് പരിപാലനത്തിന് സ്വകാര്യ ഏജൻസികൾക്ക് കൈമാറാനുള്ള കോർപ്പറേഷന്റെ ശ്രമം വിജയിച്ചിരുന്നില്ല.
മാനാഞ്ചിറ സ്‌ക്വയർ ഒഴികെയുള്ള പാർക്കുകളുടെ നടത്തിപ്പ് ഏറ്റെടുക്കാൻ സ്വകാര്യ ഏജൻസികൾ മുന്നോട്ട് വന്നിരുന്നില്ല. കൂടുതൽ കിയോസ്‌കുകളും മറ്റും പദ്ധതിയിലുള്ളതിനാലാണ് ഇതിനെതിരെ ആശങ്കയുണ്ടായത്. അമൃത് പദ്ധതിയുടെ ഭാഗമായി നവീകരിച്ച മാനാഞ്ചിറ മൈതാനം, പുതിയറ എസ്.കെ പാർക്ക്, വെസ്റ്റ്ഹിൽ ഗരുഡൻകുളം, എലത്തൂർ ജെട്ടി പാർക്ക്, എരവത്തുകുന്ന്, തടമ്പാട്ടുതാഴം, മലാപ്പറമ്പ്, ചെറുവണ്ണൂർ പാർക്കുകളുടെ നടത്തിപ്പാണ് സഹകരണ സ്ഥാപനങ്ങളെ ഏൽപ്പിക്കുക.
പാർക്കിൽ ഡിജിറ്റൽ പരസ്യം വെയ്ക്കാനുള്ള അനുവാദമുണ്ടാവും. നിലവിൽ പാർക്കുകൾ പരിപാലിക്കാൻ കോർപ്പറേഷന് ആവശ്യമായ ജീവനക്കാരില്ല. കോടികൾ ചിലവഴിച്ചാണ് പാർക്കുകളുടെ നവീകരണം പൂർത്തിയാക്കിയത്. മാനാഞ്ചിറ സ്‌ക്വയർ 85 ലക്ഷം, എരവത്ത്കുന്ന് പാർക്ക് 1.31കോടി, ഗരുഡൻ കുളം പാർക്ക് 51 ലക്ഷം, പുതിയറ എസ്.കെ.പൊറ്റക്കാട്ട് പാർക്ക് 37 ലക്ഷം, ചെറുവണ്ണൂരിൽ 48 ലക്ഷം എന്നിങ്ങനെയാണ് ചിലവ് വന്നത് എരവത്ത് കുന്നിൽ പരിപാടികൾ നടത്താവുന്ന സ്‌ക്വയർ, വ്യായാമ ഉപകരണങ്ങൾ, എലത്തൂർ ജെട്ടി പാർക്കിൽ ബോട്ടിംഗ്, ഫ്ലോട്ടിങ് ബ്രിഡ്ജ് , തടമ്പാട്ട് താഴം ഗാന്ധി പാർക്കിൽ സ്റ്റേജ് സൗകര്യവുമുണ്ട്. വെസ്റ്റ്ഹിൽ ഗരുഡൻകുളം പാർക്കിൽ സ്വിപ് ലൈൻ അടക്കമുള്ള സ്‌പോർട്‌സ് ഇനങ്ങൾക്കും മലാപ്പറമ്പ് പാർക്ക്, ചെറുവണ്ണൂർ പാർക്ക് എന്നിവിടങ്ങളിലെല്ലാം ജനങ്ങൾക്ക് ഒത്തുകൂടാനുമുള്ള ഇടങ്ങളുമൊരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |