കോഴിക്കോട് : ഞെളിയൻപറമ്പിലെ എം.സി.എഫിന്റെ പ്രവർത്തനം അവസാനിപ്പിച്ചതിനെ തുടർന്ന് റോഡരികുകളിൽ കുന്നുകൂടിയ മാലിന്യങ്ങൾ കോർപ്പറേഷൻ നീക്കംചെയ്യും. നഗരപരിധിയിലെ മാലിന്യങ്ങൾ നീക്കാൻ ഒറ്റത്തവണ മാസ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് അറിയിച്ചു. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് മേയർ ഇക്കാര്യം അറിയിച്ചത്.
ജൂൺ 15ന് കോർപ്പറേഷന്റെ നെല്ലിക്കോട് എം.സി.എഫ് പ്രവർത്തനം ആരംഭിക്കുന്നതോടെ ഹരിതസേന അംഗങ്ങൾ ശേഖരിച്ച് മാലിന്യങ്ങൾ റോഡരികുകളിൽ കൂട്ടിയിടുന്നതിന് പരിഹാരമാകും. 60 ഹരിത സേന അംഗങ്ങൾക്ക് ട്രെയിനിംഗ് നൽകിയാണ് നെല്ലിക്കോട് എം.സി.എഫ് പ്രവർത്തനം ആരംഭിക്കുന്നതെന്ന് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ. എസ്. ജയശ്രീ പറഞ്ഞു.
നഗരമദ്ധ്യത്തിലെ പ്രധാന പാതകളിൽ ഉൾപ്പടെ ഹരിത സേനാ അംഗങ്ങൾ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ടത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയായിക്കിയിരുന്നു. മാസ് ക്ലീനിംഗ് നടത്തുന്നതിനായി കോർപ്പറേഷൻ 27 വരെ ടെൻഡർ സ്വീകരിച്ചിരുന്നു. പത്ത് കരാറുകാരാണ് ടെൻഡറിൽ പങ്കെടുത്തതെന്ന് സെക്രട്ടറി കെ.യു. ബിനി അറിയിച്ചു. കോർപ്പറേഷനിലെ വിവിധ ഭാഗങ്ങളിൽ വിവിധ ഏജൻസികളെ ഏൽപ്പിക്കാനാണ് കോർപ്പറേഷൻ ഒരുങ്ങുന്നത്.
# ആവിക്കൽ തോട് ശുചീകരണം പുരോഗമിക്കുന്നു
വെള്ളയിൽ ആവിക്കൽ തോട് ശുചീകരണം പുരോഗമിക്കുന്നതായി ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ. എസ്. ജയശ്രീ പറഞ്ഞു. ആവിക്കൽ തോടിനെ പൂർണമായി മാലിന്യമുക്തമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അവർ പറഞ്ഞു. ശുചീകരണത്തിനായി കൂടുതൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു.
@ മഴക്കാല പൂർവ ശുചീകരണത്തിന് ആവശ്യമായ ഫണ്ട് ലഭിച്ചില്ലെന്ന് പരാതി
മഴക്കാല പൂർവ ശുചീകരണത്തിന് ആവശ്യമായ ഫണ്ട് ലഭിച്ചില്ലെന്ന് കൗൺസിലർമാർ പരാതിപ്പെട്ടു. എല്ലാ വാർഡിലേക്കും ആദ്യ ഘട്ടമായി 50000 രൂപ അനുവദിച്ചെന്ന ഭരണപക്ഷത്തിന്റെ വാദം ശരിയല്ലെന്ന് പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. ലഭിച്ച തുക കുറവായിരുന്നെന്ന് ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ നവ്യ ഹരിദാസ്, പ്രതിപക്ഷ ഉപനേതാവ് കെ. മൊയ്തീൻ കോയ എന്നിവർ ചൂണ്ടിക്കാണിച്ചു.
എൻജിനീയറിംഗ് വിഭാഗം എസ്റ്റിമേറ്റ് എടുത്തതിൽ തന്റെ വാർഡിലടക്കം അപാകതയുണ്ടായതായി ഡെപ്യൂട്ടി മേയർ പറഞ്ഞു. അത് പരിഹരിച്ച് മുന്നോട്ടുപോവുകയാണ്. സുതാര്യത ഉറപ്പുവരുത്താനാണ് എസ്റ്റിമേറ്റ് തയാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |