കോഴിക്കോട്: രണ്ടുമാസത്തെ അവധിക്കാലത്തിന് വിട നൽകി വിദ്യാർത്ഥികൾ ഇന്നു മുതൽ സ്കൂളിലേക്ക്. ഇനി പഠനകാലം. കൊവിഡ് അതിജീവനത്തിന് ശേഷമുള്ള പുതിയ അദ്ധ്യയന വർഷത്തിൽ വിദ്യാർത്ഥികളെ വരവേൽക്കാൻ ജില്ലയിലെ സ്കൂളുകൾ ഒരുങ്ങിക്കഴിഞ്ഞു. വിദ്യാർത്ഥികളെ സ്വീകരിക്കാൻ സ്കൂളുകളെല്ലാം വർണാഭമായ ഒരുക്കങ്ങളാണ് നടത്തിയത്. സ്‌കൂളും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ജില്ലയിൽ യൂണിഫോം, പാഠപുസ്തക വിതരണവും പൂർത്തിയായി. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, പെയിന്റിംഗ് എന്നിവ പൂർത്തീകരിച്ചു. കിണർ, വാട്ടർടാങ്ക്, അടുക്കള എന്നിവ ശുചീകരിച്ച് അണുവിമുക്തമാക്കി. വിവിധയിടങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെയാണ് ശുചീകരണ പ്രവൃത്തി നടപ്പാക്കിയത്. സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനകൾ പൂർത്തിയാക്കിക്കഴിഞ്ഞു. സ്‌കൂൾ പരിസരത്തെ അപകടകരമായ മരങ്ങൾ മുറിച്ചുനീക്കലും ബന്ധപ്പെട്ട പ്രവർത്തനങ്ങളും പൂർത്തിയായിട്ടുണ്ട്. ആദ്യ ഡോസ് വാക്‌സിൻ എടുക്കാനായി നടത്തിയ ക്യാമ്പിൽ പന്ത്രണ്ട് മുതൽ പതിനാല് വയസുവരെയുള്ള ഒട്ടേറെ വിദ്യാർത്ഥികളെത്തി. കുടിവെള്ള സാമ്പിൾ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കി.
പാചക തൊഴിലാളികൾക്ക് ആരോഗ്യ വകുപ്പിന്റെ ഹെൽത്ത് കാർഡ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തി. പൊലീസിന്റെ സഹകരണത്തോടെ സ്കൂൾ വാഹനത്തിലെ ജീവനക്കാർക്ക് സർട്ടിഫിക്കറ്റ് നൽകി. ഇഴജന്തുക്കൾ ഉണ്ടാവാൻ സാദ്ധ്യതയുള്ള ഇടങ്ങളിൽ സൂക്ഷ്മമായി പരിശോധന നടത്തിയെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.
സ്‌കൂൾ പരിസരത്തെ കടകളിൽ ലഹരി പദാർത്ഥങ്ങളുടെ വിൽപ്പന തടയുന്നതിന്റെ ഭാഗമായി പരിശോധന നടത്തി. പൊലീസും എക്‌സൈസും തുടർന്നും പരിശോധന നടത്തും.
ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം ഇന്ന് മാങ്കാവ് കച്ചേരിക്കുന്ന് ഗവ. എൽ.പി സ്‌കൂളിൽ നടക്കും. പരിപാടി പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തുറമുഖം മ്യൂസിയം പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷത വഹിക്കും. വനം മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യാതിഥിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |