കോഴിക്കോട്: കേസിൽ ഇടപെടാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന പരാതിയിൽ മെഡിക്കൽ കോളേജ് അസി. പൊലീസ് കമ്മിഷണർ കെ.സുദർശന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിക്ക് മുമ്പാകെ ഹാജരാകാൻ നോട്ടീസ്. പാനൂർ എട്ടുവീട്ടിൽ രാജേഷ് നൽകിയ പരാതിയിലാണ് നോട്ടീസ്. ജൂലായ് നാലിന് രാവിലെ 11 മണിക്ക് ഹാജരാകണം.
കുടുംബ പ്രശ്നത്തിൽ ഗുണ്ടയെ ഉപയോഗിച്ച് അനുജനെ ആക്രമിച്ച് മകനെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് ഭരണസ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കുട്ടിയ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ രാജേഷിന്റെ വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കുട്ടിക്ക് ഭയമില്ലാതെ ജീവിക്കാൻ സംരക്ഷണം നൽകണമെന്ന് പൊലീസിന് നിർദ്ദേശവും നൽകി. ഇതെല്ലാം ലംഘിച്ചാണ് പൊലീസ് അസി. കമ്മിഷണർ കേസിൽ ഇടപെട്ടതെന്നാണ് പരാതിയിൽ പറയുന്നത്.
രക്തസാക്ഷി എട്ടുവീട്ടിൽ രാജു മാസ്റ്ററുടെ കുടുംബത്തിനും സി.പി.എം ഭരിക്കുമ്പോൾ പൊലീസിൽ നിന്ന് രക്ഷയില്ലാതായിരിക്കുകയാണെന്ന് ബി.ഡി. ജെ. എസ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഇ. മനീഷ് ആരോപിച്ചു. അക്രമത്തെ തള്ളിപ്പറയാതെ ഭരണസ്വാധീനത്തിൽ രാജേഷിനെ ഭീഷണിപ്പെടുത്തുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നതെന്നും മനീഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |