കോഴിക്കോട്: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേരിട്ട കനത്ത തോൽവി പിണറായി സർക്കാരിന്റെ ഭരണ വൈകല്യങ്ങൾക്കേറ്റ തിരിച്ചടിയെന്ന് പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീർ. വികസനത്തിന്റെ മറവിൽ അടിച്ചേൽപ്പിക്കുന്ന ജനവിരുദ്ധ നയങ്ങളും ജനകീയ പ്രക്ഷോഭങ്ങളോടുള്ള അസഹിഷ്ണുതയും വർദ്ധിച്ചുവരുന്ന മുസ്ലിംവേട്ടയും പോലിസ് രാജും ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. ജനവികാരം മാനിക്കാതെ അധികാരം ഉപയോഗിച്ചും ബലം പ്രയോഗിച്ചും കെ റെയിൽ കുറ്റികൾ സ്ഥാപിക്കാനുള്ള നീക്കത്തിനേറ്റ തിരിച്ചടി കൂടിയാണിത്.
സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ വർഗീയ രാഷ്ട്രീയം കളിച്ചിട്ടും പ്രബുദ്ധരായ വോട്ടർമാർ അക്കാര്യം തിരിച്ചറിഞ്ഞ് പ്രതികരിച്ചു. ബി.ജെ.പി ഇറക്കിയ വർഗീയ കാർഡ് തന്നെയാണ് മറ്റൊരു രീതിയിൽ സി.പി.എമ്മും തൃക്കാക്കരയിൽ പയറ്റിയത്. ആ വർഗീയ വിഭജന രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് തൃക്കാക്കരയിലുണ്ടായത്. ജാതി പരിഗണനകൾക്ക് നിന്നുകൊടുക്കാതെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ പുലർത്തിയ സൂക്ഷ്മത അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |