SignIn
Kerala Kaumudi Online
Thursday, 25 April 2024 5.35 PM IST

ഒരു പരിസ്ഥിതി ദിനം കൂടി പുഴകൈയേറ്റത്തിനെതിരെ കണ്ണു തുറക്കുമോ..?

puzha
puzha

കോഴിക്കോട്: മന്ത്രിമാരും ജനപ്രതിനിധികളും വൃക്ഷത്തെ നട്ടും ബോധവത്കരണം നടത്തിയും ഒരു പരിസ്ഥിതി ദിനം കൂടി കടന്നുപോകുമ്പോൾ ജില്ലയിലെ പുഴകൈയേറ്റത്തിനെതിരെ വല്ല നടപടിയും ഉണ്ടാവുമോയെന്നാണ് പരിസ്ഥിതിപ്രവർത്തകരുടെയും നാട്ടുകാരുടെയും ചോദ്യം. പുഴകൾ കൈയേറി മണ്ണിട്ട് നികത്തിയത് കാരണം വർഷകാലത്ത് ജില്ല വെള്ളപ്പൊക്ക ഭീഷണിയിലായിട്ടും നടപടി സ്വീകരിക്കാത്ത അധികാരികളുടെ നിലപാട് ഇനിയെങ്കിലും മാറണമെന്ന് ജില്ലാ പുഴ സംരക്ഷണ ഏകോപനസമിതി സമിതി പ്രവർത്തകർ പറയുന്നു.

പദ്ധതികളും ഫണ്ടും പ്രഖ്യാപിക്കുന്നതല്ലാതെ പ്രാവർത്തികമാക്കുന്നില്ല. നഗരത്തിലെ വെള്ളപ്പൊക്കത്തിന് കാരണം കല്ലായിപ്പുഴയിലെ കൈയേറ്റമാണ്. 23.5 ഏക്കർ പുഴയും, തീരവും, സ്വകാര്യവ്യക്തികൾ കൈയേറി സ്വന്തമാക്കിയിരിക്കുകയാണ്. കല്ലായിപ്പുഴ സംരക്ഷണ സമിതിയുടെ പരാതിയിൽ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് സർവേ നടത്തി കൈയേറ്റം റവന്യൂവകുപ്പ് കണ്ടെത്തിയിട്ടും നടപടിയില്ല. വ്യാപകമായ കൈയേറ്റം കാരണം പുഴ ഒഴുക്കുനിലച്ച അവസ്ഥയിലായതാണ് നഗരത്തിലെ വെള്ളപ്പൊക്കത്തിന് കാരണം. കല്ലായി അഴിമുഖത്തെ മണ്ണും ചെളിയും നീക്കം ചെയ്യാത്തതും മറ്റൊരു കാരണം. മുക്കം വഴി ഒഴുകിവരുന്ന ഇരുവഞ്ഞിപ്പുഴയുടെ തീരങ്ങളിലും വ്യാപക കൈയേറ്റമാണ്. ശുദ്ധജല സ്രോതസ്സുകളായ പൂനൂർ പുഴ, ഇരുവഞ്ഞിപ്പുഴ, ചാലിയാർ പുഴ എന്നിവിടങ്ങളിലും അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാത്തതും കൈയേറ്റങ്ങൾ ഒഴിപ്പിക്കാത്തതും വലിയ പ്രശ്‌നങ്ങളാണുണ്ടാക്കുന്നത്. ഇനിയെങ്കിലും അധികൃതർ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഭാവിയിൽ ജില്ലയിലെ കുടിവെള്ള പദ്ധതികളെ തന്നെ അവതാളത്തിലാക്കും വിധം കടുത്ത പ്രതിസന്ധിയുണ്ടാക്കുമെന്ന് പുഴ സംരക്ഷണ സമിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
ചാലിയാർപുഴയുടെ തീരവും വ്യാപകമായി കൈയേറ്റത്തിനാൽ നാശത്തിന്റെ വക്കിലാണ്. എലത്തൂർ വഴി ഒഴുകി അറബിക്കടലുമായി ചേരുന്ന കോരപ്പുഴയിലെ കൈയേറ്റങ്ങളാകട്ടെ അതിഭീകരവും. പുഴയുടെ 70 ഏക്കറിലധികം തീരഭാഗങ്ങൾ കൈയേറിയിട്ടുണ്ട്. ഫറോക്ക് രാമനാട്ടുകരയിലൂടെ ഒഴുകുന്ന പുല്ലിപ്പുഴയിലും, പന്തിരാങ്കാവ്, ബൈപ്പാസ് , മാങ്കാവ്, വഴി കല്ലായിപ്പുഴയിലൂടെ അറബിക്കടലിലേക്ക് ഒഴുകുന്ന മാമ്പുഴയും, കോരപ്പുഴ വഴി കല്ലായിപ്പുഴയിലൂടെ അറബിക്കടലുമായി ചേരുന്ന കനോലി കനാലും കൈയേറ്റവും മാലിന്യവും കാരണം നാശത്തിന്റെ വക്കിലാണ്. നിയമപരമായി ചെയ്യേണ്ട നടപടികൾ മാത്രം എടുത്താൽ ജില്ലയിലെ പുഴകളെ തിരിച്ചെടുക്കാനാവും. അധികൃതർ ഇനിയും മൗനം പാലിക്കുകയാണെങ്കിൽ പുഴ സംരക്ഷണസമരത്തിലേക്ക് നാട് നീങ്ങുമെന്ന് പുഴ സംരക്ഷണസമിതി പ്രവർത്തകരായ ടി.കെ.എ.അസീസ് , ഫൈസൽ പള്ളിക്കണ്ടി, എം.ചന്ദ്രശേഖരൻ തുടങ്ങിയവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.