കോഴിക്കോട്: കോഴിക്കോട് തീരത്ത് ബീം ലൈറ്റുകൾ (തീവ്രതയേറിയ ലൈറ്റുകൾ ) ഉപയോഗിച്ചുള്ള മത്സ്യബന്ധനം വ്യാപകം. തീവ്രതകൂടിയ ലൈറ്റുകളുടെ സഹായത്താൽ മത്സ്യബന്ധനം നടത്തുന്നതിന് സർക്കാർ വിലക്കുണ്ടെങ്കിലും പല വൻകിട ബോട്ടുകളും നിയമലംഘനം തുടരുകയാണ്. വർഷങ്ങളായി ഈ രീതിയിൽ മത്സ്യബന്ധനം നടത്തുന്നവരും കൂട്ടത്തിലുണ്ട്. മത്സ്യ ലഭ്യത കുറഞ്ഞതിനാലാണ് ലൈറ്റുകൾ ഉപയോഗിക്കുന്നതെന്നാണ് ഇവരുടെ ന്യായീകരണം. കൊയിലാണ്ടി, ബേപ്പൂർ, വെള്ളയിൽ, ചാലിയം പുതിയങ്ങാടി എന്നിവിടങ്ങളിൽ നിന്നാണ് ബീം ലൈറ്റുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധന ബോട്ടുകൾ കൂടുതലായും പുറപ്പെടുന്നതെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു.
ബോട്ടുകളിൽ നിന്ന് തീവ്രതയേറിയ വെളിച്ചമടിക്കുന്നതോടെ ഈ ദിശയിലേക്ക് മീനുകൾ കൂട്ടമായെത്തുമെന്നതാണ് പ്രത്യേകത. ഇക്കൂട്ടത്തിൽ മുട്ടയിടാനായി ചതുപ്പുകളിലും പാറയിടുക്കുകളിലും മറഞ്ഞിരിക്കുന്ന മീനുകൾ വരെയുണ്ടാകും. ഇതുവഴി കൂടുതൽ മത്സ്യം ലഭിക്കും. എന്നാൽ ക്രമേണ മത്സ്യസമ്പത്ത് കുറയാൻ ഇടയാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് 4,5 നോട്ടിക്കൽ മൈൽ ദൂരത്തു നിന്ന് മത്സ്യം ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ 20 നോട്ടിക്കൽ മൈൽ വരെ ചെന്നാലും മത്സ്യം ലഭിക്കുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. 10 ലിറ്റർ മണ്ണെണ്ണ ഉപയോഗിച്ചിരുന്ന സ്ഥാനത്ത് 50 ലിറ്റർ മണ്ണെണ്ണ വേണ്ടിവരുന്നു. ലൈറ്റുകൾ ഉപയോഗിക്കുന്നതിനായി ജനറേറ്ററുകളുമായാണ് ബോട്ടുകൾ പുറപ്പെടുന്നത്. വൻകിടക്കാർ ലക്ഷങ്ങൾ മുടക്കി ഇത്തരത്തിൽ മത്സ്യബന്ധനം നടത്തുന്നതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഈ രീതി സ്വീകരിക്കാൻ നിർബന്ധിതരാവുകയാണ്. ബീം ലൈറ്റുകൾ പരമ്പരാഗത ബോട്ടുകളിലെ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നത് അപകടത്തിനും വഴിയൊരുക്കുന്നു.
' തീവ്രത കൂടിയ ലൈറ്റുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിയമവിരുദ്ധമാണ്. തടയേണ്ട പോർട്ട് അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾക്ക് മീൻ ലഭിക്കാത്ത അവസ്ഥ വരുമ്പോൾ അവരും ഈ മാർഗത്തിലേയ്ക്ക് തിരിയാൻ നിർബന്ധിതരാകുകയാണ്. ഇത് സംബന്ധിച്ച് പരാതി നൽകും' അബ്ദുൽ റാസിക്, സംസ്ഥാന പ്രസിഡന്റ്, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |