കോഴിക്കോട്: മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലയിൽ സർക്കാർ ഡോക്ടർമാർ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ നടത്തിവന്ന സമരം വെള്ളിയാഴ്ച വരെ താത്ക്കാലികമായി നിറുത്തിവെയ്ക്കാൻ തീരുമാനിച്ചു. ആരോഗ്യ മന്ത്രിയുമായി കെ.ജി.എം.ഒ.എ ഭാരവാഹികൾ ഇന്നലെ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. സസ്പെൻഷൻ പുന:പരിശോധന നടത്തുന്നതിന്റെ നടപടിക്രമം പൂർത്തിയാക്കുന്നതിനു വേണ്ടിയും, വിശദമായ റിപ്പോർട്ടിനു വേണ്ടിയും ആരോഗ്യവകുപ്പ് ഡയറക്ടറോട് സർക്കാർ റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് മന്ത്രി സംഘടനാ ഭാരവാഹികളെ അറിയിച്ചു. റിപ്പോർട്ട് ബുധനാഴ്ചക്കകം ലഭ്യമാക്കി തീരുമാനം ഉണ്ടാകും. ചർച്ചയിൽ സoഘടനയെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് ഡോ.ജി.എസ്.വിജയകൃഷണൻ, കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ഡോ. സി.കെ.ഷാജി എന്നിവർ പങ്കെടുത്തു.
മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിനുവേണ്ടി സർക്കാർ വേണ്ട പ്രവർത്തനങ്ങൾ നടത്തുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി അറിയിച്ചു.
സസ്പെൻഷനിൽ പ്രതിഷേധിച്ച് സർക്കാർ ആശുപത്രികളിലെ സ്പെഷ്യാലിറ്റി ഒ.പി ബഹിഷ്കരണം ജില്ലയിൽ ഏറെക്കുറെ പൂർണമായിരുന്നു. കെ.ജി.എം.ഒ.എയിൽ അംഗങ്ങളായ മുഴുവൻ ഡോക്ടർമാരും ഒ.പിയിൽ എത്തിയില്ല.ഡോക്ടർമാരെ കാണാനെത്തിയ രോഗികൾ നിരാശരായി മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |