കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ നിരന്തരം ബസുകൾ കുരുങ്ങിപ്പോകുന്നതിന് താൽക്കാലിക പരിഹാരം സ്റ്റാൻഡിലേക്ക് വരുന്ന ബസുകളുടെ എണ്ണം കുറയ്ക്കാലാണെന്ന് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ (ഡി.ടി.ഒ) കെ.പി.രാധാകൃഷ്ണൻ. ഇതുസംബന്ധിച്ച റിപ്പോർട്ട് ട്രാൻസ്‌പോർട്ട് മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും നൽകിയതായി അദ്ദേഹം പറഞ്ഞു.
നിർമാണത്തിലെ അശാസ്ത്രീയതയാണ് പ്രധാന പ്രശ്‌നം. അത് പരിഹരിക്കേണ്ടത് സർക്കാരാണ്. നിലവിലുള്ള സാഹചര്യത്തിൽ കാര്യങ്ങൾ സുഗമമായി നടക്കണമെങ്കിൽ പാർക്കിംഗിന് വരുന്ന ബസുകളുടെ എണ്ണം കുറയ്ക്കണം. രണ്ടാഴ്ചയ്ക്കുള്ളിൽ ടെർമിലിനുള്ളിലെ തൂണുകൾക്കിടയിൽ രണ്ട് ബസുകൾ കുടുങ്ങി കേടുപാടുകൾ സംഭവിച്ച സാഹചര്യത്തിൽ കേരളകൗമുദിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാൻഡിനുള്ളിൽ 40 ബസ് ബേകളാണുള്ളത്. രണ്ടുഭാഗത്തും ബസുകൾ ഫുള്ളായാൽ പിന്നീടുവരുന്ന ബസുകൾക്ക് ഉള്ളിലേക്ക് കയറുന്നതും ആളെക്കയറ്റി മടങ്ങുന്നതുമെല്ലാം പ്രായസകരമായ കാര്യമാണ്. തൂണുകൾ മാറ്റലും സൗകര്യമൊരുക്കലും ഇപ്പോൾ പ്രായോഗികമായി നടക്കുന്നതല്ല. അതുകൊണ്ട് സ്റ്റാൻഡിനുള്ളിൽ വന്ന് സർവീസ് നടത്തുന്ന വാഹനങ്ങൾ മാത്രം അവിടെ ഇടുകയും മറ്റുള്ളവ പുറത്തുള്ള വർക്‌ഷോപ്പുകളിലേക്കോ മറ്റ് പാർക്കിംഗ് കേന്ദ്രത്തിലേക്കോ മാറ്റണം. സൗകര്യമുണ്ടെങ്കിൽ കുറച്ച് ബസുകൾ മൊഫ്യൂസൽ സ്റ്റാൻഡിലേക്കും മാറ്റുന്നതും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞാഴ്ചയാണ് ബംഗളുരുവിൽ നിന്നെത്തിയ സ്വിഫ്റ്റ് ബസ് പാർക്ക് ചെയ്യുന്നതിനിടെ തൂണുകൾക്കിടയിൽ കുരുങ്ങിയത്. തലേന്ന് രാത്രി പത്തിനെത്തിയ ബസ് തൂണിലെ ഇരുമ്പ് റിംഗെല്ലാം മുറിച്ചുമാറ്റി പുറത്തെടുത്തത് പിറ്റേന്ന് ഉച്ചയോടെ. അതേ അവസ്ഥ ഞായറാഴ്ച രാവിലെ കർണാടക സർക്കാരിന്റെ ഐരാവതത്തിനുണ്ടായി. തൂണുകളിൽ തട്ടി വിലകൂടിയ ചില്ല് പൊളിഞ്ഞു. യാത്രക്കാരുടെ നിർബന്ധം മൂലം കഷ്ടപ്പെട്ട് ബസ് പുറത്തേക്കെടുത്തപ്പോൾ റോഡിലേക്കിറങ്ങുന്ന ഭാഗത്ത് അടിതട്ടിയും ബസ് നിന്നു. ഇത്തരമൊരു സാഹചര്യത്തിൽ മന്ത്രിതലത്തിൽ അന്വേഷണം വന്നപ്പോഴാണ് താൽക്കാലികമായെങ്കിലും പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ റിപ്പോർട്ടായി ഡി.ടി.ഒ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |