കോഴിക്കോട്: കാലവർഷമെത്തിയതോടെ മഴക്കാലരോഗങ്ങളെ നേരിടാൻ ആരോഗ്യ വകുപ്പ്. പനി, ഡെങ്കിപ്പനി, എലിപ്പനി, ഡയേറിയ, കോളറ മറ്റ് ജലജന്യ രോഗങ്ങൾ തുടങ്ങിയവയെ പ്രതിരോധിക്കാൻ ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളാണ് നടന്നു വരുന്നത്. തദ്ദേശഭരണ തലത്തിൽ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ഫ്ലാഷ് മോബ്, വീഡിയോകോൾ എന്നിവ വഴിയും ബോധവത്ക്കരണം നടത്തി വരുന്നു. വാർഡ് മെമ്പർമാർ, നഗരസഭാ- കോർപ്പറേഷൻ കൗൺസിലർമാർ, റസിഡൻസ് അസോസിയേഷനുകൾ എന്നിവരുമായി ആരോഗ്യ വകുപ്പ് ചർച്ച നടത്തി.
നേരത്തെ ഡെങ്കിപ്പനി, ഡയേറിയ തുടങ്ങിയ രോഗങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ ഫോഗിംഗ് ഉൾപ്പെടെ പ്രത്യേക ശുചീകരണം നടന്നു. ജില്ലയിൽ രണ്ടുതവണ ക്ലോറിനേഷൻ പൂർത്തിയാക്കി. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ക്ലീനിംഗ് നടത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. എലിപ്പനി നേരിടാൻ 'മൃത്യുഞ്ജയം ' എന്ന പേരിൽ കാമ്പയിന് തുടക്കമായി. ഭക്ഷ്യവകുപ്പുമായി ചേർന്ന് ഹോട്ടലുകളിലും ഐസ് കമ്പനികളിലും പരിശോധന തുടരുകയാണ്. ആശുപത്രികളിൽ മലേറിയ പോലുള്ള രോഗങ്ങൾക്ക് ഒ.ആർ.എസ് അടക്കം മരുന്നുകൾ സജ്ജമാക്കിയിട്ടുണ്ട്.
മഴക്കാലത്ത് മലിനജലത്തിലൂടെ പലപ്പോഴും നടക്കേണ്ടി വരും. ഇത് എലിപ്പനി, ഡയേറിയ,കോളറ എന്നീ രോഗങ്ങൾക്കിടയാക്കാം. അതിനാൽ മലിനജലത്തിലൂടെ നടക്കേണ്ടിവന്നാൽ കൈകാലുകളും ചെരുപ്പും വൃത്തിയാക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. കാലിൽ മുറിവുള്ളവർ മലിനജലത്തിലൂടെ നടക്കരുത്. ശുചീകരണ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം തൊഴിലാളികൾ ഡോക്സിസൈക്ലിൻ ഗുളികകൾ കഴിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ശ്രദ്ധിക്കേണ്ടത്
@ പരിസരങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക
@ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക
@ ഉപയോഗിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തുക
@ തിളപ്പിച്ചാറിയ വെള്ളം കുടിക്കുക
@ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം കഴിക്കരുത്
@ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിച്ച് കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കണം
@ കുട്ടികൾക്ക് തിളപ്പിച്ചാറിയ വെള്ളം കൊടുത്തുവിടുക
@ മണിപ്ലാന്റുകൾ വയ്ക്കുന്ന പാത്രങ്ങൾ, ഫ്രിഡ്ജിലെ മലിനജലമെത്തുന്ന ട്രേ എന്നിവ വൃത്തിയാക്കുക.
@ റബർ തോട്ടങ്ങളിലെ ചിരട്ടകളിൽ മഴവെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.
' മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ മുന്നൊരുക്കങ്ങൾ പൂർത്തിയായി. ജില്ലയിൽ രണ്ട് തവണ ക്ലോറിനേഷൻ പൂർത്തിയായി. എല്ലാവരും ഡ്രൈ ക്ലീനിംഗ് കൃത്യമായി നടത്തണം. ആരോഗ്യവകുപ്പിനൊപ്പം ജനങ്ങളുടെ പിന്തുണ അനിവാര്യമാണ് ' ഡോ.ഉമ്മർ ഫറൂഖ്, ഡി.എം.ഒ, കോഴിക്കോട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |