രാമനാട്ടുകര: വിവര സാങ്കേതിക രംഗത്ത് മലബാറിന്റെ മുഖഛായ മാറ്റുന്ന രാമനാട്ടുകര കിൻഫ്ര അഡ്വാൻസ്ഡ് ടെക്നോളജി പാർക്ക് 13ന് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. യുവജനങ്ങൾക്ക് ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സ്വപ്ന പദ്ധതിയാണിത്. വൈകിട്ട് നാലിന് വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും .ബേപ്പൂർ എം.എൽ.എയും പൊതുമരാമത്ത് ടൂറിസം മന്ത്രിയുമായ പി. എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. 27 കോടി രൂപ ചിലവഴിച്ചാണ് 1.15 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള 5 നില കെട്ടിട സമുച്ചയം നിർമിച്ചിരിക്കുന്നത്. അവസാനഘട്ട മിനുക്കുപണികൾ കൂടി പൂർത്തിയായാൽ സംരംഭകർക്ക് സ്ഥലം അനുവദിച്ചുനൽകും. ഇതിനുള്ള നടപടികൾ പൂർ ത്തിയായി.
ദേശീയ പാതയ്ക്കരികിൽ രാമനാട്ടുകര പൂവ്വന്നൂർ പള്ളിക്കു സമീപം കിൻഫ്ര ഏറ്റെടുത്ത 77.76 ഏക്കർ സ്ഥലത്താണ് അഡ്വാൻസ്ഡ് ടെക്നോളജി പാർക്ക്. പൂർണമായും ഐ.ടി അധിഷ്ഠിത വ്യവസായ സംരംഭങ്ങളാണ് പാർക്കിൽ തുടങ്ങുക. വിവരസാങ്കേതിക വിദ്യ, ജൈവ സാങ്കേതികവിദ്യ, നാനോ ടെക്നോളജി, മൈക്രോ ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലെ വൻകിട ഇടത്തരം കമ്പനികളെ ലക്ഷ്യമിട്ടാണ് ടെക്നോളജി പാർക്കിന്റെ രൂപകൽപന. തുടക്കത്തിൽ 1000 പേർക്ക് തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. രണ്ടാംഘട്ടത്തിൽ കുടുതൽ പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും അവസരമുണ്ടാകും.
ഉദ്ഘാടന പരിപാടി വിജയിപ്പിക്കാൻ രാമനാട്ടുകര വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ സംഘാടകസമിതി രൂപീകരിച്ചു . രാമനാട്ടുകര നഗരസഭാ ചെയർപേഴ്സസൺ ബുഷറ റഫീക്ക് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം ടി. രാധാഗോപി . മുൻ നഗരസഭാ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ. തിരുവച്ചിറ മോഹൻദാസ് . ബിബിൻ രാജ് എം.കെ, കിൻഫ്ര മാനേജർ ഗിരീഷ് എന്നിവർ പ്രസംഗിച്ചു. ബുഷറ റഫീക്ക് ചെയർമാനും വാഴയിൽ ബാലകൃഷ്ണൻ കൺവീനറുമായി 251 അംഗ കമ്മിറ്റി രൂപീകരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |