കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, യുവമോർച്ച നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യുവമോർച്ച പ്രവർത്തകർ റോഡ് ഉപരോധിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എരഞ്ഞിപ്പാലത്ത് നിന്ന് ആരംഭിച്ച മാർച്ച് കളക്ടറേറ്റിന് മുന്നിലൊരുക്കിയ ബാരിക്കേഡ് തകർത്ത് അകത്തുകയറാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവർത്തകർ ചിതറിയോടി. വീണ്ടും സംഘടിച്ചെത്തിയ പ്രവർത്തകർ തകർത്ത ബാരിക്കേഡ് ദേശീയ പാതയിലേയ്ക്ക് വലിച്ചെടുത്ത് മുദ്രാവാക്യം മുഴക്കി. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചതിൽ പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് എന്നിവർ ദേശീയപാതയിൽ കിടന്ന് ഗതാഗതം സ്തംഭിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ ഡി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
പ്രതിഷേധ മാർച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ കേരളം ലജ്ജിച്ച് തലതാഴ്ത്തേണ്ടുന്ന സാഹചര്യമാണ് പിണറായി സർക്കാർ ഉണ്ടാക്കിയിരിക്കുന്നതെന്ന് പ്രവീൺകുമാർ പറഞ്ഞു. ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയ കാട്ടുകള്ളനാണ് കേരളത്തിന്റെ മുഖ്യമന്ത്രി. കേരളത്തിന്റെക്യാപ്റ്റനെന്ന് വിളിക്കുന്ന പിണറായി യഥാർത്ഥത്തിൽ കള്ളക്കടത്തുകാരുടെ ക്യാപ്റ്റനാണ്. മുഖ്യമന്ത്രി രാജിവെച്ച് ഒഴിയുന്നില്ലെങ്കിൽ കോൺഗ്രസ് ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും പ്രവീൺകുമാർ പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എം. ധനീഷ്‌ലാൽ, ഒ.ശരണ്യ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, കെ.പി.സി.സി മുൻ ഭാരവാഹിയായ സത്യൻ കടിയങ്ങാട്, ഡി.സി.സി ഭാരവാഹികളായ രാജേഷ് കീഴരിയൂർ തുടങ്ങിയവർ പങ്കെടുത്തു.
യുവമോർച്ചയുടെ നേതൃത്വത്തിൽ 12.15ഓടെയെത്തിയ പ്രവർത്തകർ അരമണിക്കൂറോളം കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിച്ചു. ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. യുവമോർച്ച മാർച്ച് എരഞ്ഞിപ്പാലത്ത് നിന്നാണ് ആരംഭിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.റനീഷ്, ജനറൽ സെക്രട്ടറി ജുബിൻ ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് അതുൽ കൊയിലാണ്ടി, സെക്രട്ടറി രാകേഷ്, ട്രഷറർ യദുരാജ് കുന്ദമംഗലം, മീഡിയ കൺവീനർ അരുൺ കൊടുവള്ളി എന്നിവർ പ്രസംഗിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി.റനീഷ് ഉൾപ്പടെ 13 പേർക്കെതിരെ കേസെടുത്തു.
# വലഞ്ഞത് യാത്രക്കാർ
യൂത്ത് കോൺഗ്രസും യുവമോർച്ചയും നടത്തിയ പ്രതിഷേധത്തിൽ വലഞ്ഞത് യാത്രക്കാർ. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ ബാരിക്കേഡ് തകർത്ത് കോഴിക്കോട് - വയനാട് ദേശീയ പാതയിലിട്ട് മുദ്രാവാക്യം വിളിച്ചതോടെ ഗതാഗതം നിലച്ചു. വയനാട് ഭാഗത്ത് നിന്നുവരുന്ന ബൈക്ക് യാത്രക്കാരെ മാത്രം സമീപത്തെ കോട്ടുളി റോഡിലൂടെ വഴിതിരിച്ച് വിട്ടു. കെ.എസ്.ആർ.ടി.സിയടക്കം നിരവധി വാഹനങ്ങൾക്ക് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റും വരെ റോഡിൽ നിർത്തിയിടേണ്ടി വന്നു. യുവമോർച്ച പ്രവർത്തകർ 15 മിനുട്ടോളം ദേശീയപാത ഉപരോധിച്ചതും ഗതാഗതം സ്തംഭിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |