കോഴിക്കോട്: രാത്രി കാലങ്ങളിൽ മോഷ്ടിച്ച ന്യൂജെൻ ബൈക്കുകളിൽ കറങ്ങി അമ്പലങ്ങളിൽ മോഷണം നടത്തുന്ന സംഘത്തെ ടൗൺ അസി. കമ്മിഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും എലത്തൂർ പൊലീസും ചേർന്ന് പിടികൂടി.
ചക്കുംകടവ് അമ്പലത്താഴം എം.പി. ഹൗസിൽ മുഹമ്മദ് ഷിഹാൽ, ചക്കുംകടവ് അമ്പലത്താഴം എം.പി. ഹൗസിൽ ഫാസിൽ, കുറ്റിക്കാട്ടൂർ കുഴ്മഠത്തിൽ മേത്തൽ മുഹമ്മദ് തായിഫ് എന്നിവരാണ് പിടിയിലായത്. നിരവധി മോഷണക്കേസുകളിൽ പ്രതികളാണ് പിടിയിലായവർ. വാട്ട്‌സ് ആപ്പിൽ വൈറലായ മാറാട് താഴത്തുംകണ്ടി അമ്പലമോഷണം നടത്തിയത് ഇവരാണെന്ന് സമ്മതിച്ചു. അമ്പലമോഷണം നടത്തുന്നതിനായി പാലോറ മലയിലുള്ള വീടിന്റെ മുറ്റത്ത് നിറുത്തിയിട്ടിരുന്ന പൾസർ മോട്ടോർ സൈക്കിളാണ് മോഷ്ടിച്ചത്. പ്രതികളിൽ നിന്നും എൻ.എസ് ബൈക്കും കണ്ടെടുത്തു.
മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിലും അമ്പലമോഷണം നടത്തിയതായി പ്രതികൾ സമ്മതിച്ചു. ആവശ്യം കഴിഞ്ഞാൽ ഹൈവേയുടെ അരികിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലുമാണ് മോഷ്ടിച്ച വാഹനങ്ങൾ ഉപേക്ഷിക്കാറ്. എലത്തൂർ സബ് ഇൻസ്‌പെക്ടർ രാജേഷ് ,ഡൻസാഫ് അസി.എസ്.ഐ മനോജ് എടയേടത്ത്, സി.പി.ഒ ജിനേഷ് ചൂലൂർ, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാർ, സി.കെ.സുജിത്ത്,ഷാഫി പറമ്പത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മീഷണർ ആമോസ് മാമ്മന്റെ നിർദ്ദേശപ്രകാരം സിറ്റി ക്രൈം സ്‌ക്വാഡ് നഗരത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്ന വാഹനമോഷണങ്ങൾ അന്വേഷിച്ചുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |