SignIn
Kerala Kaumudi Online
Saturday, 20 April 2024 3.12 AM IST

ഇ.ഡി.ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് മോദിയും പിണറായിയും ഒത്തുകളിക്കുന്നു: ചെന്നിത്തല

ramesh
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ സോണിയാഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വേട്ടയാടുന്നു എന്നാരോപിച്ച് കോഴിക്കോട് ഇ.ഡി. ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: മോദിയും പിണറായിയും ഒത്തുകളിക്കുന്നതിനാലാണ് സ്വർണക്കടത്തിൽ പുതിയ വെളിപ്പെടുത്തലുണ്ടായിട്ടും മുഖ്യമന്ത്രിയുടെ പേരിൽ ഇ.ഡി നോട്ടീസയക്കാത്തതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ സോണിയാഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വേട്ടയാടുന്നു എന്നാരോപിച്ച് കോഴിക്കോട് ഇ.ഡി. ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേസിൽ നേരത്തെ കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതോടെ നിലയ്ക്കുകയായിരുന്നു. കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യമിടുന്ന ബി.ജെ.പി, പഞ്ചാബിൽ ആപ് എന്ന പോലെ കേരളത്തിൽ സി.പി.എം അധികാരത്തിൽ വരണമെന്നാണ് ആഗ്രഹിച്ചത്. ഈ നിലയ്ക്കാണ് സി.പി.എം മോദിക്ക് പ്രിയപ്പെട്ടവരാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ നുകത്തിൽ കെട്ടാവുന്ന അവസ്ഥയിലാണ് ഇപ്പോഴെന്നും അതിനാലാണ് മുഖ്യമന്ത്രി മോദിയുടെയോ അമിത്ഷായുടേയോ പേരുപോലും ഉച്ചരിക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് അഡ്വ.ടി. സിദ്ദീഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ. മുരളീധരൻ എം.പി. മുഖ്യപ്രഭാഷണം നടത്തി.എ.പി. അനിൽ കുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡന്റുമാരായ അഡ്വ. കെ.പ്രവീൺ കുമാർ (കോഴിക്കോട്), എൻ.ഡി. അപ്പച്ചൻ (വയനാട്), വി.എസ്.ജോയ് (മലപ്പുറം), പി.കെ.ഫൈസൽ (കാസർകോട്) തുടങ്ങിയവർ പ്രസംഗിച്ചു. അഡ്വ. പി.എം. നിയാസ്, കെ.കെ. അബ്രഹാം, സോണി സെബാസ്റ്റ്യൻ, ആര്യാടൻ ഷൗക്കത്ത്, കെ.എം. അഭിജിത്ത്, മുഹമ്മദ് കുഞ്ഞി, കെ.സി.അബു, പി.കെ.ജയലക്ഷ്മി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. കല്ലായ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് ഇ.ഡി ഓഫിസിന് സമീപം റോഡിൽ പൊലീസ് തടയുകയയായിരുന്നു.

തലയിലടിച്ച കറുപ്പ് ആദ്യം കഴുകിക്കളയണം: കെ.മുരളീധരൻ

കോഴിക്കോട്: കറുപ്പിനെ പേടിക്കുകയും കറുപ്പിനെതിരെ സംസാരിക്കുകയും ചെയ്യുന്ന നേതാക്കൾ സ്വന്തം തലയിലടിച്ച കറുപ്പ് ആദ്യം കഴുകിക്കളയണമെന്ന് കെ.മുരളീധരൻ എം.പി. ഡ്രാക്കുള കുരിശുകാണുമ്പോൾ പേടിക്കുന്നതുപോലെയാണ് സി.പി.എമ്മുകാർ കറുപ്പിനെ പേടിക്കുന്നത്. അയ്യപ്പനോട് വേണ്ടാതീനം കാണിച്ചതാണ് കറുപ്പിനെ ഇത്രമേൽ ഭയക്കുന്നിടത്തേക്ക് സി.പി.എമ്മുകാരെ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിൽ ഇ.ഡി.ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.
ബി.ജെ.പിയുടെ ചെരുപ്പുനക്കികളാണ് കേരളത്തിലെ സി.പി.എം. ബി.ജെ.പിക്കെതിരെ മിണ്ടുന്നതിന്റെ പേരിലാണ് രാഹുൽ ഗാന്ധിക്കും സോണിയക്കുമെതിരെ ഇ.ഡി.ഇറങ്ങിയിരിക്കുന്നത്. സി.പി.എമ്മുകാർ ബി.ജെ.പിക്കും മോദിക്കുമെതിരേ കമാന്ന് ഒരക്ഷരം പറയുന്നില്ല. അതുകൊണ്ടാണ് ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും ഒരു കേസുപോലും കേന്ദ്രം പിണറായിക്കും കൂട്ടർക്കുമെതിരെ എടുക്കാത്തത്. പാലാഴി മഥനം പോലെയാണ് കേരളത്തിലെ കാര്യങ്ങൾ. അവസാനം കടഞ്ഞുകടഞ്ഞ് ബിരിയാണിച്ചെമ്പിൽ നിന്നും പിണറായി പുറത്തുവരും. അവിടേക്കാണ് കാര്യങ്ങളുടെ പോക്ക്. വെടിക്കെട്ടുകാരനെ ഉടുക്കുകെട്ടി പേടിപ്പിക്കരുത്. കോൺഗ്രസ് ഇതിലപ്പുറവും കണ്ടിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.