കോഴിക്കോട് : നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി രണ്ട് മേൽപ്പാലങ്ങൾ ഉടൻ യാഥാർഥ്യമാകും. നഗരത്തിൽ പ്രധാനമായും വീർപ്പുമുട്ടൽ അനുഭവപ്പെടുന്ന സ്ഥലങ്ങൾ ദേശീയപാതയിലെ മീഞ്ചന്ത, അരീക്കാട്, വട്ടക്കിണർ, ചെറുവണ്ണൂർ എന്നിവിടങ്ങളാണ്. ഈ സ്ഥലങ്ങളിൽ രണ്ട് മേൽപ്പാലങ്ങൾക്കായി 285 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. രണ്ട് മേൽപ്പാലങ്ങളുടേയും പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിച്ചാൽ നഗരത്തിലെ ഗതാഗതക്കുരുക്കിന്റ 90 ശതമാനവും പരിഹരിക്കപ്പെടും. നഗരത്തിന്റെ സിറ്റി ഇംപ്രൂവ്‌മെന്റ് പ്രൊജക്ടിലൂടെ കൂടുതൽ റോഡുകൾ വീതികൂട്ടാനും പുതിയ റോഡുകൾ നിർമിക്കാനുമുള്ള നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ജില്ലാ ഇൻഫ്രാസ്ട്രക്ചർ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ഒമ്പതാമത് യോഗത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള സുപ്രധാന തീരുമാനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ മറ്റു വകുപ്പുകളുടെ ഏകോപനം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. സമയബന്ധിതമായി പണി പൂർത്തീകരിക്കാത്ത കരാറുകാരെ പ്രവർത്തിയിൽനിന്ന് നീക്കംചെയ്ത് റീ ടെൻഡർ വിളിച്ച് പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. പേരാമ്പ്രയിൽ ഇത്തരത്തിൽ റീടെൻഡർ ചെയ്ത് സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിച്ചത് അനുകരണീയമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വടകര, കൊയിലാണ്ടി, നോർത്ത്, എലത്തൂർ, സൗത്ത്, ബേപ്പൂർ മണ്ഡലങ്ങളീലൂടെയുള്ള തീരദേശപാതയുടെ പ്രവർത്തനങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. നാദാപുരം, പേരാമ്പ്ര, ബാലുശ്ശേരി പോലുള്ള മണ്ഡലങ്ങളുടെ മലയോരപാതയും എത്രയും പെട്ടെന്ന് പൂർത്തിയാക്കും. നഗരത്തിന്റെ ദീർഘകാലത്തെ ആവശ്യമായ മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡിന്റെ ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കാൻ തീയതി നിശ്ചയിച്ചിട്ടുണ്ട്. ആ തീയതിക്കകം പൂർത്തീകരിച്ച് പ്രവൃത്തിയിലേക്ക് കടക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ പ്രധാന പ്രവൃത്തികളായ വയനാട് ടണൽ റോഡ്, കോഴിക്കോട് സിറ്റി ഇംപ്രൂവ്‌മെന്റ് പ്രോജക്ട് ഫേസ് 2, കൊയിലാണ്ടി താമരശ്ശേരി മുക്കം അരീക്കോട് എടവണ്ണ റോഡ്, ബാലുശ്ശേരി കോഴിക്കോട് റോഡ്, പേരാമ്പ്ര ബൈപ്പാസ് പുതിയങ്ങാടി ഉള്ളിയേരി റോഡ് എന്നീ പ്രവൃത്തികളുടെ അവലോകനം നടത്തി.
ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ എം.എൽ.എമാരായ അഡ്വ. പി.ടി.എ.റഹിം, കെ.പി. കുഞ്ഞമ്മദ് കുട്ടി, കെ.കെ.രമ, തോട്ടത്തിൽ രവീന്ദ്രൻ, എം.കെ. മുനീർ, ലിന്റോ ജോസഫ്, അഡ്വ. സച്ചിൻദേവ്, പൊതുമരാമത്ത് സെക്രട്ടറി അജിത് കുമാർ, പൊതുമരാമത്ത് വകുപ്പ് ജോയിന്റ് സെക്രട്ടറി എസ്. സാംബശിവറാവു, ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണർ അനുപം മിശ്ര, ചീഫ് എൻജിനീയർമാർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |