കോഴിക്കോട് : കേരള പൊതുജനാരോഗ്യ ബില്ലുമായി ബന്ധപ്പെട്ട് വിവിധ തുറകളിൽ നിന്നുള്ളവരുടെ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറയുമ്പോഴും ബില്ലിലെ ചില നിർദ്ദേശങ്ങൾ മുഴുവൻ വൈദ്യശാസ്ത്രമേഖലെയെയും ഒരുപോലെ പരിഗണിക്കുന്നവയല്ലെന്ന ആരോപണം ശക്തമാകുന്നു. ചർച്ചകളും സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പും ഗുണംചെയ്യുമെന്ന പ്രതീക്ഷയിലാണ് അലോപ്പതി ഇതര മേഖലകൾ.
പൊതുജനാരോഗ്യബില്ലിൽ പൊതുജനാഭിപ്രായം തേടിയ സെലക്ട് കമ്മിറ്റി തീരുമാനം സ്വാഗതാർഹമാണെന്ന് പറയുമ്പോഴും ആശങ്കകൾക്ക് പരിഹാരം ആയില്ലെന്നാണ് ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ പറയുന്നത്.
സംസ്ഥാന, ജില്ലാ, പ്രാദേശികതല അധികാര സ്ഥാനങ്ങളിലും രോഗപ്രതിരോധ, രോഗചികിത്സാമേഖലകളിലും അലോപ്പതിയെ മാത്രം മുൻനിർത്തിയുളള ഇപ്പോഴത്തെ രൂപത്തിലുള്ള ബിൽ പാസാക്കാനാകില്ലെന്ന് അവർ പറയുന്നു. അലോപ്പതി ഇതര വൈദ്യമേഖലയ്ക്ക് സ്വന്തം രീതിയിൽ സാംക്രമിക രോഗ ചികിത്സയും ജീവിതശൈലീരോഗ ചികിത്സയും അസാദ്ധ്യമാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. ആയുഷ് സിസ്റ്റങ്ങളുടെ പ്രാധാന്യം പരിമിതമായിരുന്ന കാലത്തെ പൊതുജനാരോഗ്യ ബില്ലുകളുടെ വെറും പകർപ്പായി പുതിയ ബിൽ താഴ്ന്നു പോകരുതെന്നും സംഘടന ആവശ്യപ്പെടുന്നു.
സാധാരണ പകർച്ചവ്യാധിയ്ക്ക് ചികിത്സിക്കമ്പോൾ പോലും ചികിത്സാരീതി അലോപ്പതി വൈദ്യശാസ്ത്രത്തിലെ മേലധികാരികൾ നിർദ്ദേശിക്കുന്നതു പോലെയാവണമെന്നും രോഗം മാറിയ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാനുള അധികാരം അലോപ്പതി ഡോക്ടർമാർക്കു മാത്രമായിരിക്കുമെന്നും സാംക്രമികരോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടേണ്ടതുണ്ടെങ്കിൽ അത് അലോപ്പതി മേലധികാരികൾക്കാവണമെന്നുമുളള ബില്ലിലെ വ്യവസ്ഥകൾ ആയുഷ് സിസ്റ്റങ്ങൾക്കുള്ള നീതി നിഷേധമാണെന്നാണ് പ്രധാന ആരോപണം.
" ഹോമിയോപ്പതി ഉൾപ്പെടെയുള്ള ആയുഷ് സിസ്റ്റങ്ങൾക്ക് അർഹമായ പ്രാധാന്യം നൽകി. ന്യൂനതകൾ പരിഹരിച്ച് സാധാരണജനത്തിന് ഉപകാരപ്രദമാവും വിധം പ്രായോഗിക മാറ്റങ്ങൾ വരുത്തി ബിൽ പാസാക്കണം. ആയുഷ് മേഖലയിലെ വിവിധ സംഘടനകളും പൊതുജനങ്ങളും നിർദ്ദേശിച്ച മാറ്റങ്ങൾ ഉൾക്കൊണ്ടുതന്നെയാവും ബിൽ നിയമസഭ പാസാക്കുക എന്ന ശുഭപ്രതീക്ഷയിലാണ്. ഇതല്ലാത്തപക്ഷം പൊതുജനങ്ങളെക്കൂടി പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രത്യക്ഷ സമരപരിപാടികൾ ഐ.എച്ച്.എം.എ. ആസൂത്രണം ചെയ്യും."
ഡോ.കെ.സജി
ഐ.എച്ച്.എം.എ സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം.
ബില്ലിന്റെ ലക്ഷ്യം പകർച്ചവ്യാധികളെ തടയൽ
പകർച്ചവ്യാധികളെ ഫലപ്രദമായി തടയുന്നതിന് സംസ്ഥാനത്ത് മുഴുവൻ പ്രാബല്യമുള്ള നിയമം ആവശ്യമായതിനാലാണ് സർക്കാർ പുതിയ ബിൽ അവതരിപ്പിച്ചത്. നിലവിലുള്ള നിയമങ്ങളിൽ കാലോചിതമായ പരിഷ്‌കരണം ലക്ഷ്യമിട്ടുകൊണ്ടാണ് 2021ലെ പൊതുജനാരോഗ്യ ബിൽ രൂപപ്പെടുത്തിയിട്ടുള്ളത്. 1939ലെ മദ്രാസ് പബ്ലിക് ഹെൽത്ത് ആക്ട്, 1955ലെ ട്രാവൻകൂർകൊച്ചിൻ പബ്ലിക് ഹെൽത്ത് ആക്ട് എന്നിവയിലെ വ്യവസ്ഥകളും പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 15 അംഗ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ് ബില്ല്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |