കോഴിക്കോട്: ജില്ലയിലെ സി.പി.എം അക്രമത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന്
ഡി.സി.സി പ്രസിഡന്റ് കെ പ്രവീൺകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസങ്ങളായി കോഴിക്കോട് ജില്ലയിൽ സി.പി.എം അക്രമവും കൊലവിളിയും നടത്തുകയാണ്. നൊച്ചാട്, തുറയൂർ, പുതിയങ്ങാടി, മണ്ണൂർ, നടക്കാവ്, പാലേരി .പേരാമ്പ്ര, അമ്പലത്തുകുളങ്ങര എന്നിവിടങ്ങളിലെ കോൺഗ്രസ് ഓഫീസുകൾ കല്ലെറിഞ്ഞും അടിച്ചും ബോംബെറിഞ്ഞും തകർത്തു. കുന്നുമ്മൽ ഓഫീസ് തീവെച്ചു നശിപ്പിച്ചു. വിലങ്ങാടും മറ്റ് സ്ഥലങ്ങളിലും നിരവധി സ്തൂപങ്ങൾ തകർത്തു. ഒട്ടനവധി കൊടിമരങ്ങൾ നശിപ്പിച്ചു .കോൺഗ്രസ് - യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ഹെബിഷ്, കെ.പി.നിഷാദ്, രാജേഷ് ചകോരത്ത് സരീഷ്, ബാലുശ്ശേരി ബ്ലോക്ക് പ്രസിഡന്റ് കെ.കെ.പരീത്, സെക്രട്ടറി വിജീഷ് എന്നിവരെ ക്രൂരമായി ആക്രമിച്ചു. യൂത്ത് കോൺഗ്രസ് മണ്ണൂർ പ്രസിഡന്റ് റാഷിദ് മുത്താമ്പിനെയും സഹപ്രവർത്തകരെയും ആക്രമിച്ചു. നരിക്കുനി, കാപ്പാട്, ചെറുവണ്ണൂർ എന്നീ മണ്ഡലങ്ങളിലെ കോൺഗ്രസ് പ്രകടനത്തെ സി.പി. എം ആക്രമിച്ചു. തിക്കോടിയിൽ കൊലവിളി മുദ്രാവാക്യം വിളിച്ചാണ് സി.പി.എം പ്രകടനം നടത്തിയത്. പരാതി കൊടുത്തിട്ടും പൊലീസ് കേസ് എടുത്തില്ല. പൊലീസ് കൂട്ടു നിന്നാണ് മുഴുവൻ അക്രമണവും നടത്തിയത്. ആക്രമിക്കപ്പെട്ടവരുടെ പേരിൽ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. പൊലീസിൽ കോൺഗ്രസിന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും പ്രവീൺകുമാർ പറഞ്ഞു. വീഡിയോ പത്രവാർത്ത സഹിതമാണ് പരാതി നൽകുന്നത്. അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും സായാഹ്ന പ്രതിഷേധ ധർണ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |