കോഴിക്കോട്: ഈ വർഷവും മലബാർ മേഖലയിലെ വിദ്യാർത്ഥികൾക്ക് പ്ളസ്ടു പ്രവേശനം പ്രശ്നമാകും. വിജയ ശതമാനം കുറവാണെന്ന സർക്കാർ വാദം ശരിയാണെങ്കിലും എസ്.എസ്.എൽ.സി പരീക്ഷ പാസായ കുട്ടികളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതലാണ്. ഉത്തര കേരളത്തിലെ അര ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് പ്ളസ് ടു പ്രവേശനം ലഭിക്കില്ലെന്നാണ് ഇപ്പോഴത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പുറത്ത് നിൽക്കേണ്ടിവരിക മലപ്പുറം ജില്ലയിൽ നിന്നായിരിക്കും. 31,000 വിദ്യാർത്ഥികൾക്കെങ്കിലും സീറ്റ് ലഭിക്കാത്ത അവസ്ഥ ഉണ്ടാവും. കോഴിക്കോട് ജില്ലയിലും 8500 ഓളം വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിക്കില്ല.
കഴിഞ്ഞ വർഷം താത്ക്കാലികമായി അധിക ബാച്ചുകൾ അനുവദിച്ചും സീറ്റുകളുടെ എണ്ണം താത്ക്കാലികമായി വർദ്ധിപ്പിച്ചുവാണ് ഒരു പരിധിയെങ്കിലും പ്രശ്നം പരിഹരിക്കാൻ സാധിച്ചത്.
മലബാർ മേഖലയിലെ പ്ളസ് ടു പ്രവേശനം നേടാൻ അവസരം ലഭിക്കാതെ നെട്ടോട്ടമോടുമ്പോൾ ദക്ഷിണ മേഖലയിലും മദ്ധ്യ മേഖലയിലും സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നു.
ഉത്തര കേരളത്തിലെ വിദ്യാർത്ഥികളുടെ ഉന്നത പഠനത്തിന് അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
താത്ക്കാലിക പരിഹാരത്തിന് പകരം ശാശ്വത പരിഹാരമാണ് വേണ്ടത്. അധിക താത്ക്കാലിക ബാച്ചുകൾക്ക് പകരം സ്ഥിരം അധിക ബാച്ചുകൾ അനുവദിക്കണം. ഈ മേഖലയിലെ സർക്കാർ ഹൈസ്കൂളുകളിലെല്ലാം പ്ളസ് ടു ബാച്ചുകൾ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ജനറൽ സെക്രട്ടറി കെ.കെ അഷറഫ്, ജില്ലാ പ്രസിഡന്റ് മുനീബ് പേരാമ്പ്ര, ജില്ലാ സെക്രട്ടറിമാരായ ആയിശ, മുസ്അബ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |