SignIn
Kerala Kaumudi Online
Thursday, 28 March 2024 10.13 PM IST

നഗരം നിറഞ്ഞ് ബോർഡുകളും ബാനറുകളും വിലക്കുണ്ട്, ആര് കേൾക്കാൻ !

1

കോഴിക്കോട്: കോടതി വിലക്കിയിട്ടും നഗരം നിറഞ്ഞ് ബോർഡുകളും ബാനറുകളും. വാഹനങ്ങളുടെ കാഴ്ച മറക്കിയും കാൽനടയാത്രക്കാർക്ക് ഭീഷണിയായും വഴി നീളെ സ്ഥാപിച്ച ബോർഡുകളും ബാനറുകളും. പക്ഷേ, കോർപ്പറേഷൻ മാത്രം കാണുന്നില്ല!. അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് പരാതിപെട്ടാലും അനങ്ങാപ്പാറ നയമാണ്. നഗരത്തിലെ പ്രധാന റോഡുകളിലും ഫുട്പാത്തുകളിലും ബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നത് നിരോധിച്ച ഘട്ടത്തിൽ കോർപ്പറേഷനും ജില്ലാ ഭരണകൂടവും ജാഗ്രതയിലായിരുന്നു. കർശന നടപടിയും സ്വീകരിച്ചു. സ്പെഷ്യൽ ഡ്രൈവിലൂടെ എല്ലാം നീക്കുന്ന അത്ഭുത കാഴ്ചയുമുണ്ടായി. സ്ഥാപിച്ചവരോട് പിഴയും ഈടാക്കി. എന്നാൽ ഭരണ-പ്രതിപക്ഷം ഒരുപോലെ ബോർഡുകളും ബാനറുകളും സ്ഥാപിക്കാൻ ഇറങ്ങിയതോടെ മിണ്ടാട്ടം മുട്ടിയിരിക്കുകയാണ്. കെ-റെയിൽ വിരുദ്ധ സമരവും സ്വർണക്കടത്ത് വിവാദവും കൊഴുത്തതോടെ തോന്നുന്നിടത്തെല്ലാം ബോർഡുകളാണ്. ഇവയ്ക്കു പുറമെ നേതാക്കളുടെ സ്ഥാനമാനങ്ങൾ, അനുമോദനം, സമ്മേളനം തുടങ്ങി എന്തിനും ഏതിനും ഫ്ലക്‌സും ബോർഡുകളും സ്ഥാപിച്ച് നഗരത്തിന്റെ ഭംഗി കെടുത്തുകയാണ്.

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ മാനാഞ്ചിറ സ്‌ക്വയർ പരിസരം, ഹെഡ്‌പോസ്‌റ്റോഫീസിന് മുന്നിൽ മോഡൽ സ്‌കൂൾ ഭാഗം, നടക്കാവ്, വണ്ടിപ്പേട്ട, എരഞ്ഞിപ്പാലം ജംഗ്ഷൻ, മേൽപ്പാലങ്ങൾ, തൊണ്ടയാട്-മലാപ്പറമ്പ് ജംഗ്ഷനുകൾ, ബീച്ച് പരിസരം എന്നിവിടങ്ങളിലെല്ലാം ബോർഡുകളും ബാനറുകളും കൊണ്ട് അഭിഷേകമാണ്. പരിപാടികൾ കഴിഞ്ഞിട്ടും നീക്കം ചെയ്യാത്തതിനാൽ പലതും ഭീഷണിയുമായിട്ടുണ്ട്. ടൈൽ വിരിച്ച് നവീകരിച്ച നടപ്പാതകളിലെ കമ്പിവേലികളെല്ലാം രാഷ്ട്രീയപ്പാർട്ടികളുടെയും അനുമോദനക്കാരുടെയും പ്രചാരണ-സമര ബോർഡുകളുടെ ബഹളമാണ്. ഇത്തരം ബോർഡുകളും ബാനറുകളും സംഘർഷത്തിന് കാരണമാവുന്നതും നഗരം കണ്ടു. കഴിഞ്ഞ ദിവസം കോൺഗ്രസ് കരിദിനാചരണത്തിന്റെ ഭാഗമായി നടന്ന മാർച്ചിൽ ഡി.സി.സി ഓഫീസ് പരിസരം മുതൽ കിഡ്‌സൺ കോർണറുവരെയുള്ള ഭാഗത്ത് കെട്ടിയ ഇടത് അനുകൂല ബോർഡുകളും കൊടിതോരണങ്ങളും പ്രവർത്തകർ കീറിയെറിഞ്ഞത് പൊലീസുമായുള്ള ഏറ്റുമുട്ടലിന് വരെ കാരണമായി. ഫ്ലക്‌സുകൾക്ക് നിയന്ത്രണമുണ്ടെങ്കിലും തുണിക്ക് പൈസ കൂടുതലായതിനാൽ ഒളിഞ്ഞും തെളിഞ്ഞും ഫ്ലക്‌സുകൾ തന്നെയാണ് പ്രചാരണത്തിന് ഇപ്പോഴും ഉപയോഗിക്കുന്നത്. രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ച് നഗരറോഡുകളിലും ഫുട്പാത്തുകളിലും ബോർഡും ബാനറും കെട്ടുന്നതിനെതിരെ തീരുമാനമെടുത്തിരുന്നു. എന്നാൽ തിരുമാനത്തിന് അൽപ്പായുസ് മാത്രമായിരുന്നു. മഴക്കാലമായതിനാൽ മരത്തിലും തൂണുകളിലും കെട്ടിയ ബോർഡുകൾ നിലംപൊത്തി അപകടമുണ്ടാകാൻ സാദ്ധ്യത ഏറെയാണെന്ന് അറിഞ്ഞിട്ടും നീക്കം ചെയ്യുന്നില്ലെന്നതാണ് വിചിത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.