SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.25 PM IST

നിയമം തെറ്റിച്ച കെട്ടിടങ്ങൾക്കും നമ്പർ; നാല് കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

1

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടങ്ങൾക്ക് അനധികൃതമായി കെട്ടിട നമ്പർ നൽകിയതുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ലോഗിൻ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനാണ് ബേപ്പൂർ സോണൽ ഓഫീസ് സൂപ്രണ്ട് കെ.കെ.സുരേഷ്, റവന്യൂ ഓഫീസർ പി.ശ്രീനിവാസൻ, കോഴിക്കോട് ഓഫീസ് സൂപ്രണ്ട് പി.കൃഷ്ണമൂർത്തി, റവന്യൂ ഇൻസ്‌പെക്ടർ എൻ.പി.മുസ്തഫ എന്നിവരെ കോർപ്പറേഷൻ സെക്രട്ടറി സസ്‌പെൻഡ് ചെയ്തത്.

കോർപ്പറേഷൻ പരിധിയിലെ കെട്ടിടങ്ങളുടെ വസ്തു നികുതി നിർണയ വിവരങ്ങൾ എൻട്രി ചെയ്ത് സൂക്ഷിക്കുന്ന ഇൻഫർമേഷൻ കേരള മിഷന്റെ ഓൺലൈൻ സോഫ്റ്റ് വെയറായ 'സഞ്ചയ'യിൽ ജീവനക്കാർക്ക് അനുവദിച്ച ലോഗിൻ വിവരങ്ങളാണ് ദുരുപയോഗം ചെയ്തത്. നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടങ്ങൾക്ക് നമ്പറുകൾ അനുവദിച്ചെന്ന് കണ്ടെത്തിയതായി കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി അറിയിച്ചു.

കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകുകയും ഡിജിറ്റൽ സിഗ്‌നേച്ചർ ചെയ്ത് നികുതി അടവാക്കിയതായും കണ്ടെത്തി. ലോഗിൻ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതായി ബോദ്ധ്യപ്പെട്ട ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയും തുടരന്വേഷണ നടപടികൾക്കായി പൊലീസിന് കത്ത് നൽകിയെന്നും സെക്രട്ടറി അറിയിച്ചു. വാർഡ് 8, 61, 62, 63 എന്നീ വാർഡുകളിലായി ആറ് കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയതായാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്.

സിറ്റി പൊലീസ് കമ്മിഷണർക്കും ടൗൺ പൊലീസിലുമാണ് പരാതി നൽകിയത്. അടുത്തിടെ നൽകിയ മുഴുവൻ കെട്ടിടങ്ങളുടെ അനുമതിയും നമ്പർ നൽകിയതിലും പരിശോധന നടത്തും.

വലിയ തട്ടിപ്പ് നടത്തുന്ന സംഘം ഇതിന് പിന്നിൽ നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. നിരവധി കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയിട്ടുണ്ട്. ഏഴ് മാസം മുമ്പ് ഒരു ഉദ്യോഗസ്ഥൻ പരാതി നൽകിയിരുന്നെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. ബേപ്പൂർ സോണൽ ഓഫീസിൽ നിന്ന് മുന്നൂറോളം കെട്ടിടങ്ങൾക്ക് അനുമതി നൽകിയതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഉദ്യോഗസ്ഥൻ പരാതി നൽകിയത്.

"നേരത്തെ ചെറിയ തെറ്റുകൾ കണ്ടുപിടിച്ചപ്പോൾ കർശന നിർദ്ദേശം നൽകിയിരുന്നു. പാസ്‌വേഡ് ഇടയ്ക്കിടെ മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊളിക്കാൻ നിർദ്ദേശിച്ച കെട്ടിടത്തിനൊക്കെയാണ് നമ്പർ നൽകിയതായി ഇപ്പോൾ കണ്ടെത്തിയത്. സൈബർ വിദഗ്ദ്ധനെ കൊണ്ട് കോർപ്പറേഷൻ പരിശോധന നടത്തും. ഉദ്യോഗസ്ഥരുടെ യൂസർനെയിമും പാസ് വേഡും ചോർത്തി കോർപ്പറേഷൻ ഓഫീസിന് പുറമെ നിന്ന് ഉപയോഗിച്ചെന്നാണ് പരിശോധനയിൽ വ്യക്തമായിട്ടുള്ളത്. കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും"

-ഡോ. ബീന ഫിലിപ്പ്

മേയർ

കോഴിക്കോട് കോർപ്പറേഷൻ

# ഉദ്യോഗസ്ഥരെ ബലിയാടാക്കാൻ

അനുവദിക്കില്ലെന്ന് യൂണിയൻ

തട്ടിപ്പ് നടക്കുന്നത് ശ്രദ്ധയിൽപെടുത്തിയ ഉദ്യോഗസ്ഥരെ ഉൾപ്പടെ സസ്പെൻഡ് ചെയ്ത നടപടി അംഗീകരിക്കില്ലെന്നും ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കെ.എം.സി.എസ്.യു അറിയിച്ചു. അന്വേഷണം നടത്താതെ ജീവനക്കാരെ കുറ്റക്കാരാക്കുന്ന നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്നും നാളെ രാവിലെ 11ന് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുമെന്നും യൂണിയൻ വ്യക്തമാക്കി. തുടർന്ന് പണിമുടക്ക് ഉൾപ്പെടെയുള്ള സമരങ്ങളിലേക്ക് കടക്കാനാണ് യൂണിയനുകളുടെ തീരുമാനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.