കോഴിക്കോട്: വർദ്ധിക്കുന്ന ലഹരി ഉപഭോഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന സമഗ്ര ലഹരി വിരുദ്ധ പ്രതിരോധ ബോധവത്കരണ പരിപാടിയായ 'പുതുലഹരിയിലേക്ക്' പദ്ധതി ജില്ലയിൽ നടപ്പാക്കുന്നു. ജീവിതത്തിൽ സന്തോഷം നൽകുന്ന ആരോഗ്യകരമായ ശീലങ്ങളെയോ പ്രവർത്തനങ്ങളെയോ ആണ് 'പുതുലഹരി' കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മനസിനും ശരീരത്തിനും ഹാനികരമാകുന്ന ലഹരി പദാർത്ഥങ്ങൾ വെടിഞ്ഞ് ജീവിതത്തിലെ പലതായ മേഖലകളിൽ നിന്ന് പുതുലഹരികൾ കണ്ടെത്തുക എന്ന അർത്ഥത്തിലാണ് പദ്ധതിക്ക് 'പുതുലഹരിയിലേക്ക്' എന്ന് പേരിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം 27ന് വെള്ളയിൽ സമുദ്ര ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലയിലെ മന്ത്രിമാരും ജനപ്രതിനിധികളും, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. ക്യാമ്പസ് ഒഫ് കോഴിക്കോട് പദ്ധതിയിലെ കോളേജ് വിദ്യാർത്ഥികളും അദ്ധ്യാപകരും പരിപാടിയിൽ പങ്കാളികളാകും. ചടങ്ങിന് മുന്നോടിയായി ബൈക്ക്, സൈക്കിൾ, സ്‌കൈറ്റേഴ്‌സ് ക്ലബുകളുടെ നേതൃത്വത്തിൽ റാലി ഒരുക്കും. തുടർന്ന് വൈകീട്ട് സംഗീത നിശയും അരങ്ങേറും.
'പുതുലഹരിക്ക് ഒരു വോട്ട്' എന്ന പേരിൽ വൊട്ടെടുപ്പ് സംഘടിപ്പിക്കും. ജില്ലയിലെ മുഴുവൻ സർക്കാർ, അർദ്ധ സർക്കാർ, സ്വാശ്രയ കോളേജുകളിലാണ് വൊട്ടെടുപ്പ് സംഘടിപ്പിക്കുന്നത്. ജില്ലയിലെ ഒരുലക്ഷം കോളേജ് വിദ്യാർത്ഥികൾ പദ്ധതിയുടെ ഭാഗമാകും.
24ന് രാവിലെ മുതൽ ക്യാമ്പസുകളിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് വോട്ട് ചെയ്യാനുള്ള അവസരമൊരുക്കും. ശാ മുക്ത് ഭാരത് അഭിയാൻ തയാറാക്കിയ പ്രതിജ്ഞയെടുക്കുന്നവർക്ക് ഇ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കും.
മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, തിരഞ്ഞെടുത്ത കോളേജുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങി 100ലധികം കേന്ദ്രങ്ങളിലൂടെ 'പുതുലഹരിയിലേക്ക്' പദ്ധതിക്കായി പ്രത്യേകം സജ്ജീകരിച്ച വാഹനം ദീപശിഖയേന്തി പ്രയാണം നടത്തും. വാഹനത്തിനുള്ളിൽ മിനി എക്‌സിബിഷനും വീഡിയോ പ്രദർശനവുമുണ്ടാകും.
ഇന്ററാക്ടീവ് ഗെയിംസ്, സന്ദേശരേഖ വിതരണം, ഡോക്യുമെന്ററി പ്രദർശനം, ചർച്ചകൾ, ക്വിസ് സെഷനുകൾ, തുടങ്ങി വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നശാ മുക്ത് ഭാരത് അഭിയാൻ, എക്‌സൈസ്, സാമൂഹ്യ നീതി, തുടങ്ങി 16 വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷർ അബു എബ്രഹാം, അസി. എക്‌സൈസ് കമ്മിഷർ എം. സുഗുണൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ അഷ്റഫ് കാവിൽ, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ ഇ. അനിതകുമാരി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |