കോഴിക്കോട്: ആവിക്കൽ മലിനജല സംസ്ക്കരണ പ്ലാന്റ് വരുന്നതിൽ ഇന്നലെയും പ്രതിഷേധമിരമ്പി. രാവിലെ ആവിക്കൽ തോടിൽ സർവേ നടക്കുന്നിടത്തേയ്ക്ക് പ്രവേശിക്കാതിരിക്കാൻ നാട്ടുകാർ മത്സ്യതൊഴിലാളികളുടെ നേതൃത്വത്തിൽ തോണി കൊണ്ടിട്ട് തടസപ്പെടുത്തിയെങ്കിലും സർവേ നടത്താൻ ആരും എത്തിയിരുന്നില്ല. ആവിക്കൽ പ്രദേശം ശാന്തമായിരുന്നെങ്കിലും ഉച്ചയോടെ സമരം ചെയ്യുന്നവരെ അപമാനിച്ചു എന്നാരോപിച്ച് ആവിക്കൽതോട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയുടെ ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. ഉച്ചയ്ക്ക് മൂന്ന് മണിയോടെ എം.എൽ.എയുടെ കോലത്തിൽ ചെരുപ്പുമാലയിട്ട് ആവിക്കലിൽ നിന്നും പ്രകടനമായെത്തിയ സമരസമിതി പ്രവർത്തകർ കിഴക്കെ നടക്കാവിലെ ഓഫീസിന് മുന്നിലെ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. മാർച്ച് മുസ്ലിംലീഗ് നോർത്ത് മണ്ഡലം ജന. സെക്രട്ടറി എം.കെ.ഹംസ ഉദ്ഘാടനം ചെയ്തു. 'ഭൂരിഭാഗം ജനങ്ങളും പ്ലാന്റിന് അനുകൂലമാണെന്നും ചിലർ ജനങ്ങളെ അവരുടെ താല്പര്യങ്ങൾക്കായി തെറ്റിദ്ധരിപ്പിക്കുകയാണെന്നുമാണ് എം.എൽ.എ ചാനലിൽ പറഞ്ഞതെന്നും എം.കെ.ഹംസ പറഞ്ഞു.
സംഘർഷാവസ്ഥ മുന്നിൽകണ്ട് സിറ്റി ട്രാഫിക് നോർത്ത് അസി.കമ്മിഷണർ സന്തോഷിന്റെ നേതൃത്വത്തിർ വൻ പൊലീസ് സന്നാഹം ഉച്ച മുതലെ നടക്കാവിൽ വിന്യസിച്ചിരുന്നു. കൗൺസിലർ സൗഫിയ അനീഷ്,ടി.ദാവൂദ്, ഇർഫാൻ ഹബീബ്, തല്ഹത്ത് വെള്ളയിൽ,സി.പി.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |