കോഴിക്കോട്: ആവിക്കൽതോടിൽ സ്ഥാപിക്കുന്ന മലിനജല സംസ്കരണ പ്ലാന്റിനെതിരായ സമരം തെരുവ് യുദ്ധമായി. കണ്ണൂർ റോഡും നടക്കാവ് പൊലീസ് സ്റ്റേഷനും ജനകീയ സമരസമിതി ഉപരോധിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സംഘർഷത്തിൽ കലാശിച്ചു. മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. ദേശീയപാത ഉപരോധിച്ചതോടെ കണ്ണൂർ റോഡിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. അതിനിടെ വൻ പൊലീസ് സന്നാഹത്തോടെ ആവിക്കലിൽ പ്ലാന്റ് നിർമാണത്തിന്റെ പ്രാരംഭ പ്രവൃത്തികൾ തുടങ്ങി.
ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് ഉപരോധ സമരം ആരംഭിച്ചത്. ആവിക്കലിൽ മാലിനജല സംസ്കരണ പ്ലാന്റ് നിർമാണ പ്രവൃത്തി വൻ പൊലീസ് സന്നാഹത്തോടെ തുടങ്ങിയപ്പോൾ സമരക്കാർ പ്രകടനവുമായി നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് നീങ്ങുകയായിരുന്നു. സ്ത്രീകളടക്കം നൂറുകണക്കിന് സമരക്കാർ കണ്ണൂർ റോഡ് ഉപരോധിച്ചതോടെ പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു നീക്കി. അതിനിടെ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സംഘടിച്ചെത്തിയ സമരക്കാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. അവരെയും പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി. അതിനിടെയാണ് രണ്ട് സ്ത്രീകൾക്ക് പരിക്കേൽക്കുകയും ഒരാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തത്. പുതിയകടവ് ബീച്ചിലെ സുഹറാബി, ഹയറുന്നിസ, അലീമ എന്നിവർക്കാണ് പരിക്കേറ്റത്. സുഹറാബിയുടെ മൂക്കിന് സാരമായി പരിക്കേറ്റ് രക്തമൊഴുകി. അറസ്റ്റ് ചെയ്തവരെ കസബ സ്റ്റേഷനിലേക്കും നടക്കാവ് സ്റ്റേഷനിലേക്കും മാറ്റിയതോടെ ഇവരെ കാണണമെന്നാവശ്യപ്പെട്ട് എത്തിയ സമരസമിതി പ്രവർത്തകരും പൊലീസും വാക്കേറ്റമുണ്ടായി. ഉച്ചയോടെ അറസ്റ്റ് ചെയ്തവരെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടു. ദേശീയപാത ഉപരോധത്തിൽ 85പേർക്കെതിരെ കേസെടുത്തതായി നടക്കാവ് എസ്.ഐ.എസ്.ബി.കൈലാസ് നാഥ് പറഞ്ഞു.
ഇനിയെല്ലാം കളക്ടറുടെ മേൽനോട്ടത്തിൽ: മേയർ
കോഴിക്കോട്: കോർപ്പറേഷനല്ല, സർക്കാരാണിപ്പോൾ പ്ലാന്റ് പണിയുന്നതെന്ന് മേയർ ബീനാ ഫിലിപ്പ്. പ്രശ്‌നങ്ങളില്ലാതെ പദ്ധതി നടത്താനാണ് കോർപ്പറേഷൻ തീരുമാനിച്ചത്. പക്ഷേ, പ്രക്ഷോഭങ്ങളും എതിർപ്പുമായി ഒരു വർഷം നഷ്ടപ്പെട്ടു. ഇതിലൂടെ കോടികളാണ് പാഴാകുന്നത്. ചീഫ് സെക്രട്ടറി നേരിട്ടിടപെട്ട് ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലാണിപ്പോൾ പദ്ധതി നിർമാണം. മണ്ണിട്ട് നിരത്തലും മണ്ണ് പരിശോധനയുമാണ് ഇപ്പോൾ നടക്കുന്നത്. എന്ത് പ്രതിഷേധമുണ്ടായാലും ശുചിമുറി മാലിന്യ നിർമാർജന പ്ലാന്റുമായി മുന്നോട്ടുപോവാനാണ് തീരുമാനം. ഒരു നാടിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ജീവിത സാഹചര്യം മാറ്റുന്നതിനുമായാണ് പ്ലാന്റ് കൊണ്ടുവരുന്നത്. ചർച്ചകളെല്ലാം നടത്തിയതാണ്. പ്രതിഷേധം നാട്ടുകാർക്ക് വേണ്ടിയല്ല. തത്പര കക്ഷികളായ ചിലർക്കുവേണ്ടിയാണ്. പ്രദേശത്തെ ഓരോ കക്കൂസുമായും പൈപ്പ് വഴി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. അവർക്കുവേണ്ടിയാണ് പദ്ധതി. എല്ലാതരത്തിലും ബോദ്ധ്യപ്പെടുത്തിയിട്ടും സമരവുമായി മുന്നോട്ടുപോകുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും മേയർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |