കോഴിക്കോട്: കോഴിക്കോട് ബൈപ്പാസ് ആറുവരിപാതാ നിർമാണത്തിന് മെല്ലെപ്പോക്ക് ചൂണ്ടിക്കാണിച്ച് എം.കെ രാഘവൻ എം.പി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ചെയർപേഴ്‌സൺ അൽക്ക ഉപാദ്ധ്യയെയും, മെമ്പർ പ്രോജക്ട് ആർ.കെ പാണ്ഡെയെയും കണ്ടു. 2018 ൽ കരാർ ഏറ്റെടുത്ത ശേഷം നിർമാണകമ്പനിയുടെ നീണ്ട രണ്ട് വർഷക്കാലത്തെ മെല്ലെപോക്കിന് ശേഷം എം.കെ രാഘവൻ എം.പി ഉൾപ്പെടെയുള്ളവരുടെ നിരന്തര സമ്മർദ്ദങ്ങൾക്കൊടുവിലാണ് 2021 ആഗസ്ത് മാസം നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. 2022 ഫെബ്രുവരി മാസത്തോടെ പദ്ധതിയുടെ 20 ശതമാനത്തോളം പ്രവൃത്തികൾ പൂർത്തീകരിക്കേണ്ട സ്ഥാനത്ത് ജൂൺ മാസമായിട്ടും ആകെ ഒമ്പത് ശതമാനത്തോളം പ്രവൃത്തി മാത്രമാണ് കമ്പനിക്ക് പൂർത്തീകരിക്കാനായത്.
ഇരുവശത്തും ആറുവരിപ്പാത പ്രവൃത്തികൾ നടത്തുന്ന കെ.എൻ.ആർ, അദാനി പോലുള്ള നിർമാണ കമ്പനികൾക്ക് നിർമാണ സാമഗ്രികൾ ലഭ്യമാകുമ്പോൾ, മെല്ലെപ്പോക്കിന് കാരണമായി നിർമാണ സാമഗ്രികളുടെ അഭാവം ചൂണ്ടിക്കാട്ടുന്നത്തിലെ വിരോധാഭാസം എം.പി ഇരുവരെയും അറിയിച്ചു. കമ്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ ഇതാദ്യമായല്ലെന്നും , ഇതിന് ഉദാഹരണങ്ങൾ കേരളത്തിൽ കമ്പനി കരാർ ഏറ്റെടുത്ത വടക്കഞ്ചേരി-മണ്ണുത്തി, മണ്ണുത്തി-അങ്കമാലി തുടങ്ങിയ പദ്ധതികൾ തന്നെയുണ്ടെന്നും എം.പി ഉദ്യോഗസ്ഥരെ ധരിപ്പിച്ചു.
വിഷയത്തിലെ ഗൗരവം കണക്കിലെടുത്ത് എൻ.എച്ച്.എ.ഐ ഉന്നത സംഘവും, എം.പിയും ഉൾപ്പെടെയുള്ള യോഗം ജൂലായ് ആദ്യവാരം കോഴിക്കോട് ചേരാൻ തീരുമാനമായതായി എം.പി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |