കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനാചരണത്തിന്റെ ഭാഗമായി ബേപ്പൂരിൽ സംഘടിപ്പിക്കുന്ന ബഷീർ ഫെസ്റ്റിന്റെ ഉദ്ഘാടനം മുൻ സാംസ്‌കാരിക മന്ത്രി എം.എ. ബേബി നിർവഹിച്ചു. സ്വന്തം രചനകളിലൂടെ ഗഹനമായ ആശയങ്ങൾ വളരെ ലളിതമായി മലയാളികൾക്കായി സമർപ്പിച്ച ബഷീറിന്റെ ഓരോ കഥയും ജീവിതത്തിലെ സത്യാന്വേഷണങ്ങൾ തന്നെയാണെന്ന് എം.എ. ബേബി അഭിപ്രായപ്പെട്ടു.
ബേപ്പൂർ ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. ബേപ്പൂരിലെ ജനങ്ങളുടെ അഭിമാനസ്മാരകമായി മാറുന്ന രീതിയിൽ ആകാശമിഠായി എന്ന ബഷീർ സ്മാരകത്തിനു നാളെ തറക്കല്ലിടും. ബേപ്പൂർ സുൽത്താനെ വായിക്കാനും കാണാനും അനുഭവിച്ചറിയാനുമായി നിർമിക്കുന്ന സ്മാരകത്തിന്റെ നിർമാണം ദ്രുതഗതിയിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. നാലു ദിവസങ്ങളിലായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
കോഴിക്കോട്ടെ ഹോട്ടലുകളും, വീട്ടമ്മമാരും ചേർന്നൊരുക്കുന്ന നാടൻ ഭക്ഷ്യമേളയിൽ ഇരുപത്തിനാലോളം സ്റ്റാളുകളിലായി രുചികരമായ വിഭവങ്ങൾ അണിനിരന്നു. പ്രദേശത്തെ ചെറുകിട സംരംഭകരുടെയും നേതൃത്വത്തിൽ ഭക്ഷ്യവിഭവങ്ങൾ വിപണനം നടത്തുന്ന സ്റ്റാളുകളും മേളയിൽ സജീവമാണ്.
മാന്ത്രികൻ പ്രദീപ് ഹൂഡിനോയുടെ 'അദ്ഭുതങ്ങളുടെ സുൽത്താൻ' എന്ന മാജിക് ഷോ വൈക്കം മുഹമ്മദ് ബഷീറിനുള്ള മാന്ത്രിക സമർപ്പണമായി മാറി. ശേഷം രാജശ്രീയുടെ നേതൃത്വത്തിൽ പൂതപ്പാട്ടും ശേഷം സമീർ ബിൻസിയും സംഘവും അവതരിപ്പിക്കുന്ന ഖവാലിയും അരങ്ങേറി.കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്, അപ്പുണ്ണി ശശി, പി.കെ.പാറക്കടവ്, ഷാഹിന ബഷീർ, അനീസ് ബഷീർ, കെ.ആർ. പ്രമോദ്, തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |